കേരള ജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഇത്തവണ തോല്‍ക്കേണ്ടത് അനിവാര്യതയാണ്. പശ്ചിമബംഗാളില്‍ മൂന്നു പതിറ്റാണ്ട് ഭരണം നടത്തിയ ഇടതുപാര്‍ട്ടിയെ അവിടെ ഇല്ലാതാക്കിയത് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യവും അഴിമതിയും അവര്‍ ജനങ്ങളില്‍നിന്ന് അകന്നതുമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ വിലയിരുത്തലുകളുണ്ടായി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ശക്തമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) നേതാക്കളുടെ ധാര്‍ഷ്ട്യവും കുറ്റവാസനയും ഭീഷണിപ്പെടുത്തലും കൊലവിളിയുമെല്ലാം കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ നാം കേട്ടതാണ്.
കുറ്റവാളികളെ പോലീസ് സ്റ്റേഷനില്‍നിന്നും ഇറക്കിക്കൊണ്ടുവരിക, പോലീസ് ഉദ്യോഗസ്ഥരെയും പത്ര ഉടമകളെയും ജഡ്ജിമാരെയും മെത്രാന്മാരെയും ഭീഷണിപ്പെടുത്തുക, ടിപി വധം പോലെ കേരളം ചര്‍ച്ച ചെയ്ത നിരവധി കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികള്‍ പാര്‍ട്ടി അണികളാണെന്ന് പത്രവാര്‍ത്തകള്‍ വരിക. ധാര്‍ഷ്ട്യത്തിന്റെയും ക്രൂരതയുടെയും മുഖമായി നിയുക്ത മുഖ്യമന്ത്രിയെ ജനങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുക.
ഇലക്ഷന് കാലത്തൊഴികെ എപ്പോഴും ഭീഷണി മാത്രം നടത്തുന്ന നേതാക്കള്‍! ഇരയുടെ ഒപ്പം ഓടുകയും വേട്ടക്കാരന് സഹായം ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഒറ്റുകാരെപ്പോലെ തൊഴിലാളി സ്നേഹം നടിക്കുകയും മുതലാളിയോടൊപ്പം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുക. യുഡിഎഫിനെ പഴി പറയുകയും ഭരണം കിട്ടിയാല്‍ അഴിമതി കാര്യത്തില്‍ യുഡിഎഫിനെ കടത്തിവെട്ടുകയും അവര്‍ മുന്നോട്ടുവച്ച നയങ്ങള്‍ തന്നെ പിന്തുടരുകയും ഒരുളുപ്പുമില്ലാതെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് ഭരണം തിരിച്ചുവരണമോ എന്ന് നാം ചിന്തിക്കണം.
ആറന്മുള വിമാനത്താവളത്തിന് ഭൂമി വിട്ടുനല്‍കിയ, 2010 ല്‍ തണ്ണീര്‍ത്തടം-പാടശേഖരങ്ങള്‍ നികത്തിയുള്ള കുമരകം ഇക്കോ ടൂറിസം വില്ലേജിന് അനുമതി നല്കിയ, ശാസ്ത്രജ്ഞന്മാര് വിലക്കിയ മലമ്പുഴ-നെയ്യാര്‍ ഡാമുകളില്‍നിന്നും മണല്‍വാരി കോടികള്‍ സംസ്ഥാന ഖജനാവിന് നഷ്ടമാക്കിയ സര്‍ക്കാര്‍ ഏറ്റെടുത്ത മെര്ക്കിന്സ്റ്റണ് തോട്ടം ഡിനോട്ടിഫൈ ചെയ്ത് സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയ ഉത്തരവിറക്കിയ, കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കക്കൂര്‍ എന്നിവിടങ്ങളിലെ 1004 ഏക്കര്‍ ഭൂമി ഇരുമ്പയിര് ഖനനത്തിനാണെന്ന വ്യാജേന അന്യസംസ്ഥാന കമ്പനിക്ക് നല്കിയ, കുട്ടനാട്ടിലെ ആര്‍ബ്ലോക്കിലെ 200 ഏക്കര്‍ ഭൂമി ടൂറിസം കമ്പനിക്കായി വിറ്റത്, എറണാകുളത്തെ വളന്തക്കാട് ധരം സൈബര്‍ സിറ്റിക്ക് നല്കിയ, ഇടക്കൊച്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്വകാര്യ സംരംഭകര്‍ക്ക് വേമ്പനാട് കായല്‍ നികത്തുവാന്‍ അനുവാദവും സ്ഥലവിലയില്‍ സ്റ്റാറ്റസ് ഡ്യൂട്ടി വകയില്‍ മൂന്നുകോടി രൂപയോളം ഖജനാവിന് നഷ്ടമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇനിയും കേരള ഭരണത്തില്‍ വരണമോ?
വണ്‍, ടു, ത്രി കൊലപാതകങ്ങള്‍, പാര്‍ട്ടി തീറ്റിപ്പോറ്റുന്ന പകരക്കാരെ കൊലയാളികള്‍ക്കു പകരം ജയിലില്‍ പാര്‍പ്പിക്കല്‍, ഇതെല്ലാം കേരളം ഭരിക്കാനൊരുങ്ങുന്ന ഇടതുമുന്നണിയിലെ ഒരു പാര്‍ട്ടിയുടെ സ്ഥിരം കോപ്രായങ്ങളാണ്. ടിപി വധത്തിനുശേഷം വെളിപ്പെട്ട കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ജീവിക്കുന്നതിന് ജനങ്ങള്‍ക്ക് ഭയമുണ്ടാക്കിയ വസ്തുതകളാണ്.
കൊലപാതകികകള്‍ക്ക് പാര്ട്ടിക്കാര് അഭയം നല്കല്, മറ്റ് പാര്‍ട്ടിക്കാര്‍ക്ക് മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചുള്ള പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കല്, കൊലപാതകികളും പോലീസുകാരുമായി കൂട്ടുകെട്ടുണ്ടാക്കല്‍, കുറ്റവാളികളെ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തി മോചിപ്പിക്കല്‍, അസുഖം അഭിനയിച്ച് അന്വേഷണത്തില്‍നിന്നു രക്ഷപ്പെടല്‍, ഇഷ്ടമില്ലാത്ത വിധി പുറപ്പെടുവിക്കുന്ന ജഡ്ജിമാരുടെ കോലം കത്തിക്കല്‍, എതിരാളികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കല്‍, വൈരനിര്യാതന ആവശ്യങ്ങള്‍ക്കായി ഭരണയന്ത്രം ദുരുപയോഗം ചെയ്യല്‍, ശത്രുസംഹാരം ഇതൊക്കെയാണ് കേരളത്തില്‍ ഭരണം പിടിച്ചെടുക്കുമെന്നു വീമ്പിളക്കുന്ന ഒരു പാര്‍ട്ടിയുടെ കൈക്രിയകള്‍. തൊഴിലാളി സ്നേഹം കുത്തകയായി വച്ചിരിക്കുന്ന ഇത്തരം ‘ബൂര്‍ഷാ’ പാര്‍ട്ടികള്‍ ഇനിയും കേരളം ഭരിക്കുമോ? നാം ചിന്തിക്കണം.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ തോന്നിവാസം നടത്തുക, പാര്‍ട്ടിവിട്ടവരെ വകവരുത്തല്‍, നാടുകടത്തല്‍, കേസില്‍ പ്രതിയാക്കല്‍, ഭീഷണി ഇതൊക്കെയാണോ ജനാധിപത്യരീതികള്‍? പാര്‍ട്ടി സംസ്കാരം? മാനവികത? തുല്യനീതി? മതേതരത്വം, സഹിഷ്ണുത? ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന ഇത്തരം പാര്‍ട്ടികളെയാണോ ഇനിയും നാം തെരഞ്ഞെടുക്കേണ്ടത്? പ്രത്യയശാസ്ത്രത്തിന്റെ പേരില്‍ മനുഷ്യന്റെ മസ്തിഷ്ക പ്രക്ഷാളനം നടത്തി പരിപ്രേഷ്യമെന്നും അടവുനയമെന്നും വിപ്ലവമെന്നുമൊക്കെ പറഞ്ഞ്, പാവം സഖാക്കളെ വിഡ്ഢികളാക്കി എത്രകാലം ഒരു പാര്‍ട്ടിക്ക് നിലനില്‍ക്കാനാകും? മതേതരത്വം പ്രസംഗിക്കുകയും എഴുതുകയും പറയുകയും ചെയ്ത് മെത്രാസന അരമനകളും ജാതി-മത നേതാക്കളുടെ മന്ദിരങ്ങളില്‍ അടയിരിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രമാണിമാരുടെ കൈയില്‍ കേരളഭരണം എത്തിയ്ക്കണോ? പോലീസുകാര്‍ പാര്‍ട്ടിക്കാരുടെ ചട്ടുകങ്ങളായി ഭരണനേതൃത്വങ്ങളുടെ പ്രതികാര ദുര്‍ഭരണത്തിന് ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുചെന്നെത്തിക്കണോ? കേരളം ഉണരണം വോട്ടിന് മുമ്പ് ചിന്തിക്കണം.
ചുവപ്പന്‍ ട്രൗസറുകാര്‍, കുട്ടി സഖാക്കള്‍ ഇനിയും കേരളത്തില്‍ അഴിഞ്ഞാടുന്ന നിലയിലേക്ക് കാര്യങ്ങളെക്കൊണ്ടു ചെന്നെത്തിക്കണോ? നമ്മുടെ ചെറുപ്പക്കാര്‍ ഭയവിഹ്വലരായി ജീവിക്കണോ? വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വരുമ്പോള്‍ മാത്രം മുഖഭാവം മാറ്റിയാല്‍ മതിയോ? യുവാക്കള്‍ ചിന്തിക്കണം. ചതി, കുതിക്കാല്വെട്ട്, രാഷ്ട്രീയ കൊലപാതകങ്ങള്‍, അഴിമതി, സ്വജനപക്ഷപാതം, ജാതി-മത-വര്‍ഗീയ കക്ഷികളുമായി ഒളിഞ്ഞുള്ള പ്രീണനം ഇതൊക്കെയാണോ ജനാധിപത്യമെന്ന പേരില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് നല്‍കേണ്ട സന്ദേശം?
നടക്കാത്ത വാഗ്ദാനങ്ങള്‍ നല്കല്, അശാസ്ത്രീയ നയങ്ങള്‍, വികലമായ വികസന പദ്ധതികള്‍, സംസ്ഥാനം കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കല്‍, ഇടനിലക്കാരെ സംരക്ഷിക്കല്‍, പരിസ്ഥിതി-ഇക്കോളജി നശിപ്പിയ്ക്കല്‍, ഇതൊക്കെയാണ് യുഡിഎഫിന്റെ രീതികള്‍.
കഴിവുകേടിന്റെ, ആസൂത്രിതമല്ലാത്ത, രാജ്യതാല്‍പ്പര്യം ബലി കഴിച്ചുള്ള നയങ്ങള്‍ യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയാണ്. ഇവരെല്ലാം ‘പ്രായോഗിക’ പണമുണ്ടാക്കല്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാണ്. മെത്രാന് കായല്‍ പദ്ധതി, ഹോപ്പ് പ്ലാന്റേഷന് സൗജന്യം, സന്തോഷ് മാധവന് ആനുകൂല്യം, ജലവിമാനം, ആകാശ നഗരം, വൈക്കം-ചെമ്പ് സമൃദ്ധി വില്ലേജ്, ലീഗിനുള്ള ആനുകൂല്യങ്ങള്‍, ന്യൂനപക്ഷ പ്രീണനം, ഭൂമിദാനങ്ങള്‍, വനനിയമങ്ങള്‍, തണ്ണീര്‍ത്തട പാടശേഖര നിയമങ്ങള്‍, തീരദേശ സംരക്ഷണ നിയമങ്ങള്‍, ദ്വീപ് സംരക്ഷണ നിയമങ്ങള്‍ എന്നിവ അട്ടിമറിക്കല്‍, ആറന്മുള വിമാനത്താവളം സര്‍ക്കാര്‍ ഓഹരി, എമര്‍ജിങ് കേരള, വ്യവസായ വികസന സംരംഭക മീറ്റുകള്‍ നടത്തി ഖജനാവ് മുടിക്കല്‍, ഭൂമാഫിയ, ക്വാറി മുതലാളിമാര്‍, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍, വനകൈയേറ്റ ലോബികള്‍ എന്നിവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്നും യുഡിഎഫ് ബലഹീനതകളാണ്.
യുഡിഎഫ് ഭരണം വന്നാല്‍ ജാതിമത സംഘങ്ങള്‍ക്ക് പാട്ടഭൂമി, വനഭൂമി എന്നിവ സ്വന്തമാക്കാം, നികത്തല്‍, കുഴിക്കല്‍, വില്‍പ്പന, തട്ടിയെടുക്കല്‍ കാലമാണത്. സോളാര്‍ തട്ടിപ്പ്, ബാര്‍ കോഴ, സര്‍ക്കാര്‍ എന്നും മാഫിയകളുടെ കൂടെയാകുമെന്നുമാത്രം! ആദര്‍ശരാഷ്ട്രീയത്തിന് പുല്ലുവില. എല്ലായിടത്തും ‘പ്രായോഗിക’തയുടെ പേരില്‍ കപട രാഷ്ട്രീയ സമീപനങ്ങള്‍. എല്ലാവിധത്തിലും ഖജനാവ് മുടിയും. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തി നേട്ടമുണ്ടാക്കുന്ന നേതാക്കളും സ്ത്രീ വിഷയങ്ങളില്‍ തല്‍പ്പരരായ രാഷ്ട്രീയക്കാരും എന്നും യുഡിഎഫിന്റെ ബലഹീനതയാണ്.
തെറ്റുകള്‍ ശരികളാക്കുവാന്‍ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതപ്പെടുന്ന കാലമാണിത്. യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരെല്ലാവരും മുഖ്യമന്ത്രിമാരാണ്. ശരിയായ മുഖ്യമന്ത്രി തീരുമാനങ്ങള്‍ അറിയുന്നത് വൈകിയായിരിക്കും. ചിലപ്പോള്‍ അറിഞ്ഞില്ലെന്നും വരും.
ഭരണത്തിലെ വലിയ പാര്‍ട്ടിയുടെ മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കുന്നവരും നേതൃത്വത്തിന്റെ നേരെ ജനാധിപത്യമെന്ന പേരില്‍ ആക്രോശങ്ങള്‍ നടത്തുന്നവരുമായിരിക്കും. ചെറുപ്പക്കാര്‍ക്ക് ഭരണം നല്‍കുക ലക്ഷ്യബോധമില്ലായ്മയും സദാചാരവിരുദ്ധ കാഴ്ചപ്പാടുകളുമായിരിക്കുമെന്നു മാത്രം. അധികാരം കൈയാളിയാല് എംഎല്‍എമാരെ പാര്‍ട്ടി നേതൃത്വത്തിനുപോലും മാറ്റാനാകില്ല. ഭരണം ഇപ്പോഴത്തെപ്പോലെ കുത്തഴിഞ്ഞതായിരിക്കും.
വിദ്യാഭ്യാസമേഖല മതന്യൂനപക്ഷക്കാര്‍ കൈക്കലാക്കും, കുടിവെള്ളം മുട്ടിച്ച് വിനോദസഞ്ചാരം നടത്തും, ഭക്ഷ്യസുരക്ഷ തകര്‍ക്കുവാന്‍ നിയമങ്ങളില്‍ ഇളവു നല്കി പാടം നികത്തും, നികത്തിയവയ്ക്ക് കരഭൂമി സ്റ്റാറ്റസും നല്‍കും, മന്ത്രിമാരുടെ ഇഷ്ടാനുസരണം നദികള്‍ ബന്ധിപ്പിക്കും, പ്രകൃതി നശിപ്പിച്ച് വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടും, നയമില്ലാത്ത സര്‍ക്കാരാകും, ഭരണ കെടുകാര്യസ്ഥത മുഖമുദ്രയാകും, പശ്ചിമഘട്ട സംരക്ഷണം, മുല്ലപ്പെരിയാര്‍ സംരക്ഷണം എന്നിവയിലെല്ലാം അഴകൊഴമ്പന്‍ നിലപാട്, മലിനീകരണത്തിന് ഒത്താശ, സ്വജനപക്ഷപാതം ഇതൊക്കെയാണ് യുഡിഎഫ് ഭരണത്തിന്റെ ആകെത്തുക.
ഇവിടെയാണ് കേരളം മാറി ചിന്തിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. കേരളത്തിന് ഭരണമാറ്റം വേണം. ഇനിയും യുഡിഎഫ്, എല്‍ഡിഎഫ് കരങ്ങളില്‍ ഭരണം എത്തിക്കാതെ വഴിമുട്ടിനില്ക്കുന്ന കേരളത്തിന് വഴികാട്ടുവാന്‍ ജനങ്ങള്‍ തയ്യാറാകണം. മുരടിച്ച ഭരണത്തിന് ജീവന് നല്‍കേണ്ടേ? അഴിമതി ഭരണം അവസാനിപ്പിക്കേണ്ടേ? കൊലപാതക രാഷ്ട്രീയം ഒഴിവാക്കപ്പെടേണ്ടേ? അതിന് വേണ്ടത് മാറി ചിന്തിക്കുക മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: