ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന് ഡയറക്ടറായ എമ്മാര്‍ എംജിഎഫിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് രണ്ട് കടകളുണ്ടെന്ന് വെളിപ്പെടുത്തല്‍. ബിജെപി എംപി കിരിത് സോമയ്യയാണിത് വെളിപ്പെടുത്തിയത്. മാളില്‍ തനിക്ക് കടകളുണ്ടെന്ന് സമ്മതിച്ച രാഹുല്‍ഗാന്ധി അതിനെ ന്യായീകരിച്ചു.
ദല്‍ഹിയിലെ സമ്പന്നരുടെ മേഖലയായ സാകേതിലെ എമ്മാര്‍ എംജിഎഫിന്റെ ഷോപ്പിങ് മാളിലെ 17എ, 24 എന്നീ നമ്പരുകളിലുള്ള കടകളാണ് രാഹുല്‍ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത്. കടകള്‍ക്ക് രണ്ടുകോടി രൂപയോളം മതിപ്പുവിലയുണ്ട്. ഗാന്ധികുടുംബത്തിന്റെ അടുപ്പക്കാരനായ കനിഷ്ക്ക സിങിന്റെ ഉടമസ്ഥതയിലുള്ള എമ്മാര്‍ എംജിഎഫ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് വിവാദ ഹെലികോപ്റ്റര്‍ ഇടനിലക്കാരനായ ഗൈഡോ ഹാസ്ചെ.
ഒന്നരക്കോടി രൂപയ്ക്ക് രാഹുല്‍ വാങ്ങിയ കടകള്‍ എത്ര രൂപയ്ക്കാണ് വര്‍ളി റിയാലിറ്റ് പ്രൈവറ്റ് ലിമിറ്റഡിന് വിറ്റതെന്നും വെളിപ്പെടുത്തണമെന്ന് കിരിത് സോമയ്യ ആവശ്യപ്പെട്ടു. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് ഹെലികോപ്റ്റര്‍ അഴിമതിയുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ കടകള്‍ വാങ്ങിയത് എമ്മാര്‍ എംജിഎഫ് ഗ്രൂപ്പില്‍ നിന്നാണെന്നും സോണിയാഗാന്ധി പ്രതികരിച്ചു. 3,600 കോടിരൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ഇടനിലക്കാന്‍ ഡയറക്ടറായ ഗ്രൂപ്പില്‍ നിന്നും കടകള്‍ ലഭിച്ചതിന് ഇടപാടുമായി ബന്ധമുണ്ടോയെന്ന സംശയമാണ് കിരിത് സോമയ്യയുടെ വെളിപ്പെടുത്തലോടെ ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: