പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം ആഴത്തിലുള്ള മുറിവാണ് മനുഷ്യത്വമുള്ള ഓരോ മലയാളിയുടെയും മനസ്സിലേല്പിച്ചിരിക്കുന്നത്. കാമഭ്രാന്തനായ ഒരാളുടെ ഭ്രാന്താവേശത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടി എന്നതിലുപരി ദാരിദ്ര്യത്തില്‍ ജനിച്ച്, ദാരിദ്ര്യത്തില്‍ വളര്‍ന്ന് ജീവിതം കരുപ്പിടിപ്പിക്കാന്‍ കഷ്ടപ്പെട്ട ഒരു ദളിത് പെണ്‍കുട്ടിയോട് സമൂഹം ചെയ്ത ക്രൂരതയാണ് നമ്മുടെ ഉള്ളു നീറ്റിക്കുന്നത്.
പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിനുള്ളില്‍ പകല്‍നേരത്ത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി, അതിലും ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ എത്രയോ തവണ അവള് നിലവിളിച്ചിട്ടുണ്ടാകാം. അതിക്രൂരനായ അക്രമിയുടെ മാരകായുധങ്ങള്‍ അവളുടെ ശരീരത്തിലേക്ക് ആഴത്തിലിറങ്ങിയപ്പോള്‍ എത്രയോ തവണ അവള് അലമുറയിട്ടിട്ടുണ്ടാകും. അയല്‍വാസികളില്‍ പലരും അത് കേട്ടിട്ടുമുണ്ട്. ആദ്യത്തെ നിലവിളി പുറത്തേക്കുകേട്ടപ്പോള് തന്നെ അയല്ക്കാരാരെങ്കിലും ഓടിവന്നിരുന്നുവെങ്കില് ജിഷയുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു.
ദല്‍ഹിയില്‍ നിര്‍ഭയയെന്ന് ലോകം മുഴുവന്‍ പേരുചൊല്ലി വിളിച്ച പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതിനേക്കാള്‍ ക്രൂരമായാണ് ജിഷ കൊല്ലപ്പെട്ടത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്പിച്ചാണ് കൊലനടത്തിയത്. കൊലയ്ക്കുശേഷവും തന്റെ കാമഭ്രാന്തിന് പ്രതി പെണ്‍കുട്ടിയെ ഇരയാക്കിയെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്കും അഞ്ചിനുമിടയിലാണ് മരണം സംഭവിച്ചത്. ഇത്ര ക്രൂരമായ ഒരക്രമവും കൊലപാതകവും നടക്കുമ്പോള്‍ വീട്ടില്‍നിന്നുയരുന്ന നിലവിളി കേട്ട് പരിസരവാസികളാരെങ്കലും ഓടിവരേണ്ടതല്ലേ. അയല്‍ക്കാരില്‍ ചിലരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ നിലവിളി കേട്ടെങ്കിലും അവരാരും അതത്ര കാര്യമാക്കിയെടുത്തില്ലെന്നാണ് അറിയുന്നത്. ജിഷയുടെ കുടുംബവുമായി പരിസരവാസികളാരും നല്ല സഹകരണത്തിലല്ലായിരുന്നു.
അതിനാല്‍ തന്നെ ജിഷയുടെ വീട്ടില്‍ നിന്നുയര്‍ന്ന നിലവിളിയോട് പ്രതികരിക്കാന്‍ അവര്‍ക്കാര്‍ക്കും തോന്നിയില്ല. ആപത്തില്‍ ആദ്യം ഓടിയെത്തുന്നത് അയലത്തെ ശത്രുവാണെന്നാണ് ചൊല്ല്. എന്നാല്‍ അയലത്തെ ശത്രുക്കളെല്ലാം ആ പെണ്‍കുട്ടിയുടെ നിലവിളികളോട് പ്രതികരിച്ചില്ലെന്നു മാത്രമല്ല അവള്‍ക്കെന്തും സംഭവിച്ചോട്ടെ എന്നു തീരുമാനിച്ച് അവഗണിക്കുകയും ചെയ്തു. ഇപ്പോള്‍ ജിഷയുടെ വീട് സന്ദര്‍ശിക്കാനെത്തുന്ന പോലീസും അധികാരികളും അയല്‍ക്കാരോട് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്കത് വിഷമമുണ്ടാക്കുന്നു. തങ്ങളെ ഉപദ്രവിക്കരുതെന്നു കാട്ടി അവര്‍ പരാതി നല്‍കിയിരിക്കുകയാണ്.
നമ്മുടെ തൊട്ടടുത്ത വീട്ടില്‍നിന്ന് അബലയായ ഒരു പെണ്‍കുട്ടിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ദയനീയ കരച്ചില് കേട്ടാല്‍ ഓടിച്ചെല്ലാതിരിക്കാന് കഴിയുന്ന തരത്തില്‍ മലയാളിയുടെ മാനസികാവസ്ഥയ്ക്ക് എന്താണ് സംഭവിച്ചത്. ശത്രുവാണെങ്കില്‍ പോലും അങ്ങനെ ചെയ്യാന്‍ കഴിയുമോ. ടെലിവിഷന്‍ ചാനലുകളിലെ സീരിയല്‍ ഭ്രമത്തില്‍ എല്ലാം മറന്നിരിക്കുന്ന സന്ധ്യാനേരത്തല്ല ഇതു സംഭവിച്ചത്. വൈകിട്ട് അഞ്ചുമണി കഴിയുന്ന നേരത്താണ് കൊല നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏപ്രില്‍ 28ന് നടന്ന കൊലപാതകത്തിന്റെ ഗൗരവം പുറംലോകമറിയുവാന്‍ പിന്നെയും നാലു ദിനങ്ങള്‍ കഴിഞ്ഞു. ജിഷയുടെ സഹപാഠികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ട വിവരങ്ങള്‍ ക്രൂരമായ കൊലപാതകത്തെക്കുറിച്ച് ലോകത്തെ അറിയിക്കുകയായിരുന്നു.
പാവപ്പെട്ട ഒരു ദളിത് കുടുംബത്തോട് കാമവെറിയനായ ഒരക്രമി കാട്ടിയതിലും വലിയ ക്രൂരതയാണ് സമൂഹം നിരന്തരം കാട്ടിയത്. അയല്‍ക്കാരായ പരിസരവാസികളെല്ലാം ഈ കുടുംബത്തെ തങ്ങളില്‍നിന്ന് അകറ്റി നിറുത്തി. നന്നായി പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ നിയമബിരുദധാരിയാക്കാന് ഒരമ്മ അനുഭവിക്കുന്ന കഷ്ടപ്പാടുകളറിയുന്നവര്ക്ക് അവരില്‍ നിന്നെന്തു തെറ്റുകളുണ്ടായാലും അതെല്ലാം പൊറുക്കാവുന്നതേയുള്ളൂ. വീട്ടുവേല ചെയ്ത് കുടുംബം പുലര്‍ത്തുകയും മകളെ അഭിഭാഷകയാക്കാനും അശ്രാന്ത പരിശ്രമം നടത്തുന്ന ഒരമ്മയുടെ ദൈന്യതയ്ക്കു തണലായി ഒപ്പം നില്ക്കേണ്ടവരല്ലെ പരിസരവാസികളെല്ലാം. ആ പരിശ്രമത്തിനു ശക്തിപകരാന്‍ ഒപ്പം നില്ക്കുമ്പോള് അവരോടുള്ള അകല്‍ച്ചകളെല്ലാം മാറ്റിവയ്ക്കേണ്ടതല്ലെ. സര്‍ക്കാര്‍ സംവിധാനങ്ങളും ആ കുടുംബത്തിന്റെ സഹായത്തിനെത്തണമായിരുന്നു.
അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബം പലതവണ സിപിഎമ്മുകാരനായ എംഎല്‍എയോടും ഇടതുഭരണമുള്ള തദ്ദേശ സ്ഥാപനഭരണക്കാരോടുമെല്ലാം സഹായമഭ്യര്‍ത്ഥിച്ചെങ്കിലും അവരാരും ജിഷയുടെ കുടുംബത്തിന്റെ ദൈന്യത കാണാന്‍ കൂട്ടാക്കിയില്ല. ദുരന്തമുണ്ടായിക്കഴിയുമ്പോള്‍ സഹായധനം പ്രഖ്യാപിക്കുന്നവര്‍ നേരത്തെ ആ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നിരുന്നെങ്കില്‍ ഒരു പക്ഷേ ദാരുണാവസ്ഥ ഉണ്ടാകുമായിരുന്നില്ല. സഹായത്തിനു കൈനീട്ടി അധികാരികളുടെ മുന്നിലെത്തിയപ്പോള്‍ സഹായിക്കാതിരുന്നവര്‍ ദുരന്തശേഷം കണ്ണീര് പൊഴിച്ചിട്ടെന്തു കാര്യം.
കനാല്‍ ബണ്ട് പുറമ്പോക്കില്‍ നിന്ന് ജിഷയുടെ കുടുംബത്തെ ഇറക്കിവിടാന്‍ ചിലര്‍ ഏറെ നാളുകളായി ശ്രമിച്ചുവരികയാണെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വീടിനുനേരെ കല്ലേറും ജിഷയുടെ അമ്മയെ ആക്രമിക്കുന്നതുമടക്കം നിരവധി സംഭവങ്ങള്‍ പലതവണ അരങ്ങേറുകയും ചെയ്തു. കൊലപാതകത്തിനു തലേന്നു രാത്രിയിലും ഇവരുടെ വീടിനു നേരെ കല്ലേറുണ്ടായി. മൂന്ന് മാസം മുമ്പ് ജിഷയുടെ അമ്മ രാജേശ്വരിയെ റോഡില്‍ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ അന്യസംസ്ഥാനക്കാരനായ ഒരാള്‍ ശ്രമിച്ചിരുന്നു.
നല്ല രീതിയില്‍ ജീവിക്കാനുള്ള ആഗ്രഹത്തിലായിരുന്നു ജിഷയുടെ കുടുംബം. അതിനായുള്ള അശ്രാന്ത പരിശ്രമത്തിലുമായിരുന്നു. ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്. നാളിതുവരെ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ പിന്നാക്കവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചതിന്റെ കണക്കുകള്‍ നിരവധിയാണ് തെരഞ്ഞെടുപ്പ് കാലത്തും നിരത്തുന്നത്. അതെല്ലാം കളവാണെന്നല്ലേ ജിഷയുടെ കുടുംബത്തിന്റെ അനുഭവം തെളിവു നല്‍കുന്നത്.
ഓരോ ദിവസവും പത്രങ്ങളില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നതിന്റെ എത്രയോ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും മകളാണെന്നത് മറന്ന് കാമവെറിയന്മാര് ലൈംഗീക പേക്കൂത്തു നടത്തുന്നതുമെല്ലാം വാര്‍ത്തകളാകുന്നു. ദല്‍ഹിയിലെ നിര്‍ഭയ സംഭവത്തിനുശേഷം പെണ്‍കുട്ടികളുടെ സുരക്ഷക്കായി എത്രയോ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അതിനായി പ്രത്യേകം പണവും വകയിരുത്തി. കേന്ദ്രം പ്രഖ്യാപിച്ച നിര്‍ഭയ പദ്ധതിയും സ്ത്രീ സുരക്ഷാ പദ്ധതിയുമെല്ലാമുണ്ട്. കേരളം അതെത്രത്തോളം ഗൗരവമായാണ് നടപ്പിലാക്കിയതെന്നതിന്റെയും തെളിവുനല്കലാണ് ജിഷ സംഭവം.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായി നടക്കുന്ന അക്രമങ്ങള്‍ തടയുന്നതിനായി പഞ്ചായത്തു തലത്തില്‍ ജാഗ്രതാ സമിതികള്‍ കേരളത്തില്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അത്തരം സമിതികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം ഉണ്ടാകുമായിരുന്നോ. മറ്റാശ്രയമൊന്നുമില്ലാതെ കഴിയേണ്ടിവരുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്കേണ്ടവര് അതൊന്നും ശ്രദ്ധിക്കുന്നതേയില്ല.
ഉത്തര ഭാരതത്തിലെവിടെയെങ്കിലും ഇത്തരം അക്രമം നടന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടായി കൊട്ടിഘോഷിക്കുകയും അസഹിഷ്ണുതയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നവരാരും ജിഷയ്ക്കുവേണ്ടി മുറവിളികൂട്ടാന് രംഗത്തെത്തിയില്ല. ഒരു സാഹിത്യകാരനും പുരസ്കാരങ്ങള്‍ തിരികെ കൊടുത്ത് പ്രതിഷേധിച്ചില്ല. പെരുമ്പാവൂരിലെ കൊലപാതകത്തിന്റെ പേരില്‍ നരേന്ദ്രമോദിയെയും ബിജെപിയെയും കുറ്റം പറയാനാകില്ലല്ലോ.
ജിഷയുടെ മരണത്തിനുത്തരവാദികള്‍ കേരളം മാറിമാറി ഭരിച്ച ഇടതു-വലതു സര്‍ക്കാരുകളാകുമ്പോള്‍ സച്ചിദാനന്ദനും സാറാജോസഫിനുമൊക്കെ നാക്കിറങ്ങിപ്പോകുന്നത് സ്വാഭാവികം.
പൊരുമ്പാവൂര്‍ സംഭവത്തില്‍ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ ആള് മാത്രമല്ല പ്രതിയാകുന്നത്. ആ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് പുല്ലുവില കല്പിച്ച അധികാരി വര്‍ഗ്ഗവും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ സത്യസന്ധമായി നടപ്പിലാക്കാത്തവരും കൂട്ടുപ്രതികളാണ്. അതിനേക്കാളെല്ലാം ഉപരി ജിഷയുടെ പൈശാചിക കൊലപാതകത്തിനു മറുപടി പറയാന്‍ ഓരോ മലയാളിക്കും ഉത്തരവാദിത്വമുണ്ട്. നാമെല്ലാം കുറ്റക്കാരാണ്.
സമൂഹത്തിലെ അനീതിയോട് മുഖംനോക്കാതെ പ്രതികരിച്ചിരുന്ന മലയാളിയുടെ ബോധത്തെ എവിടെയോ ഉപേക്ഷിച്ചതിന്. അടുത്ത വീട്ടില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വലിയ നിലവിളിക്ക് കാതുകൊടുക്കാതെ, അവിടെയെന്തെങ്കിലും സംഭവിച്ചുകൊള്ളട്ടെ എന്ന ക്രൂരമായ മാനസികാവസ്ഥയിലേക്കെത്തിയതിന്. അയല്‍വാസി ശത്രുവാണെങ്കില്‍ പോലും അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഓടിയെത്തുന്ന മനസ്സ് നഷ്ടപ്പെടുത്തിയതിന്.
ജിഷയെന്ന പാവം പെണ്‍കുട്ടി ഓരോ മലയാളിയുടെ മനസാക്ഷിക്കു മുന്നിലും വലിയ ചോദ്യചിഹ്നമായാണ് നില്‍ക്കുന്നത്. അവളുടെ നിലവിളി ഓരോരുത്തരുടെയും കാതില്‍ വലിയ രോദനമായി മുഴുങ്ങുന്നുണ്ട്. ലജ്ജിച്ചു തലതാഴ്ത്താം, ആ വിലപ്പെട്ട ജീവന് നഷ്ടപ്പെടുത്തിയതിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: