മുംബൈ: കോളിളക്കം സൃഷ്ടിച്ച കീനന്‍-റൂബന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല് പ്രതികള്‍ക്കും മുംബൈ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ജിതേന്ദ്ര രത്ന, സുനില്‍ ബോദ്ധ്, സതീഷ് ദുല്ഹാജ്, ദീപക് തിവല് എന്നിവരാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍.
വളരെയധികം വേദനസഹിച്ചതിന് ശേഷം തങ്ങള്‍ക്കനുകൂലമായി വിധി വന്നിരിക്കുന്നുവെന്ന് കീനന്റെ പിതാവ് കോടതി വിധിയോട് പ്രതികരിച്ചു.
2011ലാണ് കീനന്‍ സാന്റോസും(24) റൂബന്‍ ഫെര്‍ണാണ്ടസും പ്രതികളുടെ ആക്രമണത്തില്‍ കൊലപ്പെടുന്നത്.
തങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടികളെ പ്രതികളുടെ അപമര്യാദകരമായ പെരുമാറ്റത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടയിലാണ് കീനനും റൂബനും ദാരുണമായി കൊല്ലപ്പെട്ടത്. പൊതു ജനമദ്ധ്യത്തെ സാക്ഷിയാക്കിയാണ് ഇവരെ പ്രതികള്‍ കൊലപ്പെടുത്തിയത്.
അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കീനന്‍ അന്ന് തന്നെ മരണത്തിന് കീഴടങ്ങിയപ്പോള്‍ റൂബന്‍ മരിച്ചത് പത്ത് ദിവസത്തിന് ശേഷമായിരുന്നു.
2012 ഒക്ടോബറിലാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്. കൊലപാതകം, ഗൂഢാലോചന, പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: