ആലപ്പുഴ: പെരുമ്പാവൂരില്‍ ദളിത് യുവതി ജിഷയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്തിലെ കശേരുക്കള് തകര്‍ന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളിലും കടിയേറ്റ പാടുകളുണ്ട്. ചെറുതും വലുതുമായ മുപ്പത്തെട്ടോളം മുറിവുകളാണ് ശരീരത്തിലുണ്ടായിരുന്നത്. ഇവയില്‍ പല മുറിവുകളും കഴുത്തു ഞെരിച്ചതും മരണകാരണമായി. ലൈംഗിക പീഡന ശ്രമം നടന്നെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയൂ.
തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലാണ് പരിശോധന നടത്തുന്നത്. അതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തെക്കുറിച്ച് വിവാദം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ വീഴ്ച സംഭവിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ജോയിന്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി. ഇവര്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.
അതീവ ഗൗരവമായ കൊലപാതകക്കേസില്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്. ജയലേഖ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണെന്നും അസോ. പ്രൊഫസര്‍ പൂര്‍ണമായും പങ്കെടുത്തില്ലെന്നുമാണ് ആരോപണം. എന്നാല്‍ ഇത് ഡെപ്യൂട്ടി പോലീസ് സര്ജന് ഡോ. ലിസാ ജോണ്‍ നിഷേധിക്കുന്നു. തന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നതെന്നും മെഡിക്കല്‍ കോളേജില്‍ ക്ലാസെടുക്കേണ്ടിയിരുന്നതിനാലാണ് പൂര്‍ണസമയം പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നുമാണ് അവര്‍ നല്കിയ വിശദീകരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്കാന് വൈകിയതിലും വീഴ്ചയുണ്ടെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: