എം.പി.ഗോപാലകൃഷ്ണന്
തലശ്ശേരി: 1971 ഡിസംബര്‍ മാസാവസാനം തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം നടത്തിയത് ആരായിരുന്നു എന്നതിന്റെ യഥാര്‍ത്ഥ വസ്തുത ബോധ്യപ്പെടുത്തുന്നതാണ് സിപിഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മറ്റി പിണറായി വിജയനെതിരെ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസ്. അന്ന് മുസ്ലീം പള്ളികളും വീടുകളും തകര്‍ത്തതും കടകളും വീടുകളും കൊള്ളയടിച്ചതും സിപിഎമ്മുകാരായിരുന്നു എന്ന കാര്യമാണ് വളച്ചുകെട്ടില്ലാതെ 1972 ഫെബ്രുവരി 29 തീയ്യതി വെച്ചിട്ടുള്ള നോട്ടീസ്. പിണറായി വിജയന് മുതല്‍ ഷംസീര്‍മാര്‍ വരെ ഇപ്പോള്‍ പ്രചരിപ്പക്കുന്നത് ആര്‍എസ്എസുകാരാണ് തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം നടത്തിയത് എന്നാണ്. അതിന്റെ രക്തസാക്ഷിയാണ് സഖാവ് കുഞ്ഞിരാമനെന്നും സിപിഎമ്മുകാര്‍ ഇപ്പോഴും പറഞ്ഞുനടക്കുകയാണ്. മെരുവമ്പായി പള്ളി സംരക്ഷിക്കാന്‍ പോയ കുഞ്ഞിരാമന് എങ്ങനെയാണ് പള്ളിയില്‍ നിന്നും കിലോമീറ്ററുകള്‍ അകലെ കുന്നത്തുപറമ്പ് അളകാപുരി കള്ളുഷാപ്പില്‍ കൊല്ലപ്പെട്ടതെന്ന ചോദ്യത്തിന് സിപിഎമ്മുകാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ സിപിഎം പ്രാദേശികനേതാവും തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കാത്താണ്ടി റസാഖിന്റെ പേരില്‍ അച്ചടിച്ച് മുസ്ലീം മതവിഭാഗത്തിന്റെ വീടുകളില്‍ വിതരണം ചെയ്യുന്ന ഇടതുപക്ഷത്തിന്റെ ലഘുലേഖയിലും കാലങ്ങളായി പറഞ്ഞുവന്ന ഈ പച്ചക്കള്ളം അവര്‍ ആവര്‍ത്തിക്കുകയാണ്. 1971 ല്‍ തലശ്ശേരിയില്‍ വര്‍ഗ്ഗീയ കലാപം നടത്തിയത് ആര്‍എസ്എസുകാരാണെന്ന് ഉള്‍പ്പെടെയുള്ള പെരുംനുണയാണ് സിപിഎം ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഈ പച്ചക്കള്ളത്തിനുളള മറുപടി സിപിഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മറ്റി പ്രസിദ്ധീകരിച്ച നോട്ടീസ് തന്നെ വ്യക്തമാക്കുന്നു.
1971 ലെ ഡിസംബര്‍ മാസത്തെ അവസാന നാളുകളിലാണ് തലശ്ശേരിയില്‍ വര്‍ഗ്ഗീയ ലഹള നടക്കുന്നത്. തലശ്ശേരി മേലൂട്ട് മടപ്പുരയിലെ മുത്തപ്പന്‍തിറ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലശഘോഷയാത്രക്ക് നേരെ ചെരുപ്പെറിഞ്ഞു എന്ന് പറഞ്ഞായിരുന്നു കലാപത്തിന് തുടക്കമായത്. തലശ്ശേരി പഴയ ബസ് സ്റ്റാന്റിലൂടെ ഒവി റോഡ് വഴി ഘോഷയാത്ര നടക്കുമ്പോള്‍ നൂര്ജഹാന് ഹോട്ടലില്‍ നിന്ന് ചെരുപ്പെറിഞ്ഞു എന്ന പ്രചാരണമുണ്ടാവുകയും അതോടെ അക്രമം ആരംഭിക്കുകയുമായിരുന്നു. മുസ്ലീം പള്ളികള്‍ക്കും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമവും കൊള്ളയും കൊള്ളിവെപ്പുകളും നടത്തിയവര്‍ വ്യാപകമായ കള്ളപ്രചരണവും അഴിച്ചുവിട്ടിരുന്നു. മൂന്നുദിവസം നീണ്ടുനിന്ന കലാപം കൊടികെട്ടിയ വാഹനത്തില്‍ അക്രമം അവസാനിപ്പിക്കാന്‍ തങ്ങള്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞതോടെയാണ് അവസാനിച്ചതെന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്. ഇതില്‍ത്തന്നെ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് വ്യക്തവുമാണ്. അക്രമം തുടങ്ങാനും നിര്‍ത്താനും സിപിഎം നേതാക്കള്‍ പറഞ്ഞത് സ്വന്തം അണികളോട് തന്നെയാണെന്ന കാര്യത്തില്‍ അന്ന് സിപിഐക്കാര്‍ക്കും സംശയമില്ലായിരുന്നു.
അന്ന് മുഖ്യമന്ത്രി സിപിഐയുടെ സി.അച്ചുതമേനോനും ആഭ്യന്തരമന്ത്രി കെ.കരുണാകരനും വിദ്യാഭ്യാസമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുമായിരുന്നു. ഐക്യമുന്നണിയുടേതായിരുന്നു ഭരണം.
സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം അന്ന് പ്രതിപക്ഷത്തും പിണറായി വിജയന് എംഎല്‍എയുമായിരുന്നു. തലശ്ശേരിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് അന്ന് പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പ്രസംഗം ചിലപ്പോള്‍ രേഖകളിലുണ്ടായേക്കാം. എന്നാല്‍ അന്നത്തെ സിപിഐക്കാരുടെ കയ്യിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 1972 ഫെബ്രുവരി 29 ന് സിപിഐ വടക്കുമ്പാട് ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയുടെ പേരില്‍ പിണറായി വിജയനും സിപിഎമ്മിനും എതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തത്.
‘നേതൃത്വം ആരുടേത്, പിണറായി വിജയന് മറുപടി പറയുമോ’ എന്നാണ് നോട്ടീസിന്റെ ആമുഖം. തുടര്‍ന്ന് പ്രിയപ്പെട്ട നാട്ടുകാരെ എന്ന് അഭിസംബോധന ചെയ്യുന്നു. നോട്ടീസില്‍ തലശ്ശേരിയിലും പരിസരങ്ങളിലും ഈയ്യിടെ നടന്ന ഹീനമായ അക്രമങ്ങളെത്തുടര്ന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകരില്‍ ഒരുവിഭാഗവും തങ്ങളുടെ കറുത്ത കൈകള്‍ മറച്ചുപിടിക്കുന്നതിന് എന്തും പറയുവാനും ചെയ്യുവാനും മടിക്കാത്ത സ്ഥിതിയില്‍ എത്തിയിരിക്കുകയാണെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിണറായി വിജയന് എംഎല്‍എ എന്ന മാന്യന്റെ അസംബ്ലി പ്രസംഗമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് നോട്ടീസ് ആരംഭിക്കുന്നത്. ക്രൂരവും ഹീനവുമായ കാര്യങ്ങള്‍ ചെയ്യാന്‍ നേതൃത്വം കൊടുത്ത് ഒടുവില്‍ പാവപ്പെട്ട മുസ്ലീങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നവരാണെന്ന് നടിച്ച് ഞെളിയുന്നത് കാണുമ്പോള്‍ സത്യസന്ധരും നിഷ്പക്ഷമതികളുമായ ജനങ്ങളുടെ ചുണ്ടില്‍ പുച്ഛത്തിന്റെയും പരിഹാസത്തിന്റെയും ചിരി വിടരുന്നത് ഇക്കൂട്ടര്‍ കാണുന്നുണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് നോട്ടീസ് അവസാനിക്കുന്നത്.
ഇതില്‍ത്തന്നെ ഉമ്മന്‍ചിറ പള്ളി അക്രമിച്ചതിനെക്കുറിച്ചും ആലിയമ്പത്ത് മമ്മൂട്ടിയുടെ പീടികയില്‍ നിന്നും കോമത്ത് മമ്മുവിന്റെ പീടികയില്‍ നിന്നും പകല്‍ ഒരു മണിക്ക് അരി, പഞ്ചസാര, സോപ്പ് മുതലായവ കൊള്ളയടിച്ചതിനെക്കുറിച്ചും മറ്റും നോട്ടീസില്‍ വ്യക്തമായി സൂചിപ്പിക്കുന്നു.
71 ല്‍ തലശ്ശേരിയില്‍ വര്‍ഗ്ഗീയ ലഹള നടത്തിയത് സിപിഎമ്മുകാരാണെന്ന് ഇന്ന് അവരോടൊപ്പം ചേര്‍ന്ന് ആര്‍എസ്എസിനെതിരെ കള്ളപ്രചാരണം നടത്തുന്ന സിപിഐക്കാര്‍ക്ക് തുറന്നുസമ്മതിക്കാന്‍ കഴിഞ്ഞേക്കില്ല. കാരണം ഇപ്പോഴും കള്ളങ്ങള്‍ മാത്രം അച്ചടിച്ച ലഘുലേഖ വിതരണം ചെയ്യുന്നത് സിപിഎമ്മുകാര്‍ക്കൊപ്പം സിപിഐക്കാരും കൂടി ചേര്‍ന്നാണ്. എന്നാല്‍ വര്‍ഗ്ഗീയ കലാപം നടത്തുന്നതും അതിനായി ശ്രമിക്കുന്നതും സിപിഎമ്മിന്റെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് തലശ്ശേരിയിലെ ഫസലിന്റെയും ടി.പി.ചന്ദ്രശേഖരന്റെയും കൊലപാതകത്തിലൂടെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്ന കാര്യമാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: