വോട്ടെടുപ്പിന് ഇനി വിരലിലെണ്ണാനുള്ള ദിനങ്ങള്‍. മുന്നണികളുടെ വാശിയേറിയ പോരാട്ടം അവസാന ലാപ്പിലായപ്പോള്‍ അനന്തപുരിയില്‍ ബിജെപി ഇരുമുന്നണികളെയും പിന്തള്ളി ബഹുദൂരം മുന്നില്‍.
തലസ്ഥാന ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ ചരിത്രത്തിലാദ്യമായി ബിജെപിയെ നേരിടാന്‍ ഒരു മുന്നണിമാത്രമേയുള്ളൂ എന്ന അവസ്ഥയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിങ്, നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റലി, ജെ.പി. നദ്ദ, ദേശീയ നേതാക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന്, ബി.എസ്. ശാസ്ത്രി, കേരളത്തിലെ ബിജെപിയുടെ ”സ്റ്റാര്‍ കാമ്പയ്നര്‍” സുരേഷ്ഗോപി, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം എന്‍ഡിഎയെ ഇരുമുന്നണികളെക്കാളും മുന്നിലെത്തിച്ചുകഴിഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കുന്ന വട്ടിയൂര്‍ക്കാവ്, ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന് മത്സരിക്കുന്ന കഴക്കൂട്ടം, ബിജെപി മുന്‍ ദേശീയ സെക്രട്ടറിയും അധ്യക്ഷനുമായ പി.കെ. കൃഷ്ണദാസ് മത്സരിക്കുന്ന കാട്ടാക്കട, ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ മത്സരിക്കുന്ന നേമം, ബിഡിജെഎസ് സ്ഥാനാര്‍ത്ഥിടി.എന്‍. സുരേഷ് മത്സരിക്കുന്ന കോവളം, ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കുന്ന തിരുവനന്തപുരം, ബിജെപി സെക്രട്ടറി അഡ്വ. വി.വി. രാജേഷ് മത്സരിക്കുന്ന നെടുമങ്ങാട്, മുന്‍ ജില്ലാ പ്രസിഡന്റ് കരമന ജയന് മത്സരിക്കുന്ന പാറശാല, സംവിധായകന് രാജസേനന് മത്സരിക്കുന്ന അരുവിക്കര എന്നിവിടങ്ങളില്‍ ബിജെപി പ്രചാരണത്തില്‍ മറ്റു മുന്നണികളേക്കാള്‍ ഏറെ മുന്നിലാണ്.
വട്ടിയൂര്‍ക്കാവ്: യുഡിഎഫിന്റെ കെ. മുരളീധരനും എല്‍ഡിഎഫിന്റെ ടി.എന്‍.സീമയും മത്സര രംഗത്തുണ്ടെങ്കിലും രണ്ടാംസ്ഥാനത്തേക്കുള്ള പോരാട്ടമാകും ഇവര്‍ തമ്മില്‍ നടക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13,494 വോട്ട് നേടിയ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 43,589 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ 32,864 വോട്ടും ലഭിച്ചിരുന്നു. കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും ബിഡിജെഎസിന്റെ സാന്നിധ്യവും കൂടിയാകുമ്പോള്‍ എന്‍ഡിഎയ്ക്ക് അനായാസം ജയിച്ചു കയറാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.
നേമം: കേരളം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച നേമം മണ്ഡലം ഇത്തവണ ഒ. രാജഗോപാലിലെ തുണയ്ക്കുമെന്ന് എതിരാളികള്‍പോലും പറയുന്നു. ശിവന്‍കുട്ടി ജയിച്ച 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 43,661 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തിയ രാജഗോപാലിന് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേമം നല്‍കിയത് 50,685 വോട്ടുകളാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 46,516 വോട്ടുകളും ലഭിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട് യുഡിഎഫില്‍ ചേക്കേറിയ മുന്‍മന്ത്രി സുരേന്ദ്രന് പിള്ള മത്സരരംഗത്തുണ്ടെങ്കിലും ബിജെപിയും എല്‍ഡിഎഫും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് മണ്ഡലത്തില്‍.
കാട്ടാക്കട: ഇവിടെയും ബിജെപിയും എല്‍ഡിഎഫും നേരിട്ടാണ് മത്സരം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സ്പീക്കറുമായ എന്‍. ശക്തന് മത്സരരംഗത്തുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ തിരിച്ചടിയായി മാറി. കാട്ടാക്കടയില്‍ 2011ല്‍ പി.കെ. കൃഷ്ണദാസ് 22,550 വോട്ടുകള്‍ നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് 36,363 വോട്ടുകളായി ഉയര്‍ന്നത് ബിജെപിക്ക് ആത്മവിശ്വാസമേകുന്നു.
കഴക്കൂട്ടം: ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരനും എംഎല്‍എ എം.എ. വാഹിദും കടകംപള്ളി സുരേന്ദ്രനും തമ്മില്‍ ഉശിരന്‍ പോരാട്ടം നടക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലും ബിജെപി ഏറെ ആത്മവിശ്വാസത്തിലാണ്. എതിര് സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ നെഗറ്റീവ് വോട്ടും ബിഡിജെഎസ് സാന്നിദ്ധ്യവും മാസങ്ങളായി നടത്തുന്ന ചിട്ടയായ പ്രവര്‍ത്തനവും കഴക്കൂട്ടം ബിജെപിക്ക് അനുകൂലമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ 41,289 വോട്ടുകളില്‍ നിന്ന് വിജയത്തിലേക്കുള്ള പാത അകലെയല്ല.
തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം ദേശീയശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 40,835 നേടിയ മണ്ഡലത്തില്‍ ശ്രീശാന്തും യുഡിഎഫിന്റെ വി.എസ്. ശിവകുമാറും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്. യുവതലമുറയുടെ പിന്തുണയും കൂറുമാറിയെത്തിയയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവെന്നത് ബിജെപിക്കു ഗുണം ചെയ്യും.
അരുവിക്കര: ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ സംവിധായകന് രാജസേനനും യുഡിഎഫിന്റെ ശബരിനാഥനും തമ്മിലാണ് മത്സരം. ഉപതെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേടിയ മുന്നേറ്റം വിജയത്തിലേക്കുള്ള പാതയായി ബിജെപി കാണുന്നു. ഗൃഹസദസ്സുകള്‍ രാജസേനന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്നു.
പാറശ്ശാല: ഈ മണ്ഡലം ബിജെപിയ്ക്ക് ശക്തമായ സാന്നിദ്ധ്യമുള്ളതായതിനാല് ഇരു മുന്നണികള്‍ക്കും അങ്കലാപ്പുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി 34,586 വോട്ടുനേടിയ പാറശാലയില്‍ കരമന ജയനുവേണ്ടി നടക്കുന്ന ചിട്ടയായ പ്രവര്‍ത്തനം മണ്ഡലത്തിലെ അത്ഭുത ഫലത്തിനു കാരണമാകും.
നെടുമങ്ങാട്: ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ 28,992 വോട്ടു നേടിയ നെടുമങ്ങാട് വി.വി. രാജേഷും ഇത്തവണ അട്ടിമറി വിജയം നേടുമെന്ന പ്രതീക്ഷയിലാണ്. യുവത്വത്തിന്റെ പ്രസരിപ്പും സംഘടനാ വൈഭവവും ഇരുവരെയും വോട്ടര്‍മാരുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥികളാക്കി മാറ്റികഴിഞ്ഞു. ബിഡിജെഎസ് പിന്തുണകൂടി ചേരുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
കോവളം: ബിഡിജെഎസ് വിജയത്തിലേക്ക് കുതിക്കുന്ന കോവളം ഇത്തവണ മാറ്റം പ്രതീക്ഷിക്കുന്നു. ബിഡിജെഎസിലെ ടി.എന്‍.സുരേഷും കോണ്‍ഗ്രസിലെ വിന്‍സന്റും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 36,169 വോട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ 33,157 വോട്ടും ബിജെപിക്ക് നല്കിയ മണ്ഡലമാണ് കോവളം. ബിഡിജെഎസിനു നിര്‍ണായക സ്വാധീനമുള്ള കോവളത്ത് യുവത്വത്തിന്റെ പ്രതീകം കൂടിയായ സുരേഷ് ജയിച്ച് കയറുമെന്ന് എതിരാളികള്‍പോലും പ്രതീക്ഷിക്കുന്നു.
വര്‍ക്കല: എന്‍ഡിയുടെ പ്രകടമായ മുന്നേറ്റമാണിവിടെ. ബിഡിജെഎസിന്റെ അജി. എസ്.ആര്.എം ഇരുമുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി കഴിഞ്ഞു. വിവിധ ഘടകങ്ങള്‍ അജിയുടെ വിജയത്തിന് അനുകൂലമായി രൂപപ്പെട്ടിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷികളുടെ സംയുക്തമായ പ്രവര്‍ത്തനം മറ്റു മുന്നണികള്‍ക്ക് അങ്കലാപ്പുണ്ടാക്കിയിരിക്കുന്നു.
നെയ്യാറ്റിന്‍കര: എന്‍ഡിഎയ്ക്കു വേണ്ടി ഒബിസി മോര്‍ച്ച അധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പു പ്രചാരണം ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ശക്തമായ സ്വാധീനം ആറ്റിങ്ങലില്‍ പ്രകടമാക്കിക്കഴിഞ്ഞ എന്‍ഡിഎയുടെ പ്രകടനം അത്ഭുത ഫലമുണ്ടാക്കുമെന്നുറപ്പാണ്.
ആറ്റിങ്ങല്‍: രണ്ടു മുന്നണികളുടെ സ്ഥാനാര്‍ത്ഥിയോട് മത്സരിക്കുന്ന എന്‍ഡിഎയുടെ വനിതാ സ്ഥാനാര്‍ത്ഥി രാജിപ്രസാദിന്റെ സാന്നിദ്ധ്യം സിറ്റിങ് സീറ്റ് നഷ്ടമാക്കുമെന്ന് സിപിഎമ്മിന്റെ ബി. സത്യനും വിജയം എളുപ്പമല്ലെന്ന് യുഡിഎഫിലെ ചന്ദ്രബാബുവിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ചിറയിന്‍കീഴ്: എന്‍ഡിഎയ്ക്കുവേണ്ടി ഡോ. പി.പി. വാവ ഇറങ്ങിയത് വിജയം എളുപ്പമെന്നു കരുതിയ സിപിഐയിലെ വി. ശശിയ്ക്കും കോണ്‍ഗ്രസിന്റെ അജിത് കുമാറിനും പ്രതീക്ഷ തെറ്റിച്ചു. വാവയെ പ്രചാരണം ഏറെ മുന്നിലെത്തിച്ചിരിക്കുന്നു.
വാമനപുരം: എല്‍ഡിഎഫിന്റെ മുരളീധരനും യുഡിഎഫിന്റെ ശരത്ചന്ദ്ര പ്രസാദും എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥ ആര്.വി. നിഖിലിന്റെ മുന്നില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് അവസാന ഘട്ടത്തില്‍ കാണുന്നത്. എന്‍ഡിഎയുടെ സംഘടിത പ്രവര്‍ത്തനവും മുന്നേറ്റവും ഇരുമുന്നണികള്‍ക്കും തലവേദനയായിട്ടുണ്ട്.
ഭരണം നിലനിര്‍ത്തുമെന്ന് വീമ്പുപറഞ്ഞിരുന്ന യുഡിഎഫിന് സംഭവിക്കാന്‍ പോകുന്നതെന്തെന്ന് നിശ്ചയമില്ലാതായി. ഭരണമാറ്റം ഉറപ്പെന്ന് പ്രചരിപ്പിച്ച എല്‍ഡിഎഫും പ്രതീക്ഷകള്‍ പൂവണിയില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ബിജെപി നയിക്കുന്ന എന്‍ഡിഎ ശുഭപ്രതിക്ഷയിലും. തലസ്ഥാന ജില്ലയിലെ ജനവിധി പുതിയ ചരിത്രം കുറിയ്ക്കുമെന്നുതന്നെയാണ് ജനങ്ങളെല്ലാം വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: