റാന്നി: കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമല്ല എംഎല്‍എമാരും എംപിമാരും അഴിമതിയുടെ പ്രതിരൂപമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന എ.കെ ആന്റണിയും ഈ കൂട്ടത്തില്‍ പെടുതാണെന്ന് ഹെലികോപ്റ്റര്‍ അഴിമതിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിയില്‍ രണ്ട് ചോദ്യങ്ങള്‍ക്ക് ആന്റണി മറുപടി പറയണം. കരാര്‍ വ്യവസ്ഥയില്‍ മാറ്റം വരുത്തിയത് എന്തിന്?, ഹെലികോപ്പ്റ്ററിന്റെ പരീക്ഷണ പറക്കല്‍ ഭാരതത്തില്‍ വച്ച് നടത്താതെ ഇറ്റലിയിലേക്ക് മാറ്റിയത് എന്തിന്? ഈ ചോദ്യങ്ങള്‍ക്ക് ആന്റണി മറുപടി പറഞ്ഞേ പറ്റൂ. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മതസൗഹാര്‍ദം തകരുമെന്നാണ് ആന്റണി പറയുന്നത്. ഭാരതത്തിലെ 14 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. അവിടെയെങ്ങും ഒരുവിധത്തിലുമുള്ള സമുദായ സംഘര്‍ഷമില്ല. എല്ലാ സമുദായങ്ങളെയും ബിജെപി ഒരുപോലെ കാണുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ നിലപാട് തന്നെയാണ് എല്ലാ ബിജെപി സര്‍ക്കാരുകള്‍ക്കും.
എല്ലാവര്ക്കും തുല്യനീതി ലഭിക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് കേരളവും തിരിച്ചറിഞ്ഞു. കമ്യുണിസം ലോകത്ത് നിന്നും തന്നെ തുടച്ചു നീക്കപ്പെട്ടു. രാജ്യത്ത് കോണ്‍ഗ്രസും അപ്രസക്തമായി. ഇവര്‍ പശ്ചിമ ബംഗാളില്‍ ഒന്നിച്ച് നില്ക്കുന്നു. കേരളത്തില്‍ രണ്ട് പക്ഷത്തായി നില്ക്കുന്നു. ഇവരുടെ ഈ കാപട്യം ജനം തിരിച്ചറിയും. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കാന്‍ സിപിഎമ്മിന് സാധിക്കുമോ? വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ വോട്ട് നേടി പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനാണ് അവരുടെ ശ്രമം. അത് നടക്കാത്ത കാര്യമാണെന്നും അമിത് ഷാ പറഞ്ഞു.
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. അതുപോലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി റബ്ബര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് വേഗം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: