തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസ് സിബിഐ അന്വേഷിച്ചാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്നു പറയുന്നതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന ആഭ്യന്തര വകുപ്പില്‍ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാന പോലീസ് അന്വേഷിച്ചിട്ട് ഈ നേതാക്കള്‍ കുടുങ്ങാത്തതെന്തെന്നു പറയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്ന് കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടി.പി. കേസില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചു എന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തരംതാണതും നെറികെട്ടതുമാണ്. ഈ കേസില്‍ ഒത്തുതീര്‍പ്പ് നടന്നത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലാണ്. ബാര്‍ കോഴ സമരം സിപിഎം പൊടുന്നനെ നിര്‍ത്തിയത് ടി.പി. വധക്കേസില്‍ ഉന്നത നേതാക്കള്‍ പിടിയിലാകുമെന്ന സമയത്താണ്. ടി.പി. വധക്കേസ് വച്ച് സിപിഎമ്മിനെ ഉമ്മന്‍ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2014 ഫെബ്രുവരി രണ്ടിന് കേന്ദ്രത്തിനു കത്തെഴുതി എന്നാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. അന്നു കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മെയ് മാസത്തിലാണ്. ഇത് അറിയാത്തയാളാണ് ഉമ്മന്‍ചാണ്ടി എന്ന് കരുതാനാവില്ല. പെരുമ്പാവൂര്‍ സംഭവം മലയാളിയുടെ നേരെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ജിഷയുടെ കുടുംബത്തെ ഏറ്റെടുക്കാന്‍ പലരും മുന്നോട്ടു വരുന്നുണ്ട്. ഇത് നേരത്തെ ആയിരുന്നെങ്കിില് ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ല. ദളിത് കുടുബത്തിന് കിട്ടേണ്ടിയിരുന്ന സഹായം ജിഷയുടെ വീട്ടുകാര്‍ക്ക് കിട്ടാതിരുന്നതിന് പഞ്ചായത്ത് മെമ്പറും എംഎല്‍എയും എംപിയും ഒക്കെ കുറ്റക്കാരാണ്. സര്‍ക്കാരിന്റെ വീഴ്ചയ്ക്കൊപ്പം ജനപ്രതിനിധികളുടെ പരാജയവും ചര്‍ച്ചയാകണം. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നതിന്റെ ഉദാഹരണമാണ് തുടരെയുള്ള കൊലപാതകങ്ങള്‍. പെരുമ്പാവൂരില്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് ആഭ്യന്തരമന്ത്രി വിവരമറിഞ്ഞത് എന്നു പറയുന്നത് കേരളത്തിന് നാണക്കേടാണ്. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സംസ്ഥാനത്ത് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമത്തെ നിസ്സംഗതയോടെയാണ് ഭരണകൂടം കൈകാര്യം ചെയ്യുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: