വട്ടിയൂര്‍ക്കാവില്‍ മുരളി തന്നെ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് ഇതായിരുന്നു സ്ഥിതി. മണ്ഡലത്തില്‍ അട്ടിപ്പേറ് കിടന്ന് കല്യാണത്തിനും മരണത്തിനും ഒക്കെ മുടങ്ങാതെ ഹാജര്‍ വച്ചിരുന്ന കെ. മുരളീധരനെ തോല്‍പ്പിക്കുക വിഷമം. സുരേഷ്ഗോപിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ബിജെപിക്ക് പ്രതീക്ഷവയ്ക്കാം.
സിപിഎം ആരെ നിര്‍ത്തിയാലും മൂന്നാം സ്ഥാനത്താകും. മണ്ഡലത്തിലെ പൊതുസംസാരം ഇതൊക്കെയായിരുന്നു.
പക്ഷേ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്റെ പേര് പ്രഖ്യാപിച്ചതോടെ കളം മാറി. രാജ്യസഭാംഗമായിരുന്ന ടി.എന്‍. സീമയെ സിപിഎമ്മും സ്ഥാനാര്‍ത്ഥിയാക്കി. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അനിശ്ചിതത്വവും തുടക്കത്തില്‍ മുരളീധരനെ കളത്തിനു പുറത്താക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 വാര്‍ഡുകളില്‍ നിന്നു കോണ്‍ഗ്രസിനെ അഞ്ചിലേക്ക് ഒതുക്കിയത് മുരളീധരനാണെന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസുകാര്‍ വിമതശബ്ദവുമായി വന്നതോടെ മത്സരിക്കാനില്ലന്നു പോലും മുരളിക്ക് പാര്‍ട്ടി യോഗത്തില്‍ പറയേണ്ടി വന്നു.
വിമതരെ കാണേണ്ടപോലെ കണ്ട് തൃപ്തിപ്പെടുത്തി മുരളീധരന് പ്രചാരണരംഗത്ത് സജീവമായപ്പോഴേക്കും കുമ്മനവും സീമയും ബഹുദൂരം മുന്നേറിയിരുന്നു.
‘പാര്‍ട്ടി എന്നതിലുപരി കുമ്മനം രാജശേഖരന് എന്ന വ്യക്തിക്കു കിട്ടുന്ന വോട്ടുകളായിരിക്കും വട്ടിയൂര്‍ക്കാവിന്റെ വിധിയെഴുതുക. ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍ ആദര്‍ശവും ആശയവും അതിന്റെ വികസന അജണ്ടയും മാത്രമല്ല അനന്യസാധാരണനായ ഒരു നേതാവിന്റെ ജീവിതവുമാണ് മുന്നോട്ടുവയ്ക്കുന്നത്്.
കേരളം കാത്തിരുന്നത് ഇതുപോലൊരു നേതാവിനെയാണ്. അതുകൊണ്ടുതന്നെയാണ് പൊതുരാഷ്ട്രീയമണ്ഡലത്തിലേക്കുള്ള കുമ്മനത്തിന്റെ കടന്നുവരവിനെ രാഷ്ട്രീയ എതിരാളികള്‍ വല്ലാതെ ഭയപ്പെടുന്നത്. സംശുദ്ധിയുടെ ആ സൂര്യശോഭയ്ക്ക്മുന്നില് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കറ പിടിച്ച് കരിവാളിച്ചുപോയ തങ്ങളുടെ അധാര്‍മ്മിക രാഷ്ട്രീയ ജീവിതം പൊതുജനം തള്ളിക്കളയുമെന്ന ഭീതി അവരെ പിടികൂടിയിട്ടുണ്ട്’-
കുമ്മനത്തി്ന്റെ തെരഞ്ഞെടുപ്പ് സമിതിയുടെ അദ്ധ്യക്ഷനായ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി. മാധവന്നായരുടെ വാക്കുകളില്‍ എല്ലാമുണ്ട്.
ഭാരതത്തിന്റെ യശസ്സിലും വികസനത്തിലും പ്രതിജ്ഞാബദ്ധനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കുമ്മനം രാജശേഖരന് ജനപ്രതിനിധിയായിക്കഴിഞ്ഞാല്‍ കേന്ദ്ര സഹായത്തോടെ വന്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ജനം.
ഓരോ പ്രദേശത്തെയും പ്രശ്നങ്ങള്‍ക്ക് ജനപിന്തുണയോടെ പരിഹാരം കണ്ടെത്താനായിരിക്കും വിജയിച്ചാല്‍ താന്‍ ശ്രമിക്കുകയെന്ന കുമ്മനത്തി്ന്റെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യം വട്ടിയൂര്ക്കാവുകാര്ക്കില്ല. കാരണം കുമ്മനം പറയുന്നതിലൊന്നും പതിരുകാണില്ല എന്ന സത്യം അറിയാത്തവരല്ല അവര്‍.
വട്ടിയൂര്‍ക്കാവിന്റെ സമഗ്രവികസനത്തിനായി ജനകീയ കര്‍മ്മ പദ്ധതിതന്നെ ആവിഷ്ക്കരിക്കുമെന്നാണ് കുമ്മനം പറയുന്നത്. വട്ടിയൂര്‍ക്കാവിന്റെ സ്വയംപര്യാപ്തയാണ് ലക്ഷ്യം. അതിനായി ആവുന്നതെല്ലാം ചെയ്യും. ഏതറ്റം വരെയും പോകും. കുടിവെള്ളം മണ്ഡലത്തിലെ പ്രധാന പ്രശ്നമാണ്.
വെള്ളത്തിനായി ബുദ്ധിമുട്ടുന്ന ഏറെ പ്രദേശങ്ങളുണ്ട്. ആറു പതിറ്റാണ്ട് ഭരിച്ചിട്ടും കുടിവെള്ളം പോലും എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് വികസനത്തെ ക്കുറിച്ച് പറയാന്‍ അവകാശമില്ല. എംഎല്‍എ ഫണ്ടും എംപി ഫണ്ടും ചെലവഴിക്കുന്നതിലല്ല ജനപ്രതിനിധിയുടെ മികവ്. പണം കിട്ടിയാല്‍ ചെലവഴിക്കാന്‍ ആര്‍ക്കും കഴിയും. അതിന് പ്രത്യേക കഴിവൊന്നും വേണ്ട. നിലവിലുള്ള റോഡ് ടാര്‍ ചെയ്യുന്നതൊന്നും വികസനമായി കാണാനാകില്ല. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ പുതിയ പദ്ധതികള്‍, പുതിയ സ്ഥാപനങ്ങള്‍, പുതിയ സംവിധാനങ്ങള്‍ എന്നിവയൊക്കെയാണ് വികസനം.
നാളിതുവരെ കണ്ടുപരിചയിച്ച രാഷ്ട്രീയ നേതാക്കന്മാര്ക്ക് മുന്നിലേക്ക് തന്റെ വികസന കാഴ്ച്ചപ്പാട് കുമ്മനം രാജശേഖരനെന്ന ആത്മാര്‍ത്ഥയുടെ ആള്‍രൂപം അവതരിപ്പിക്കുമ്പോള്‍ അതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
കല്ല്യാണത്തിനും മരണത്തിനും ഓടിനടന്നതിന്റെ അമിത ആത്മവിശ്വാസമാണ് മുരളീധരന് വിജയ പ്രതീക്ഷ നല്‍കുന്നത്. ഏതാനും റോഡുകള്‍ ടാറിട്ടത് വികസനമായി കാണിച്ച് മണ്ഡലത്തിലാകെ ഫഌക്സ് വച്ചിരിക്കുന്നത് വോട്ടാകുമെന്നും കരുതുന്നു. കഴിഞ്ഞ തവണ നേടിയ 16000 വോട്ടിന്റെ ഭൂരിപക്ഷം മേനിപറയാന്‍ സഹായകവുമാണ്.
വട്ടിയൂര്‍ക്കാവ് പഴയ തിരുവനന്തപുരം നോര്‍ത്ത് ആയിരുന്നപ്പോള്‍ സിപിഎം മണ്ഡലമായിരുന്നു. എം. വിജയകുമാര്‍ നാലുതവണ ഇവിടെനിന്നു ജയിച്ചിട്ടുണ്ട് എന്നതാണ് സിപിഎമ്മിന്റെ വിജയ പ്രതീക്ഷയ്ക്ക് കാരണമായി പറയുന്നത്.
മണ്ഡലത്തിന്റെ വികസനമുരടിപ്പ് പറയാന്‍ അവര്‍ക്ക് കഴിയില്ല എന്നതാണ് പ്രശ്നം. മണ്ഡലത്തെ കൂടുതല്‍ പ്രതിനിധീകരിച്ചത് സിപിഎം ആണെന്നു പറഞ്ഞ് മേനിനടിച്ച ഉടന്‍ വികസനമൊന്നുമില്ലെന്നു പറഞ്ഞാല്‍ അത് സെല്‍ഫ് ഗോളാകുമല്ലോ.
വോട്ടര്‍മാരെ സംബന്ധിച്ച ചില കണക്കുകളാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. 80 ശതമാനത്തിലധികം ഹിന്ദു വോട്ടര്‍മാരുള്ള സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ്. (ആറ്റിങ്ങല്‍, ചാത്തന്നൂര്‍, തൃപ്പൂണിത്തുറ, ചിറ്റൂര്‍, മലമ്പുഴ എന്നിവയാണ് മറ്റ് മണ്ഡലങ്ങള്‍) ഇതില്‍ തന്നെ 42 ശതമാനം നായര്‍ വിഭാഗമുള്ള മണ്ഡലവും വട്ടിയൂര്‍ക്കാവാണ്. 82 ശതമാനമാണ് ഹിന്ദു വോട്ടര്‍മാര്‍.
ഈഴവര്‍ 18 ശതമാനം, പിന്നോക്ക വിഭാഗം 20 ശതമാനം, കൃസ്ത്യന്‍ 13 ശതമാനം, മുസഌം അഞ്ചു ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവര്‍.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേടിയ ഒന്നാം സ്ഥാനവുമാണ് ബിജെപിക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 24 വാര്‍ഡുകളില്‍ ഒമ്പതിലും താമരയാണ് വിരിഞ്ഞത്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ 41289 വോട്ടു നേടിയാണ് രാജഗോപാല്‍ ഒന്നാമതെത്തിയത്.
ലോക്സഭാ തെരഞ്ഞടുപ്പില്‍ ദയനീയമായി മൂന്നാംസ്ഥാനത്തെത്തിയെങ്കിലും തദ്ദേശതെരഞ്ഞെടുപ്പില്‍ 10 കൗണ്‍സിലര്‍മാരുമായി ഒന്നാമതെത്തിയതാണ് സിപിഎമ്മിന് പ്രതീക്ഷ പകരുന്നത്. തദ്ദേശമോ ലോക്സഭയോ അല്ല നിയമസഭ എന്നതിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
പ്രവചനത്തിന് അതീതമായ പോരാട്ടം നടക്കുന്ന മണ്ഡലമെന്ന് വട്ടിയൂര്‍ക്കാവിനെ വിശേഷിപ്പിക്കുമ്പോഴും മത്സരം കുമ്മനവും മുരളീധരനും തമ്മിലാണെന്നതാണ് യാഥാര്‍ത്ഥ്യം. മുന്നാംസ്ഥാനമാകാതിരിക്കാനുള്ള ശ്രമമാണ് സിപിഎമ്മിന്റേത്. കുമ്മനം ജയിച്ചാല്‍ അത് വട്ടിയൂര്‍ക്കാവിനെ ചരിത്രത്തിന്റെ ഭാഗമാക്കും.
ബിജെപി രാഷ്ടീയ വിജയം നേടുന്ന മണ്ഡലം എന്ന നിലയിലാകും അത്. അതിനാല്‍ തന്നെ ബിജെപിയും എതിരാളികളും ഉറ്റുനോക്കുന്നത് വട്ടിയൂര്‍ക്കാവിലെ ഫലത്തിലേക്കായിരിക്കും. അവിടെ കുമ്മനം ജയിക്കുമോ എന്നതിനുത്തരമായിരിക്കും വോട്ടെണ്ണല്‍ ദിനമായ മെയ് 19 ലെ ഏറ്റവും വലിയ വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: