കൊച്ചി: ദളിത് പെണ്‍കുട്ടി ജിഷയുടെ നിഷ്ഠൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട വി.എസ്. അച്യുതാനന്ദനെയും സിപിഎമ്മിനെയും പരിഹസിച്ചും വിമര്‍ശിച്ചും സാമൂഹ്യ മാധ്യമങ്ങള്‍. ജിഷയുടെ കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുമെന്ന നേതാക്കളുടെ വാഗ്ദാനങ്ങളാണ് പരിഹാസത്തിന് വഴിയൊരുക്കിയത്.
കിളിരൂര്‍ കേസില്‍ വിഐപിയുണ്ടെന്നും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ വിഐപിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നുമാണ് മുന്‍പ് വിഎസ് പ്രഖ്യാപിച്ചിരുന്നത്. വിഎസിന്റെ വിഐപി പ്രസ്താവന വലിയ അലയൊലികളാണ് മുന്‍പ് കേരളത്തില്‍ സൃഷ്ടിച്ചിരുന്നത്.
എന്നാല്‍ വിഎസ് അധികാരത്തില്‍ വന്നിട്ടും ഒന്നും ചെയ്തില്ല, ഒരു വിഐപിയും പുറത്തുവന്നില്ല, ഒരു പ്രമുഖനും കേസില്‍ കുടുങ്ങിയില്ല. മാത്രമല്ല ലതാ നായരും ചെറിയ ചില പരല്മീനുകളുമല്ലാതെ ആരും കേസില്‍ അറസ്റ്റിലായില്ല. 2003ലാണ് കേസ് ഉണ്ടായത്. ശാരി എസ് നായര്‍ മരണമടഞ്ഞിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും വിഎസിന്റെ വാക്ക് പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജിഷയുടെ കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന വിഎസിന്റെ വാക്കുകള്‍ വലിയ പരിഹാസത്തിന് ഇടയാക്കുന്നത്. കേസില്‍ ശാരിയുടെ മാതാപിതാക്കള്‍ക്ക് നീതി ലഭ്യമാക്കാന്‍ പോലും വിഎസ് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
സൗമ്യ വധക്കേസാണ് മറ്റൊന്ന്.
സൗമ്യയുടെ കൊലയാളിയായ ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ നല്‍കണമെന്ന് കേരളം ഒന്നടങ്കം ഒരേ സ്വരത്തിലാണ് ആവശ്യപ്പെട്ടത്. കോടതി ഒരു ജനതയുടെ ആവശ്യം അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കുകയും ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഎസും എംഎ ബേബിയെപ്പോലുള്ള മറ്റ് സിപിഎം നേതാക്കളും ഈ വധശിക്ഷയെപ്പോലും എതിര്‍ത്തു. വധശിക്ഷയേ വേണ്ടെന്നായിരുന്നു ഇക്കൂട്ടരുടെ ആവശ്യം.
ഇപ്പോള്‍ സൗമ്യയും ദല്‍ഹി നിര്‍ഭയക്കേസിലെ പെണ്‍കുട്ടിയും കൊല്ലപ്പെട്ടതിനേക്കാള്‍ ഭയാനകമായ ക്രൂരതയ്ക്ക് ഇരയായാണ് പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഇപ്പോള്‍ വധശിക്ഷയെപ്പറ്റി സംസാരിക്കാനുള്ള അവകാശം പോലും സിപിഎം നേതാക്കള്‍ക്ക് ഇല്ലാതായിക്കഴിഞ്ഞു. ആ സമയത്താണ് ജിഷയുടെ കൊലയാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് വിഎസും കൂട്ടരും പ്രഖ്യാപിക്കുന്നത്.
ഇതിനെ ജനങ്ങള്‍ ഒരു തമാശയായി മാത്രമാണ് കാണുന്നത്. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള പ്രസ്താവനയാണിതെന്നും അവര്‍ കരുതുന്നു.
സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് കൃത്യസമയത്ത് വധശിക്ഷ ലഭിച്ചിരുന്നെങ്കില്‍, സ്ത്രീപീഡനക്കേസുകളില്‍ പരമാവധി ട്ടിക്ഷ പ്രതികള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇത്തരമൊരു കിരാതമായ സംഭവം അരങ്ങേറുമായിരുന്നുമില്ല.
ഇക്കാര്യം ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
രോഹിത് വെമുലയുടെ ആത്മഹത്യയുടെ പേരില്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കുകയും വിവാദമുണ്ടാക്കുകയും ചെയ്ത ബു്ധിജീവികളെയും ഫേസ്ബുക്കിലടക്കം രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ഇവിടെ ആര്‍ക്കും അവാര്‍ഡ് മടക്കി നല്‍കേണ്ടേ, മോദി സര്‍ക്കാരിനെതിരെ തിരിയേണ്ടേ.. തുടങ്ങിയ ചോദ്യങ്ങളാണ് ബുദ്ധിജീവികളോട് ജനം ഉന്നയിക്കുന്നത്.
ഹൈദരാബാദില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ഭാരതത്തിലെങ്ങും ദളിത് വേട്ടയാണെന്നും മോദി സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നുമാണ് അന്ന് ബുദ്ധിജീവികളും ഇടതുപക്ഷക്കാരും കോണ്‍ഗ്രസും പറഞ്ഞിരുന്നത്. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല. പല പല സംസ്ഥാനങ്ങളില്‍ നടന്ന അരുംകൊലകളുടെ പേരില്‍, ഇതിന്റെ ഉത്തരവാദിത്തം അതത് സംസ്ഥാനങ്ങള്‍ക്ക് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെ മോദിയെ ക്രൂശിലേറ്റാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ലായിരുന്നു. ഇവിടെ യുഡിഎഫ് സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിക്കൂട്ടിലായിട്ടും ചാനലുകളും ഇവയൊന്നും കാര്യമായി കണ്ട മട്ടില്ല. കേരളത്തില്‍ ദളിതര്‍ക്ക് എതിരെ നിരന്തരം ആക്രമങ്ങള്‍ അരങ്ങേറുകയാണ്.
എസ്എഫ്ഐ നേതാക്കളുടെ നിരന്തര മാനസിക പീഡനത്തെതുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ്് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഉറക്ക ഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് വിദ്യാര്‍ത്ഥിനി ഒരാഴ്ചയോളം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
പിന്നീട് നിശ്ചിയിച്ച വിവാഹം മുടങ്ങുകയും ചെയ്തു. ബിജെപിയുള്‍പ്പെട്ട നിരവധി സംഘടനകളുടെ പ്രതിഷേധത്തിനെടുവില് ആറ് എസ്.എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
കണ്ണൂരില്‍ ആത്മഹത്യക്ക് ശ്രമിച്ചത് ദളിത് പെണ്‍കുട്ടിയായിരുന്നു. അടൂരില്‍ കെട്ടിയിട്ട് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടായി.
എം.ജി. സര്‍വ്വകലാശാലയില്‍ മാനസിക പീഡനത്തിനിരയായതും ദളിത് പെണ്‍കുട്ടി തന്നെ. അതിനു പിന്നിലും ഇടതു സംഘടനകളായിരുന്നു. പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ നടത്തിയ തേജോവധത്തിന് ഇരയായതും ദളിതായ വനിതാ പ്രിന്‍സിപ്പാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: