കൊച്ചി: കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തില്‍ ലോകായുക്തയുടെ ഉത്തരവിന് മേലുള്ള നടപടി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ വി.സിയും പ്രോ വി.സിയും ഉള്‍പ്പടെ അഞ്ച് പേരാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
കോടതി നിയോഗിച്ച സുകുമാരന്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് നിയമനത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രമവിരുദ്ധമായ നിയമനത്തില്‍ ഉള്‍പ്പെട്ട മുന്‍ വി.സി രാമചന്ദ്രന് നായര്‍, പ്രോ വി.എസ് ജയപ്രകാശ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായിരുന്ന റഷീദ്, രാജീവ്, ആന്‍ഡ്രൂസ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാരാണ് നടപടി എടുക്കേണ്ടതെന്നും ഹര്‍ജിക്കാരുടെ ആവശ്യം അപക്വമാണെന്നും സര്‍വ്വകലാശാല ഹൈക്കോടതിയെ അറിയിച്ചു. ലോകായുക്ത ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. സര്‍വ്വകലാശാലയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കൂടി കണക്കിലെടുത്താണ് ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: