ന്യൂദല്‍ഹി: കോടികളുടെ അഴിമതി നടന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ ഇറ്റാലിയന്‍ കോടതിവിധിയില്‍ പാരമര്‍ശിക്കുന്ന വ്യക്തികളുടെ പങ്ക് അന്വേഷണ പരിധിയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലുടെയാണിത്. സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് സിബിഐ അന്വേഷിക്കുകയാണെന്ന് ഇതോടെ വ്യക്തമായി.
വിവാദ ഇടപാടില്‍ കോഴ കൈപ്പറ്റിയതും അഴിമതിയെ പിന്തുണച്ചതും ആരൊക്കെയാണെന്ന് രാജ്യത്തിന് അറിയണം. ഇതു വെറുതെ വിടില്ല. അഴിമതി നടത്തിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. സിബിഐയുടേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെയും നിഷ്ക്രിയത്വത്തിന് പിന്നില്‍ ആരുടെയൊക്കെയോ അജ്ഞാത കരങ്ങളാണുള്ളതെന്നും പരീഖര്‍ പറഞ്ഞു.
നടപടിക്രമങ്ങള്‍ പാലിച്ചല്ല യുപിഎ സര്‍ക്കാര്‍ കരാര്‍ കൊണ്ടുവന്നത്. ഫിന്മെക്കാനിക്ക ഉദ്യോസ്ഥരെ അറസ്റ്റ് ചെയ്ത ശേഷമാണ് യുപിഎ സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറാന്‍ തയ്യാറായത്. ഇവിടെ ഉപയോഗിക്കേണ്ട ഹെലിക്കോപ്റ്ററുകളുടെ പരീക്ഷണ പറക്കല്‍ വിദേശത്ത് നടത്തിയതില്‍ ദുരൂഹതയുണ്ട്. നടപടിക്രമങ്ങളെല്ലാം ലംഘിക്കപ്പെട്ടു. വിദേശത്ത് നടന്ന പരീക്ഷണ പറക്കലുകള്‍ക്ക് ഉപയോഗിച്ചത് ഭാരതത്തിന് കൈമാറാനുള്ള ഹെലിക്കോപ്റ്ററുകളല്ലായിരുന്നു. അവയുടെ നിര്‍മ്മാണം പൂര്ത്തീകരിച്ചിരുന്നുപോലുമില്ല, പരീഖര്‍ വെളിപ്പെടുത്തി.
ലഭിച്ച മൂന്ന് ഹെലിക്കോപ്റ്ററുകള്‍ക്ക് ശ്രീനഗറിലേയും സിയാച്ചിനിലെയും ഉയര്‍ന്ന യുദ്ധ മേഖലകളിലേക്ക് പറക്കാനാവാതെ പരാജയപ്പെട്ടെന്ന് സൈന്യം അറിയിച്ചെന്നും പരീഖര്‍ അറിയിച്ചു. എന്നാല്‍ കേസ് കാണിച്ച് തങ്ങളെ ഭയപ്പെടുത്തേണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി സഭയില്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ അഴിമതിയോട് സന്ധി ചെയ്തിട്ടില്ലെന്നും ആന്റണി പറഞ്ഞു.
ഇറ്റാലിയന്‍ കോടതിയുടെ വിധിയില്‍ ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ടെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. കോടതി വിധിയില്‍ പരാമര്‍ശിക്കുന്ന ‘എപി’ എന്ന് രാഷ്ട്രീയകാര്യ സെക്രട്ടറി ആരാണ്. ഇടനിലക്കാരന് മൈക്കലിന്റെ കത്തില്‍ പറയുന്നവരിലേക്ക് അന്വേഷണം നടത്തണം. ബിസിനസ്സുകാരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടപെട്ട അഴിമതിയാണിതെന്നും സ്വാമി പറഞ്ഞു. അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ, ഗുലാംനബി ആസാദ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സോണിയാഗാന്ധിയെ സംരക്ഷിക്കാന്‍ രംഗത്തെത്തി.
ലോക്സഭയില്‍ നാളെ ഹെലിക്കോപ്റ്റര്‍ അഴിമതി വിഷയത്തില്‍ ചര്‍ച്ച നടക്കും. ധനബില്ലിന്മേല് ഇന്ന് ലോക്സഭയില്‍ ചര്‍ച്ച നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: