അനീഷ് അയിലം
വെഞ്ഞാറമൂട്: കഴിഞ്ഞ 39 വര്‍ഷമായി എല്‍ഡിഎഫ് ഭരിച്ച് മുടിച്ച വാമനപുരം മണ്ഡലം ഇത്തവണ ഒരു മാറ്റത്തിന് വേണ്ടി മാറിച്ചിന്തിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലുടനീളം. വികസന മുരടിപ്പിലും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും വീര്‍പ്പുമുട്ടിയ ജനം ഇത്തവണ മാറിച്ചിന്തിക്കുമെന്ന് ഉറപ്പാണ്.
ബിഡിജെഎസിന്റെ ആര്.വി. നിഖിലാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ കല്ലറ ഗ്രീന്‍ വില്ലയില്‍ പരേതനായ രവികുമാറിന്റെയും വത്സലകുമാരിയുടെയും മകനാണ് നിഖില്‍. പിതാവ് രവികുമാര്‍ ലജിസ്ലേറ്റീവ് വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി ആയിരുന്നു. എംബിഎ ബിരുദധാരിയായ നിഖില്‍ ഗ്ലോബല്‍ നായര്‍ സമാജത്തിന്റെ സംസ്ഥാന സമിതി അംഗം, മലബാര്‍ നായര്‍ സമാജം സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നു.
സിപിഐ(എം) ഏര്യാ സെക്രട്ടറിയും കര്‍ഷകസംഘത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ഡി.കെ. മുരളിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ എംഎല്‍എ കോലിയക്കോട് കൃഷ്ണന്‍നായരുടെ രാഷ്ട്രീയ ശിഷ്യന് കൂടിയാണ് ഡി.കെ. മുരളി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എ അഡ്വ. റ്റി. ശരത് ചന്ദ്ര പ്രസാദാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ 35 വര്‍ഷമായി മണ്ഡലത്തില്‍ വികസനം എത്തിയിട്ടില്ല. വനവാസികളും കര്‍ഷകരും തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും വേണ്ടി യാതൊരു പദ്ധതികളും നടപ്പിലാക്കിയിട്ടില്ല. വാമനപുരം നദിയെ ആശ്രയിച്ച് കൃഷിനടത്തിവന്ന കര്‍ഷകര്‍ക്കുവേണ്ടി ജലസേചന പദ്ധതികള്‍ നടപ്പില്‍ വരുത്തുവാന്‍ കഴിഞ്ഞ കാലങ്ങളില്‍ യാതൊരു ശ്രമവും നടന്നിട്ടില്ല. എസ്സി-എസ്ടി ഫണ്ടുകള്‍ക്ക് അപേക്ഷ പോലും നല്കുവാന് എംഎല്‍എ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് വാമനപുരം മണ്ഡലത്തിലെ ഞാറുനീലിയില് ഒരു പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയ എംഎല്‍എയെ ചെളി റോഡിലൂടെ നടത്തി ജനങ്ങള്‍ പ്രതിഷേധിച്ചത്. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. മണ്ഡലത്തിലെ പ്രധാന റോഡായ കാരേറ്റ്- പാലോട് റോഡ് ഇന്നും തകര്‍ന്നടിഞ്ഞ് കിടക്കുന്നു. സമരമുഖത്തേക്ക് ജനങ്ങള്‍ നീങ്ങിതുടങ്ങിയ ശേഷമാണ് റോഡില്‍ അറ്റകുറ്റ പണികള്‍ നടത്തിയത്.
മണ്ഡലത്തിലെ കോളനികളില്‍ ഇന്നും കുടിവെള്ളം അകലെയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെളളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കുടിവെള്ള പദ്ധതികള്‍ എല്ലാം നോക്കുകുത്തികള്‍. തെരെഞ്ഞെടുപ്പിനു മുന്നോടിയായി വാമനപുരം നദിയില്‍ ഒരു കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തുവെങ്കിലും പദ്ധതിയിലൂടെ ജലം ലഭ്യമാകാന്‍ വര്‍ഷങ്ങള്‍ കഴിയും. വാമനപുരത്തിന്റെ പ്രധാന കവലയായ വെഞ്ഞാറമൂട്ടിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുവാന്‍ യാതൊരുവിധ ചര്‍ച്ചപോലും എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വെഞ്ഞാറമൂട് ടൗണിലെ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകള്‍ മണിക്കൂറുകള്‍ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. ബൈപ്പാസ് നടപ്പിലാക്കുവാനോ റോഡിന്റെ വീതികൂട്ടുവാനോ ഉള്ള നടപടികള്‍പോലും സ്വീകരിക്കാന്‍ തയ്യാറായില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. നല്ല കെട്ടിടങ്ങളോ അത്യാവശ്യ സൗകര്യങ്ങളോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഇല്ല. മതിയായ ജീവനക്കാര്‍ പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് അധികവും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബജറ്റില്‍ വട്ടപ്പൂജ്യം ഫണ്ട് ലഭിച്ച മണ്ഡലമാണ് വാമനപുരം.
മണ്ഡലത്തിലെ വിദ്യാലയങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും കാലാകാലങ്ങളില്‍ മണ്ഡല ഭരണം നടത്തിയ എല്‍ഡിഎഫിന് കഴിഞ്ഞിട്ടില്ല. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് എന്ന തലക്കെട്ടില്‍ ഒരു പുതിയകെട്ടിടം പോലും ലഭിക്കാത്ത വിദ്യാലയങ്ങളാണ് അധികവും. ഒരു സര്‍ക്കാര്‍ കോളേജ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് ഒരു സബ് ട്രഷറി. ട്രഷറി ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ ഇപ്പോഴും മറ്റ് മണ്ഡലങ്ങളെ ആശ്രയിക്കണം. ഒരു റവന്യൂ ടവര്‍ ഇല്ലാത്ത മണ്ഡലവും വാമനപുരമാണ്. കുടിവെള്ള വിതരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കലിനോ ബില്‍തുക അടയ്ക്കുന്നതിനോ വേണ്ടി ആറ്റിങ്ങലോ നെടുമങ്ങാടോ പോകേണ്ട ഗതികേടിലാണ്. അവയുടെ സബ്സെന്ററുകള്‍ വേണമെന്ന ആവശ്യവും കടലാസ്സില്‍ ഒതുങ്ങി.
ഇടത് പക്ഷം മാത്രമല്ല വലത് പക്ഷവും കഴിഞ്ഞ 35 വര്‍ഷകാലയളവില്‍ മണ്ഡലത്തിനായി ഒന്നും ചെയ്തിട്ടില്ല. ഇടത് ഭരണം നടക്കുമ്പോഴും മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സും സഖ്യകക്ഷികളുമായിരുന്നു. ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും കോണ്‍ഗ്രസ്സ് ഭരിച്ചു. വാമനപുരത്ത് നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വരെ ഉണ്ടായി. എന്നിട്ടും മണ്ഡലത്തിലേക്ക് യാതൊരു പുതിയ പദ്ധതികളും കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം ശ്രമിച്ചിരുന്നില്ല.
കാലാകാലങ്ങളായി സിപിഎം വോട്ടുബാങ്കാക്കി വച്ചിരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപി അംഗങ്ങള്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പോടെ സ്ഥാനം പിടിച്ചു. മിക്കവാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. ഇടത്-വലത് പാര്‍ട്ടികളുടെ ഭരണത്തില്‍ വഴിമുട്ടിയ ജനം ഇത്തവണ എന്‍ഡിഎയക്ക് അനുകൂലമായി വിധിയെഴുതുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: