ന്യൂദല്‍ഹി: ടൂ ജി സ്പെക്ട്രം കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരത്തെ പ്രതിയാക്കേണ്ടതില്ലെന്ന് പട്യാല ഹൗസിലെ സി.ബി.ഐ പ്രത്യേക കോടതി. ചിദംബരത്തെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മറ്റ് കേസുകളില്‍ ഈ മാസം 17ന് വിചാരണ നടപടികള്‍ ആരംഭിക്കും.
വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് സുബ്രഹ്മണ്യം സ്വാമി അറിയിച്ചു. ചിദംബരത്തിനെതിരെ എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹര്‍ജി തള്ളിയ കോടതിവിധി നിരാശാജനകമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ രാവിലെ പത്ത് മണിക്ക് വിധി പറയുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീടത് ഉച്ചയ്ക്ക് 12.15 മണിയിലേക്ക് മാറ്റിയിരുന്നു. 12.15 മുതല്‍ എല്ലാവരും കാത്തിരുന്നെങ്കിലും 1.30 മണിക്കാണ് വിധി പറഞ്ഞത്.
2008ല്‍ മുന്‍ ടെലികോം മന്ത്രി എ. രാജ 2001ലെ കുറഞ്ഞ വിലയ്ക്ക് സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചത് അന്ന് ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിന്റെ അറിവോടെയാണെന്ന് ആരോപിച്ചാണ് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കിയത്. ചുളുവിലയ്ക്കു സ്പെക്ട്രം സ്വന്തമാക്കിയ കമ്പനികള്‍ ഭീമമായ വിലയ്ക്കു വിദേശ കമ്പനികള്‍ക്ക് ഓഹരി വിറ്റഴിച്ചത് അന്നു ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയെന്നും സ്വാമി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
തന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രധാനമന്ത്രി, എ. രാജ, ചിദംബരം എന്നിവര്‍ പങ്കെടുത്ത വിവിധ യോഗങ്ങളുടെ മിനിട്സിന്റെ പകര്‍പ്പുകള്‍ സ്വാമി സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. സുപ്രീംകോടതി തീരുമാനം വിചാരണക്കോടതിക്ക് വിടുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: