ന്യൂദല്‍ഹി: ബെല്‍ജിയന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഒല കാബ് ഡ്രൈവര്‍ അറസ്റ്റില്‍. ഗുഡ്ഗാവില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് 23 കാരിയായ യുവതിയെ ഓല കാബ് ഡ്രൈവര്‍ ലൈംഗീകമായി പീഡിപ്പിച്ചതെന്ന് പോലീസില്‍ മൊഴി നല്കി. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഗുഡ്ഗാവില്‍ നിന്ന് സി.ആര് പാര്‍ക്കിലേക്ക് പോകുന്നതിന് വേണ്ടിയാണ് യുവതി ടാക്സി വിളിച്ചത്. എന്നാല്‍ യാത്രയ്ക്കിടെ വാഹനം വഴി തിരിച്ചുവിട്ട ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കാറിലെ ജി.പി.എസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ് യുവതിയെ മുന്‍ സീറ്റില്‍ വിളിച്ചിരുത്തിയ ശേഷമായിരുന്നു പീഡനം.
മുന്‍ സീറ്റില്‍ എത്തിയ യുവതിയുടെ ഫോണ്‍ ഇയാള്‍ ബലമായി കൈക്കലാക്കുകയും ബലമായി ചുംബിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഫോണില്‍ നിന്ന് കോള്‍ രേഖകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
പീഡനത്തിനെതിരെ പരാതി നല്കിയാല് കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവര്‍ പിന്നീട് യുവതിയെ ഗോവിന്ദപുരിയില് വിട്ടു. ഉടന്‍ തന്നെ തന്റെ സുഹൃത്തായ യുവതിയെ വിളിച്ച് പീഡന വിവരം പറഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആരോപണവിധേയനായ ഡ്രൈവറെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ഓല വക്താവ് അറിയിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ തങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കസ്റ്റമേഴ്സിന്റെ സംരക്ഷണത്തിനായുള്ള എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമന്നെും ഒല വക്താക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: