തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാര്‍ 50 ലക്ഷം വായ്പ വാങ്ങി വഞ്ചിച്ചു : പണം തിരികെ ചോദിച്ചതിന് ഭീഷണിപ്പെടുത്തിയതായും പരാതി
കണ്ണൂര്‍: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാര്‍ 50 ലക്ഷം വായ്പ വാങ്ങി വഞ്ചിച്ചതായും പണം തിരികെ ചോദിച്ചതിന് കഴിഞ്ഞ ദിവസം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പരാതി. കൈതപ്രം സ്വദേശിയും റിട്ടേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥനുമായ കെ.കരുണാകരനും ഭാര്യയും ഭാര്യാ സഹോദരനുമാണ് രാജേഷ് നമ്പ്യാര്‍ക്കും കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരനെതിരെയും പരാതിയുമായി രംഗത്തെത്തിയത്. രാജേഷ് നമ്പ്യാരോടൊപ്പം 17 വര്‍ഷക്കാലം സൈനിക സേവനം നടത്തിയ കരുണാകരനില്‍ നിന്നും തന്റെ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് ചൂണ്ടിക്കാട്ടി അമ്പത് ലക്ഷം രൂപ 2012ല്‍ വാങ്ങിയതായും എന്നാല്‍ ഇതുവരെ തിരിച്ചു നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. തങ്ങളുടെ ആയുഷ്ക്കാല സമ്പാദ്യമായി സ്വരൂപിച്ച സ്വത്തുക്കളഉ ആഭരണങ്ങളും വിറ്റ് രാജേഷ് നമ്പ്യാര്‍ക്ക് നല്കിയ വായ്പ 4 വര്‍ഷം കഴിഞ്ഞിട്ടും തിരിച്ചു നല്‍കിയില്ലെന്ന് ഇവര്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്കിയ പത്രികയോടൊപ്പം ഹാജരാക്കിയ സത്യവാങ്മൂലത്തില്‍ 5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് പ്രസ്താവിച്ചതിനെ തുടര്‍ന്ന് താന്‍ യുഡിഎഫ് നേതാക്കളോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയും വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതായി കരുണാകരന് പറഞ്ഞു. തുടര്‍ന്ന് വീണ്ടും വിളിച്ച രാജേഷ് നമ്പ്യാര്‍ താന്‍ പത്രികയോടൊപ്പം ബോധിപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്ന മുഴുവന്‍ സംഗതികളും കളവാണെന്നും തന്റെ മകള്‍ക്ക് നല്ല വിവാഹ ആലോചനകള്‍ വരാന്‍ താന്‍ വലിയ സമ്പന്നനാണെന്ന് കാണിക്കാനാണ് വ്യാജ സത്യവാങ്മൂലം നല്‍കിയതെന്നും മറ്റും രാജേഷ് നമ്പ്യാര്‍ ഫോണിലൂടെ തന്നോട് പറഞ്ഞതായും ഇക്കാര്യം തന്റെ ഫോണില്‍ റിക്കോഡ് ചെയ്തിട്ടുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി ഇലക്ഷന് കമ്മീഷനും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയതായി കരുണാകരന് പറഞ്ഞു. കൂടാതെ താന്‍ തളിപ്പറമ്പില്‍ മത്സരിക്കുന്നത് തോല്‍ക്കുമെന്നറിഞ്ഞു കൊണ്ടാണെന്നും മത്സരിക്കാന്‍ ആളില്ലാതാവുകയും 20 ലക്ഷം രൂപ പ്രചാരണച്ചെലവിനായി യുഡിഎഫ് തന്നതിനാലാണ് മത്സരിക്കുന്നതെന്നും രാജേഷ് നമ്പ്യാര്‍ ഫോണിലൂടെ പറഞ്ഞു. തന്നെയും തന്റെ കുടുംബത്തേയും വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ച രാജേഷ് നമ്പ്യാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാനും രാജേഷ് നമ്പ്യാരുടെ വഞ്ചനക്ക് വിധേയരായിട്ടുളള തന്നെ പോലുളള നിരപരാധികളുടെ സങ്കട നിവൃത്തി ഉണ്ടാക്കാന്‍ നടപടി കൈക്കൊളളണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
രാജേഷ് നമ്പ്യാര്‍ നല്‍കാനുളള 50 ലക്ഷം രൂപ വാങ്ങിതരാന്‍ കുടുംബ സുഹൃത്തായ മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന് മധ്യസ്ഥത വഹിച്ചിരുന്നതായും എന്നാല്‍ ജനകീയ നേതാവെന്നു പറയുന്ന സുധാകരന് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സുധാകരന്റെ സാന്നിധ്യത്തില്‍ പണം തിരികെ തരാന്‍ രാജേഷ് നമ്പ്യാര്‍ പലതവണ തീയ്യതികള്‍ പറഞ്ഞെങ്കിലും 6 മാസത്തിലധികമായിട്ടും പണം തിരികെ ലഭിച്ചില്ല. സുധാകരന്റെ വാക്ക് വിശ്വസിച്ചത് വെറുതെയാവുകയായിരുന്നു. ഇക്കാര്യം സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജേഷ് നമ്പ്യാരെ പിണക്കി പണം വാങ്ങിതന്നാല്‍ തനിക്കെന്തു നേട്ടമാണുളളതെന്നും സുധാകരന് ചോദിച്ചതായും കരുണാകരനും കൂടുംബവും പറഞ്ഞു. പല ഘട്ടങ്ങളിലും രാജേഷ് നമ്പ്യാരെ കേസുകളില്‍ നിന്നും രക്ഷിച്ചതായും ഇവര്‍ പറഞ്ഞു. 50 ലക്ഷം രൂപ വാങ്ങി തിരിച്ചുതരാതെ ബ്ലാങ്ക് ചെക്ക് നല്കി വഞ്ചിച്ചതായി കാണിച്ച് രാജേഷ് നമ്പ്യാര്‍ക്കെതിരെ താന്‍ നല്കിയ കേസ് 2004 മുതല്‍ കണ്ണൂര്‍ കോടതിയില്‍ നടന്നുവരുന്നതായും കരുണാകരന് പറഞ്ഞു. പത്രസമ്മേളനത്തില്‍ കരുണാകരന്റെ ഭാര്യ പി.അജിത, ഭാര്യാ സഹോദരന് പി.സോമന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: