പൊന്‍കുന്നം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ സ്വീകരിക്കാന്‍ മണിമല ഒരുങ്ങി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമാണ് അമിത് ഷാ മണിമലയില്‍ എത്തുന്നത്. ഉച്ചയ്ക്ക് 1.30ന് മണിമല സ്റ്റേഡിയം മൈതാനത്താണ് മഹാസമ്മേളനം. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിക്കും. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയ നേതാക്കളും ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പങ്കെടുക്കും.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ അമിത് ഷാ എത്തുന്നത് പ്രവര്‍ത്തകരില്‍ ഒട്ടൊന്നുമല്ല ആവേശം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന അങ്കങ്ങളിലെല്ലാം ബിജെപി കൈവരിച്ച വോട്ട് നേട്ടം എന്‍ഡിഎ സഖ്യത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുപ്പതിനായിരത്തോളം വോട്ടുകള്‍ നേടാന്‍ ബിജെപി സഖ്യത്തിന് സാധിച്ചു. വി.എന്‍. മനോജ് എന്ന സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ ഉള്ള സ്വീകാര്യത വിജയം ഉറപ്പിക്കാനുള്ള പ്രധാന ഘടകമായി എന്‍ഡിഎ നേതൃത്വം വിലയിരുത്തുന്നു.
കാഞ്ഞിരപ്പളളി, ചിറക്കടവ്, മണിമല, വെള്ളാവൂര്‍, നെടുങ്കുന്നം, കറുകച്ചാല്‍, കങ്ങഴ, വാഴൂര്‍, പള്ളിക്കത്തോട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം. മണ്ഡലത്തിലെ ഈ പഞ്ചായത്തുകളില്‍ ബിജെപിക്ക് 18 വാര്‍ഡ് പ്രതിനിധികളുണ്ട്. ഒരു ബ്ലോക്ക് മെമ്പറെയും വിജയിപ്പിക്കാന്‍ സാധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8000 വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. പിന്നീട് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് ബിജെപി 21,000 വോട്ടുകള്‍ നേടി വന്‍ കുതിപ്പ് നടത്തി. അടുത്തിടെ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡല പരിധിയില്‍ 29,670 വോട്ടുകള്‍ നേടി സംഘടനാ ശേഷി തെളിയിച്ചു. കാഞ്ഞിരപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലും ബിഡിജെഎസിന് ശക്തമായ അടിത്തറ ഉണ്ട്. ഈ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ വിജയം ഒപ്പംതന്നെയാകുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ പ്രതീക്ഷ. ഈ കണക്കുകളില്‍ നിന്ന് വി.എന്‍. മനോജിന് വിജയിക്കാനാവശ്യമായ മുന്നേറ്റം നടത്താനാവുമെന്നുതന്നെയാണ് എതിരാളികള്‍ പോലും കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: