നിയമസഭാ തെരഞ്ഞടുപ്പിന് വെറും നാല് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പാമോലിന്‍ അഴിമതി കേസിലെ സുപ്രീംകോടതി ഉത്തരവും താനുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന് മുഹമ്മദിനും വിഷ്ണുനാഥ് എംഎല്‍എയ്ക്കും കെ.സി.വേണുഗോപാല്‍ എംപിക്കും മറ്റുമുള്ള ‘ബന്ധം’ വിവരിച്ചുള്ള സരിതാ നായരുടെ പത്രസമ്മേളനവും യുഡിഎഫിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്ന് അടുത്തകാലത്തെ വെളിപ്പെടുത്തലുകള്‍ സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സരിതാ നായര്‍ ഈ ബന്ധങ്ങളെപ്പറ്റിയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷനും കൈമാറിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി താനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖയും ഇതോടൊപ്പം വച്ചിട്ടുണ്ടെന്ന് സരിത പറയുന്നതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് മെയ് 16 നാണ്. യുഡിഎഫ് എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും താനുമായുള്ള ഇടപാടുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മെയ് 13 ന് കൈമാറുമെന്നാണ് സരിതാനായരുടെ ഭീഷണി. ഉമ്മന്‍ചാണ്ടിയുടെ ബോള്‍ഗാട്ടി ഇടപാടിലും കൊച്ചിന് പോര്‍ട്ട് ട്രസ്റ്റുമായുള്ള ഒരു ഇടപാടിലും തന്നെ ഇടനിലക്കാരിയാക്കിയെന്നും സരിത ആരോപിക്കുന്നു. ഈ വെളിപ്പെടുത്തല്‍ പ്രകാരം ഉമ്മന്‍ചാണ്ടി സരിതയെ പല ഇടപാടുകളിലും ഇടനിലക്കാരിയാക്കിയിരിക്കുന്നു എന്നു വ്യക്തം. ഉമ്മന്‍ചാണ്ടി ഹരിശ്ചന്ദ്രന്റെ റോള്‍ എത്ര ഭംഗിയായി അഭിനയിച്ചാലും അദ്ദേഹം അഴിമതിയുടെ ആശാനാണെന് കേരളീയര്‍ക്കറിയാം. അദ്ദേഹത്തിന്റെ ഭരണകാലത്താണല്ലൊ ബാര്‍ കോഴ, മെത്രാന് കായല്‍ മുതലായ നിരവധി അഴിമതി കേസുകള്‍ പുറത്തുവന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റും ഇന്ന് അഴിമതിക്കാര്‍ മാത്രമല്ല ലൈംഗികാസക്തി തീര്‍ക്കാന്‍ ഏതറ്റംവരെയും പോകുന്നവരാണെന്നും സരിതയുടെ നീണ്ട ലിസ്റ്റ് വ്യക്തമാക്കുന്നു. ഇങ്ങനെയെല്ലാം താന്‍ ഉമ്മന്‍ചാണ്ടിയെ വഴിവിട്ട് സഹായിച്ചെങ്കിലും അദ്ദേഹം പ്രത്യുപകാരം ചെയ്തത് പോലീസിനെ വിട്ട് ഉപദ്രവിച്ചാണെന്ന് സരിത ആരോപിക്കുന്നു. ഏതൊക്കെ തരത്തില്‍ തന്നെ മുതലെടുക്കാമോ ആ വിധത്തിലെല്ലാം മുഖ്യമന്ത്രി തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും സരിത സ്ഥിരീകരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ടെന്നി ജോപ്പനുമായും സരിതക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി ഈ ആരോപണങ്ങളെ നേരിട്ടത് സരിതക്ക് താന്‍ പിതൃതുല്യനാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു.
പക്ഷെ സരിതയെ ദല്‍ഹിയിലെ കേരളാ ഹൗസില്‍ വരുത്തി ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചുവെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ഇതിനോട് മുഖ്യമന്ത്രി തന്ത്രപരമായ നിശ്ശബ്ദത പാലിക്കുകയാണ്. തന്റെ വെളിപ്പെടുത്തലുകള്‍ സരിതക്കുനേരെ ഭീഷണി ഉയരാന്‍ കാരണമായപ്പോള്‍ അവര്‍ സോളാര്‍ കമ്മീഷനില്‍ നിയമസംരക്ഷണവും ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിക്കുപുറമെ ആര്യാടന് മുഹമ്മദും ഹൈബി ഈഡനും പി.സി.വിഷ്ണുനാഥുമുള്പ്പെടെ 14 രാഷ്ട്രീയ ഉന്നതര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സരിത വെളിപ്പെടുത്തുന്നത്. ഇതിന്റെയെല്ലാം ഡിജിറ്റല്‍ തെളിവുകള്‍ ഈ മാസം 13- ന് പുറത്തുവിടുമെന്നാണ് സരിത പറയുന്നത്. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രി ‘നിശ്ശബ്ദ കൊലയാളി’ ആണെന്നും സരിതാ നായര്‍ ആരോപിക്കുന്നു.
യുഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെ അഴിമതിയുടെയും അവിഹിതത്തിന്റെയും ചെളിപുരണ്ട സര്‍ക്കാരാണെങ്കില്‍ എല്‍ഡിഎഫ് അഴിമതിയില്‍ യുഡിഎഫിനെക്കാള്‍ ഒട്ടും പിന്നിലല്ലെന്ന് ലാവ്ലിന് കേസും മറ്റും തെളിയിക്കുന്നു. ലാവ്ലിന് കേസിലെ മുഖ്യപ്രതി ഇപ്പോള്‍ മുഖ്യമന്ത്രിയാവാന്‍ മോഹിച്ച് ധര്‍മടത്ത് മത്സരിക്കുന്ന പിണറായി വിജയനാണല്ലൊ. പാമോലിന്‍ കേസ് തള്ളണമെന്ന ആവശ്യപ്പെടുന്ന ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയിരിക്കുന്നത്. കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇത് കനത്ത തിരിച്ചടിയാണ്. ഹര്‍ജിയിലെ ആവശ്യം കോടതി അംഗീകരിച്ചിരുന്നെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ വലിയ പ്രചാരണവിഷയമാക്കാമെന്ന് മോഹിച്ചിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ തലയില്‍ ഇടിത്തീ വീണതുപോലുള്ള ഉത്തരവുണ്ടായിരിക്കുന്നത്. എന്ത് അപമാനം സഹിച്ചും താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുള്ളതാണെങ്കിലും ആത്മാഭിമാനമുള്ള കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തോട് ഒരിക്കല്‍ക്കൂടി ആവശ്യപ്പെടുകയാണ്. ഈ കോടതി ഉത്തരവിന്റെ വെളിച്ചത്തിലെങ്കിലും രാജിവച്ച് പുറത്തുപോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: