പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ദളിത് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ട കേസില്‍ രണ്ട് നിര്‍മാണ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഇവർക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
അറസ്റ്റിലായവരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീടുപണിക്കായി എത്തിയ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ്. നിര്‍മാണ തൊഴിലാളികള്‍ക്ക് കൊലപാതകത്തിൽ പങ്കുണ്ടാകാം എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇരുവരെയും ഇന്നലെ രാത്രി ജിഷയുടെ അമ്മയുടെ മുന്നിലെത്തിച്ച് തെളിവെടുത്തു.
വീടുപണിക്കായി വന്നയാള്‍ ഫെബ്രുവരി മാസം ജിഷയുടെ ഫോണിലേക്ക് നിരവധി തവണ വിളിച്ചിരുന്നു. ഈയൊരു വിവരത്തെ തുടര്‍ന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം നടന്ന വീടിന് പുറത്തു നിന്ന് രക്തക്കറ പുരണ്ടതും നിര്‍മാണ തൊഴിലാളികള്‍ ധരിക്കാറുള്ളതുമായ ചെരുപ്പുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
അതേ സമയം ജിഷ കൊല്ലപ്പെട്ടിട്ട് എട്ടുദിവസങ്ങള്‍ പിന്നിടുമ്പോഴും കേസില്‍ ഒരു തുമ്പും കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. യഥാര്‍ത്ഥ പ്രതിയെ കുറിച്ച് ഇതുവരെയും കൃത്യമായ ഒരു സൂചന പോലീസിന് ലഭിച്ചിട്ടില്ല. ആദ്യ ദിവസങ്ങളില്‍ കൃത്യമായ നിലയില്‍ അന്വേഷണം നടത്താത്തതാണ് തിരിച്ചടിക്ക് കാരണമായതെന്ന് പോലീസിനുള്ളില്‍ നിന്നുതന്നെ ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: