പെരുമ്പാവൂരിൽ ജിഷ എന്ന ദളിത് യുവതി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ കേരളത്തിലെ സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖർ പ്രതികരിച്ചു വരികയാണ്. കൊല്ലത്തു ഒരു ദളിത് പെൺകുട്ടിയെ കെട്ടിയിട്ടു പീഡിപ്പിച്ചതും, പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലിനെ അപമാനിച്ചതുമെല്ലാം സംഭവിച്ചിട്ടു അധികനാൾ ആയിട്ടില്ല. പെരുമ്പാവൂർ മാനഭംഗവും കൊലപാതകവും അതിനാൽതന്നെ കേരളത്തിൽ വർദ്ധിച്ചുവരുന്ന ദളിത് പീഢനങ്ങൾക്കു നേരെ വിരൽചൂണ്ടുന്നു. കൊലപാതകം നടന്ന് നാലുദിവസമായിട്ടും നടപടിയെടുക്കാതിരുന്ന ഭരണനേതൃത്വം, സമൂഹമാധ്യമങ്ങളിൽ യുവതലമുറയുടെ, പ്രത്യേകിച്ചും എൻഡിഎ അനുഭാവികൾ, പ്രതിഷേധം അലയടിച്ചതിനെ തുടർന്നു നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. ബിജെപി നേതാക്കൾ സംഭവസ്ഥലം സന്ദർശിക്കുകയും ഘാതകരെ ഉടൻ പിടികൂടണമെന്നു ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തുകയുമുണ്ടായി. കേരള ബിജെപി നേതൃത്വം സംഭവം കേന്ദ്രസർക്കാരിന്റേയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റേയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നടപടികൾ അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു. വിഎസിന്റെ പ്രസ്താവന വരുന്നത് ഈ സാഹചര്യത്തിലാണ്. ’ജിഷയുടെ ഘാതകർക്കു പരമാവധി ശിക്ഷ ഉറപ്പുവരുത്താൻ താൻ മുന്നിലുണ്ടാകുമെന്ന്’ വിഎസ് പറഞ്ഞു. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ ഇതുപോലൊരു പ്രസ്താവന നടത്താനുള്ള വിഎസിന്റെ ക്രെഡിബിലിറ്റിയിൽ സംശയം പ്രകടിപ്പിച്ചുള്ള അഭിപ്രായ പ്രകടനങ്ങൾ വ്യാപകമായി ഉയർന്നു. ഈ വിമർശനങ്ങൾ സത്യസന്ധവും നേരായ ദിശയിലുള്ളതുമാണ്. ഏതാനും വർഷങ്ങൾക്കു മുമ്പ് വിഎസ് പ്രതിപക്ഷനേതാവായിരുന്നപ്പോൾ കേരളത്തെ ഇളക്കിമറിച്ച പെൺവാണിഭ കേസായിരുന്നു കിളിരൂർ സംഭവം. കേസിലുൾപ്പെട്ട പെൺകുട്ടി അവശനിലയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ വി.എസ് സന്ദർശിക്കുകയുണ്ടായി. അന്ന് അദ്ദേഹം നടത്തിയ പ്രസ്താവന ‘ഒരു വിഐപിയുടെ സന്ദർശനത്തോടെ പെൺകുട്ടിയുടെ ആരോഗ്യനില തീർത്തും മോശമായി’ എന്നാണ്. കൂടാതെ മുഖ്യമന്ത്രിയായാൽ കിളിരൂർ സംഭവത്തിലെ പ്രതികളെ കയ്യാമം വച്ച് നടത്തിക്കുമെന്നും ജയിലിൽ അടക്കുമെന്നും വിഎസ് പ്രസ്താവിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയായ ശേഷം കിളിരൂർ സംഭവത്തിലെ പ്രതികളെ പിടിക്കാൻ വിഎസ് പ്രത്യേക താല്പര്യം ഒന്നുമെടുത്തില്ല. പെൺകുട്ടിയൂടെ ആരോഗ്യനില മോശമാക്കിയ വിഐപി ആരാണെന്നു പോലും ഇന്നേവരെ വെളിപ്പെടുത്തിയിട്ടില്ല. മറ്റു പെൺവാണിഭ കേസുകളിലും സമാന നിലപാട് തന്നെയാണ് വിഎസ് സ്വീകരിച്ചത്. അതിനാൽ പെരുമ്പാവൂർ സംഭവത്തിൽ പെൺകുട്ടിയുടെ ഘാതകരെ കണ്ടെത്തി ശിക്ഷിക്കുമെന്ന വിഎസിന്റെ പ്രസ്താവനക്ക് യാതൊരു വിശ്വാസ്യതയും പ്രാധാന്യവുമില്ല. അദ്ദേഹത്തിനു ഇക്കാര്യത്തിൽ സത്യസന്ധമായ ആകാംക്ഷയുണ്ടെന്നും കരുതാനാകില്ല. വിഎസ് മലമ്പുഴയിൽ തോൽവി അഭിമുഖീകരിക്കുന്ന ഈ വേളയിൽ കിട്ടുന്നതെല്ലാം എടുത്തു പ്രയോഗിക്കുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന കേരളമോഡലിന്റെയും ഡെവലപ്പ്മെന്റ് ഇൻഡ്ക്സുകളുടേയും പാകപ്പിഴകളിലേക്കാണ് പെരുമ്പാവൂർ സംഭവം വിരൽചൂണ്ടുന്നത്. മാറിമാറി വന്ന ഇടതു-വലത് ഭരണത്തിൽ കേരളത്തിലെ ആദിവാസി-ദളിത് കുടുംബങ്ങൾ വീടു വയ്ക്കാൻപോലും ഭൂമിയില്ലാതെ കഷ്ടപ്പെടുകയാണ്. ആവശ്യമുള്ള പാവപ്പെട്ടവർക്കു അടച്ചുറപ്പുള്ള ഭവനം നിർമിച്ചു നൽകുന്നതിൽ ഇരുമുന്നണികളും പരാജയപ്പെട്ടു. രണ്ടാം ഭൂപരിഷ്കരണം അനിവാര്യമായിരിക്കുന്നു. ഇത്തരം വിഷയങ്ങൾ പരാമർശിക്കാതെയുള്ള വിഎസിന്റെ അഭിപ്രായപ്രകടനം ഒരു ഇലക്ഷൻ സ്റ്റണ്ടായേ കണക്കിലെടുക്കാനാകൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: