സിനിമാവിതരണം തൊഴിലാക്കിയിരുന്ന കൊല്ലത്തുകാരന് കെ.ഗോപിനാഥന്‍പിള്ളയുടെയും ജ്ഞാനലക്ഷ്മിയമ്മയുടെയും മൂത്തമകന് സുരേഷ് ഗോപിനാഥന് എന്ന സുരേഷ്ഗോപി രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെ നിശ്ശബ്ദമായത് കുറേക്കാലമായി അദ്ദേഹത്തെ പിന്തുടര്ന്ന് വേട്ടയാടിയിരുന്ന ചില മാധ്യമ പപ്പരാസികളുടെ ഓരിയിടലാണ്. സുരേഷ് ഗോപി രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നാള് മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിനെതിരായ ആസൂത്രിതമായ പ്രചാരവേല.
സുരേഷ്ഗോപിക്ക് മാത്രമല്ല മോദിയുമായി കാണുകയോ മോദിയെക്കുറിച്ച് നല്ലത് വല്ലതും ഉരിയാടുകയോ ചെയ്തിട്ടുള്ള എല്ലാവരുടെമേലും ഇവര്‍ കുതിരകയറിയിട്ടുണ്ട്. എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ സ്വന്തം പാര്‍ട്ടിക്ക് പുറത്താകേണ്ടിവന്നതും മന്ത്രി ഷിബു ബേബിജോണ്‍ സമസ്താപരാധം പറഞ്ഞ് മാപ്പിരക്കേണ്ടിവന്നതും ഈ ഒരൊറ്റക്കാരണം കൊണ്ടാണ്. എന്നാല്‍ സുരേഷ്ഗോപി ആക്ഷേപങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. ആര്‍ജവമുള്ള അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് ഒരു കലാകാരന്റെ സ്വാതന്ത്ര്യവും സര്‍ഗാത്മകതയും ഉയര്‍ത്തിപ്പിടിച്ചു.
അച്ഛന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി സിനിമാ ലൊക്കേഷനുകളില്‍ കയറിയിറങ്ങിയ കാലം ഓര്‍മ്മകളില്‍ സൂക്ഷിക്കുകയും പ്രശസ്തിയുടെ ഔന്നത്യങ്ങളിലേക്ക് കടന്നുകയറിയ പടിക്കെട്ടുകള്‍ മറക്കാതിരിക്കുകയും ചെയ്തതിന്റെ തലപ്പൊക്കം സുരേഷ്ഗോപിയെ സമകാലിക ചലച്ചിത്ര കലാകാരന്മാരിലെ ഒറ്റയാനാക്കി. അനീതിയും അരാജകത്വവും നിറഞ്ഞ പുതുകാലത്തിന്റെ നടുമുറ്റത്ത് പലപ്പോഴും ഇടഞ്ഞ കൊമ്പനായി.
മെരുങ്ങാത്തവന്‍ എന്ന് ചിലര്‍ പഴി പറഞ്ഞു. അഭിനയത്തില്‍ വില്ലനായും പിന്നെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ വീരനായകനായും നിറഞ്ഞാടി. അഭിനയം തീപാറുന്ന സംഭാഷണങ്ങളോ ആവേശത്തിന്റെ അടിതടയോ അല്ലെന്ന് പുച്ഛിച്ച നിരൂപകര്‍ക്ക് മുന്നില്‍ കണ്ണന് പെരുമലയനായി ആടിത്തിമിര്‍ത്ത് ദേശീയപുരസ്കാരങ്ങളുടെ നെറുകയിലേക്ക് തല ഉയര്‍ത്തി കടന്നുപോയപ്പോള്‍ അന്തംവിട്ടവരില്‍ ഇപ്പോഴത്തെ ഈ പപ്പരാസികളുമുണ്ട്. കലാകാരന് സമൂഹത്തിന് വേണ്ടിയുള്ളവനാണെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു പിന്നീട് സുരേഷ് ഗോപി.
രാജ്യത്തിന് ആകെ ഭാവാത്മകമായ ഗതിമാറ്റം സംഭവിച്ച മോദിയുഗത്തില്‍ മറ്റാരെയും പോലെ അദ്ദേഹവും പങ്കാളിയാവുകയായിരുന്നു. സാമൂഹ്യപ്രതിബദ്ധത വാക്കിലും പ്രവൃത്തിയിലും കാട്ടിയ എല്ലാ ബഹുമാന്യരുമായും രാജ്യത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ് നരേന്ദ്രമോദി തന്റെ പ്രവര്‍ത്തനപദ്ധതിക്ക് രൂപം നല്‍കിയത്. അക്കൂട്ടത്തില്‍ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി ക്ഷണിക്കുകയും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്ത വ്യക്തിത്വമാണ് സുരേഷ് ഗോപിയുടേത്. ആദ്യം രാഷ്ട്രം പിന്നെ രാഷ്ട്രീയം എന്ന മോദിയന്‍ സിദ്ധാന്തത്തിന്റെ പ്രചാരകനാവാന്‍ സുരേഷ്ഗോപി കൊതിച്ചത് സ്വാഭാവികമാണ്. കേരളത്തിലെ രാഷ്ട്രീയത്തൊഴിലാളികളുടെയും അവരുടെ കൂലിക്കാരുടെയും പരിഹാസവാക്കുകള്‍ അദ്ദേഹം മുഖവിലയ്ക്കെടുത്തില്ല. അധികാരത്തിന്റെ അഹന്തയില്‍ നാടിനെ കട്ടുമുടിക്കുന്നവരെ സുരേഷ് ഗോപി തുറന്നെതിര്‍ത്തു. നാളെ ലഭിക്കാവുന്ന പുരസ്കാരങ്ങളോ പദവികളോ അദ്ദേഹത്തെ അതില്‍നിന്ന് പിന്നോട്ട് വലിച്ചില്ല.
കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം ജീവിവര്ഗമെന്ന് നരവംശശാസ്ത്രകാരന്മാര് നിരീക്ഷിക്കുന്ന ബുദ്ധിജീവിവര്ഗത്തോടൊപ്പം ചേരുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ജീന്‍. ഇടത്തോട്ട് ചരിഞ്ഞായിരുന്നു അത്തരക്കാരുടെ നില്പും നിലനില്പും. പ്രതികരിച്ചു കൊടുക്കപ്പെടും എന്ന പരസ്യവാചകവുമായി സംയുക്തപ്രസ്താവനകളിറക്കാന് വെമ്പല്‍കൊണ്ടു നിന്ന ഒരു കൂട്ടം ആളുകള്‍ അവരില്‍ വളരെ ശ്രദ്ധേയരായിരുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുമ്പോള്‍ പ്രതികരിക്കുകയും അല്ലാത്തപ്പോള്‍ പഞ്ചപുച്ഛമടക്കി പ്രതികരിച്ചതിന്റെ കൂലി വാങ്ങി മൗനിബാബകള് ചമയുകയുമാണ് ഇവര്‍ പൊതുവേ ചെയ്തുപോന്നിരുന്നത്. ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെയും തങ്ങള്ക്കിഷ്ടമില്ലാത്തതാണെങ്കില് വിമര്‍ശിച്ചുകളയാം എന്നൊരു മൂഢധാരണയും ഈ ജീവിവര്‍ഗം സ്വന്തമാക്കിപ്പോന്നിരുന്നു. ഇതിന്റെ പ്രതിഫലങ്ങളായി പുരസ്കാരങ്ങള്‍, വിശിഷ്ടാംഗത്വങ്ങള്‍, അക്കാദമി ഭാരവാഹിത്വങ്ങള്‍ ഇങ്ങനെ പലസ്ഥാനമാനങ്ങളും അവരെത്തേടിയെത്തി.
ഇത്തരം അസാധാരണമായ മെയ്വഴക്കത്തിന് ഉപകരിക്കും വിധം ഉണ്ടായിരുന്നുവെന്ന് കരുതപ്പെട്ട നട്ടെല്ലൂരി പാര്‍ട്ടി സെക്രട്ടറിയെ ഏല്പിക്കുകയാണ് ഇവരുടെ പതിവുശീലം. കേരളത്തിന്റെ സാംസ്കാരികലോകത്തുനിന്ന് നാളിതുവരെ സമകാലികമായ വിഷയങ്ങളില്‍ എല്ലുറപ്പുള്ള, ചങ്കുറപ്പുള്ള ഒരു അഭിപ്രായ പ്രകടനം കേള്‍ക്കാതിരുന്നതിനു കാരണം ഉരുളിക്കുന്നം തൊമ്മിമാരെപ്പോലെയുള്ള വിധേയന്മാരുടെ പെരുക്കമാണെന്ന് നമുക്ക് അറിയാത്തതല്ല.
അവിടെയാണ് സുരേഷ് ഗോപി വ്യത്യസ്തനാകുന്നത്. മേല്‍പ്പറഞ്ഞ ബുദ്ധിജീവിവിഭാഗത്തില്പ്പെടാത്തതുകൊണ്ടും നട്ടെല്ല് അധികാരകേന്ദ്രങ്ങളില്‍ പണയം വെയ്ക്കാത്തതുകൊണ്ടും സ്ഥാനമാനങ്ങള്‍ മോഹിക്കാത്തതുകൊണ്ടും സുരേഷ്ഗോപി നെഞ്ചുവിരിച്ചുനിന്നു.
ആറന്മുളയില് വിമാനമിറക്കാന്‍ അച്ചാരം വാങ്ങിയവരോട് മുഖത്ത് നോക്കി വര്‍ത്തമാനം പറഞ്ഞു. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം പണിയണമെന്ന മുഖ്യമന്ത്രിയുടെ മോഹം നടക്കാന്‍ പോകുന്നില്ലെന്ന് പറയാനുള്ള ആര്‍ജവം കാട്ടിയ ഒരേയൊരു കലാകാരന് സുരേഷ് ഗോപിയാണ്. ‘ഷിറ്റും’“’ബുള്‍ഷിറ്റും’ ചേര്‍ക്കാതെ മുഖ്യമന്ത്രിയോട് ‘ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്നൊന്ന് പറഞ്ഞുപോയതിന് അദ്ദേഹത്തിന്റെ കോലം കത്തിച്ചെറിഞ്ഞായിരുന്നു ചാണ്ടിഭക്തന്മാരുടെ പ്രകടനമെന്നത് മറക്കരുത്.
എവിടെ വിമാനത്താവളം വേണം, എവിടെ പരിസ്ഥിതി സംരക്ഷിക്കപ്പെടണം തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചിട്ട് പറയണമെന്ന് സുരേഷ്ഗോപി ചൂണ്ടിക്കാട്ടുമ്പോള്‍ പൊള്ളിയിട്ട് കാര്യമില്ല. പഠിച്ചിട്ടും വിവരമില്ലെങ്കില്‍ അത് പൊതുജനങ്ങളോട് പറയാന്‍ നില്‍ക്കരുതെന്ന് അദ്ദേഹം അന്ന് പറഞ്ഞത് മുഖ്യമന്ത്രി പദത്തോടുള്ള ബഹുമാനം കൊണ്ടാണ്. നാട്ടുകാരെക്കൊണ്ട് വിവരമില്ലാത്തവന് എന്ന് വിളിപ്പിക്കരുതെന്ന് സാരം. അതുകൊണ്ട് വിവരമുള്ളവരോട് ചോദിച്ചുമനസിലാക്കണമെന്ന് പറയുന്നതില്‍ എന്താണിത്ര വിവരക്കേട്.
കലാകാരന് അഭിനയിച്ചാല്‍ മതി, അഭിപ്രായം പറയേണ്ട എന്ന യൂത്ത്ചാണ്ടിമാരുടെ നിലപാട് നട്ടെല്ല് പാര്‍ട്ടി ഓഫീസില്‍ പണയം വെച്ച് പെരുവഴിയാധാരമായ തൃശൂര്‍ മോഡല്‍ പ്രതികരണോപജീവികളോടാവുന്നതാവും നല്ലതെന്ന് അന്നേ വിവരമുള്ളവര്‍ ചൂണ്ടിക്കാട്ടിയതാണ്. അവരാകുമ്പോള്‍ ഉറവ വറ്റുമ്പോള്‍ ഒരാലയം വേണം. ചരിവ് ഇടത്തോട്ടാണെങ്കിലും നേട്ടമുണ്ടെങ്കില്‍ വലിവ് അല്പം വലത്തോട്ടാക്കാനും മടിയുണ്ടാകില്ല. നട്ടെല്ലില്ലാത്തതിനാല്‍ അത് ഏത് ദിശയിലേക്കും വളയുകയും ചെയ്യും.
ഇപ്പോള്‍ പാര്‍ലമെന്റിന്റെ പടിക്കെട്ടില്‍ നമസ്കരിച്ച് സുരേഷ്ഗോപിനാഥന് എംപിയായി മാറിയത് പലര്‍ക്കും ദഹിക്കുന്നില്ല. കലാകാരനെ എംപിയാക്കണമെങ്കില് സുരേഷ്ഗോപിയേക്കാളും വലിയ ആളുകള്‍ വേറെയുണ്ടെന്നാണ് പറങ്കിമലയിലെ സിനിമാതാരം ആര്. ബാലകൃഷ്ണപിള്ളയുടെ വെടിക്കെട്ട്. പോരെങ്കില്‍ കൊച്ചുപിള്ളയാണെങ്കില് ജീവിതത്തിലും സിനിമയിലും അഭിനയിച്ചു തകര്‍ത്തതിന്റെ സര്‍ട്ടിഫിക്കറ്റ് മുഖത്തിനിട്ട് വേണ്ടുവോളം കിട്ടിയതുമാണ്.
ആറന്മുളയിലും അട്ടപ്പാടിയിലുമടക്കം ജനകീയവിഷയങ്ങളില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു കലാകാരന്റെ ആര്‍ജ്ജവമുള്ള ഇടപെടലാണ് സുരേഷ്ഗോപിയിലൂടെ ലോകം കണ്ടത്. അതുവഴി സഞ്ചരിക്കാന്‍ ഏറെപേരുണ്ടാവില്ല. പക്ഷേ അതാണ് നേര്‍വഴി. നേര്‍വഴി പോകുന്നത് നമ്മുടെ രാഷ്ട്രീയഭരണനേതൃത്വത്തിന് അത്ര സുഖകരമായ ഏര്‍പ്പാടല്ല. അതുകൊണ്ടുതന്നെ സുരേഷ്ഗോപിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ അസ്വാരസ്യമുണ്ടാക്കുന്നത് സ്വാഭാവികമാണ്. രാഷ്ട്രീയക്കാര്‍ക്ക് മാത്രമല്ല വിധേയന്മാര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: