സ്പെക്ട്രം അഴിമതിയില്‍ പ്രകടമായ പങ്കാളിയാണ് കേന്ദ്രആഭ്യന്ത്രമന്ത്രി പി.ചിദംബരമെന്ന ആരോപണത്തിന് സുപ്രീംകോടതി അടിവരയിട്ടിരിക്കുകയാണ്. ഈ കേസില്‍ ഉള്‍പ്പെടേണ്ട ചിദംബരത്തെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന പ്രതിപക്ഷാവശ്യത്തെ നിരാകരിച്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇനി എന്തുപറയുമെന്നാണ് അറിയാനുള്ളത്. ചിദംബരം ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ഇടപാടുകള്‍ റദ്ദാക്കാനാണ് സുപ്രീംകോടതി ഉത്തരവായിട്ടുള്ളത്. എ. രാജ വാര്‍ത്താവിനിമയ മന്ത്രി ആയിരുന്ന കാലത്ത് 11 കമ്പനികള്‍ക്ക് അനുവദിച്ച 122 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കാനാണ് സുപ്രീം കോടതി ഉത്തരവായിട്ടുള്ളത്. 2008 ജനുവരി പത്തിനു ശേഷമുള്ള ലൈസന്‍സുകളാണ് റദ്ദാക്കുന്നത്. 2ജി സ്പെക്ട്രം ലേലം നടത്തണം. അതിനു ട്രായി മേല്‍നോട്ടം വഹിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും നല്കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണു കോടതി വിധി. ലൈസന്‍സ് നേടിയ കമ്പനികള്‍ ഒരോ ലൈസന്‍സിനും നഷ്ടപരിഹാരമായി അഞ്ചു കോടിരൂപാ വീതം നല്‍കണം. ഈ തുകയില്‍ പകുതി സൈനികക്ഷേമത്തിനായി പ്രതിരോധവകുപ്പിനും ശേഷിക്കുന്നത് സുപ്രീംകോടതി നിയമസഹായവേദിക്കും നല്‍കണമെന്നു കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
കേന്ദ്രമന്ത്രിസ്ഥാനംവിട്ട് നേരെ ജയിലിലേക്കാനയിക്കപ്പെട്ട രാജയ്ക്ക് പുറകെ ചിദംബരവും ചെല്ലേണ്ടതായിരുന്നു. കോണ്‍ഗ്രസും പ്രധാനമന്ത്രിയും അയാളെ സംരക്ഷിച്ചു നിര്‍ത്തുകയാണ്. 2 ജി സ്പെക്ട്രം ഇടപാടില്‍ പി. ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി വിചാരണ കോടതിക്കു വിട്ടതുതന്നെ പ്രഥമദൃഷ്ട്യാ ചിദംബരത്തിന് ഇടപാടില്‍ പങ്കുണ്ടെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണല്ലൊ. കേസ് ഇനി വിചാരണ കോടതി പരിഗണിക്കും. പ്രത്യേക ജസ്റ്റിസ് ജി. എസ്. സിംഗ്വി, ജസ്റ്റിസ് എ. കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. വിചാരണക്കോടതിയിലെ കേസ് ഒരു നിര്‍ണായക ഘട്ടത്തിലിരിക്കുന്ന സാഹചര്യത്തിലാണ് അതില്‍ ഇടപെടാത്തതെന്നു സുപ്രീംകോടതി വ്യക്തമാക്കിയതും പ്രത്യേകം ശ്രദ്ധേയമാണ്. 2ജി ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞെങ്കിലും അന്വേഷണം ചീഫ് വിജിലന്‍സ് കമ്മിഷനറുടെ(സിവിസി) നിരീക്ഷണത്തിലായിരിക്കുമെന്ന്് പ്രത്യേക അന്വേഷണസംഘം വേണമെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം നിരാകരിച്ച കോടതി അറിയിച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സിവിസിക്കു കൈമാറണമെന്നും സിവിസി റിപ്പോര്‍ട്ട് പരിശോധിച്ച് ഒരാഴ്ചക്കകം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിരിക്കുകയാണ്.
2008ല്‍ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയാണ് അന്ന് എ. രാജ ഈ ലൈസന്‍സുകള്‍ അനുവദിച്ചത് എന്ന് തെളിയിക്കാനുള്ള രേഖകള്‍ സുബ്രഹ്മണ്യന് സ്വാമി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്മാര് സ്പെക്ട്രം ലേലം നടത്തണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും അതിനു വഴങ്ങാതെ ലൈസന്‍സുകള്‍ അനുവദിക്കാന്‍ ചിദംബരം കൂട്ടുനിന്നു എന്നായിരുന്നു സുബ്രഹ്മണ്യംസ്വാമിയുടെയും മറ്റും വാദം. ചിദംബരത്തിന് ഈ ഇടപാടില്‍ ഒരു പങ്കുമില്ലെന്നാണ് കേന്ദ്രസര്‍ക്കാരും സിബിഐയും വാദിച്ചുപോന്നിരുന്നത്. മന്ത്രി എന്ന നിലയില്‍ എ. രാജ കൈക്കൊണ്ട തീരുമാനത്തിനു ചിദംബരത്തിന്റെ അറിവോ സമ്മതമോ ആവശ്യമില്ലായിരുന്നു എന്ന വാദമാണ് അവര്‍ നിരത്തിക്കൊണ്ടിരുന്നത്. അതേസമയം ധനമന്ത്രാലയത്തിന്റേതായി പുറത്തുവന്ന ഒരു രേഖ വലിയ വിവാദമായിരുന്നു. സ്പെക്ട്രം ലൈസന്‍സുകള്‍ നല്കുന്നതിനു മുന്‍പ് ധനമന്ത്രി എന്ന നിലയില്‍ ചിദംബരം ഇടപെട്ടില്ലെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ രേഖ. ചിദംബരം സമയത്ത് ഇടപെട്ടുവെങ്കില്‍ ഖജനാവിന് ഇത്രയും നഷ്ടം വരില്ലായിരുന്നു എന്നും ഈ രേഖ പറഞ്ഞിരുന്നു.
ധനമന്ത്രി പ്രണബ് മുഖര്‍ജി നേരിട്ടു കണ്ട് ബോധ്യപ്പെട്ട ശേഷമാണ് ഈ രേഖ അയച്ചത് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സില്‍ തന്നെ ചിദംബരത്തിന്റെ നടപടയില്‍ അതൃപ്തി ഉണ്ടെന്ന് ഇതിലൂടെ വ്യക്തമായതാണ്. സ്പെക്ട്രം അഴിമതിയില്‍ രാജയെക്കാള്‍ പങ്കുള്ള ഉന്നതന്മാരുണ്ടെന് നേരത്തെ തന്നെ വിലയിരുത്തിയതാണ്. രാജയെന്ന ചെറുമീനിനെ ബലികൊടുത്ത് തിമിംഗലങ്ങളെ രക്ഷിക്കാനുള്ള അടവുകളെല്ലാം പാളുകയാണെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും കളഞ്ഞുകുളിച്ച അഴിമയില്‍ തരിമ്പെങ്കിലും പങ്കുള്ളവരെ അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുകൂടാ. അതുകൊണ്ടാണ് ചിദംബരത്തെ പുറത്താക്കണമെന്ന ആവശ്യം ഉയരുന്നത്. ഇനിയും ചിദംരത്തെ വെള്ളപൂശാനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തയ്യാറാകുന്നതെങ്കില്‍ ഇത്ര കാലവും നല്ലപിള്ളയായി നടന്ന അദ്ദേഹം ‘കള്ള’നെന്ന വിശേഷണത്തിനാണ് അര്ഹനാകാന് പോകുന്നത്. ചിദംബരത്തെ മന്ത്രിസഭയില്‍ നിന്നും നീക്കാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ പ്രധാനമന്ത്രിതന്നെ രാജിവച്ച് പോവുകയാണ് വേണ്ടത്. നാണവും മാനവുമില്ലാതെ കളങ്കിതരായവവെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ്സിന് ചേരുന്ന പണിയാവാം. എന്നാല്‍ രാജ്യത്തിന് ഇത് അംഗീകരിക്കാവുന്നതല്ലേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: