ശിവാകൈലാസ്
വിളപ്പില്‍: അഗസ്ത്യരുടെ മണ്ണില്‍ മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. ആവര്‍ത്തന രാഷ്ട്രീയമല്ല പരിവര്‍ത്തനമാണ് നാടിന്റെ വികസനത്തിന് ആവശ്യമെന്ന് ഇവിടുത്തുകാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇടതിനും വലതിനും ഭരണ കൈമാറ്റം നടത്തി ഹോമിക്കപ്പെട്ട ചരിത്രമാണ് കാട്ടാക്കടയെന്ന ഈ അഗസ്ത്യമുനിയുടെ തപോഭൂമിക്ക് പറയാനുള്ളത്. ഇക്കുറി പി.കെ. കൃഷ്ണദാസിനെ വിജയതിലകമണിയിച്ച് കാലത്തിന്റെ കടമ നിറവേറ്റുമെന്ന് കാട്ടാക്കടക്കാര്‍ പറയുന്നു.
പര്യടനരഥത്തിലേറി ഗ്രാമീണര്ക്കരികിലെത്തുന്ന കൃഷ്ണദാസിന് ലഭിക്കുന്ന അഭൂതപൂര്‍വമായ വരവേല്‍പ്പ് അത് ശരിവയ്ക്കുന്നു. രണ്ടാംഘട്ട പര്യടനത്തിന്റെ അവസാന നാളുകളിലേക്കാണ് കൃഷ്ണദാസ്. മണ്ഡല പര്യടനത്തില്‍ ഇതുവരെ കിട്ടിയ ആവേശോജ്ജ്വല സ്വീകരണങ്ങളില്‍ തികച്ചും സന്തുഷ്ടനാണ് അദ്ദേഹം. എതിരേല്ക്കാന് എത്തുന്നവരില്‍ പലതും പരിചിതമുഖങ്ങള്‍. ബിജെപിയുടെ ആദര്‍ശധീരനായ മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ദേശീയനേതാവുമായ കൃഷ്ണദാസ് കാട്ടാക്കടയുടെ മാനസപുത്രനായി ഇതിനോടകം മാറിക്കഴിഞ്ഞു. ആരവങ്ങള്‍ക്കിടയില്‍ ആവേശമായി മാറുകയാണ് ജനനായകന്റെ വാക്കുകള്‍.
ഇന്നലെ പള്ളിച്ചല്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനമായിരുന്നു. കല്ലടിമല ജംഗ്ഷനില്‍ സ്ഥാനാര്‍ഥിയുടെ പൈലറ്റ് വാഹനം എത്തിയപ്പോഴേക്കും നേരിയ മഴ. സ്വീകരിക്കാന്‍ കാത്തുനിന്നവര്‍ തിരിച്ചുപോകുമെന്ന് സംഘാടകര്‍ കരുതി. അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൃഷ്ണദാസിനെ സ്വീകരിക്കാനെത്തിയവര്‍ ചാറ്റല്‍മഴ വകവയ്ക്കാതെ ജയഭേരിമുഴക്കി ജംഗ്ഷനില്‍ നിലയുറപ്പിച്ചു. മഴയ്ക്കെന്നല്ല ഒരുശക്തിക്കും വികസനദാഹികളായ ജനതയുടെ ആവേശം കെടുത്താനായില്ല. വൈകിട്ട് നാല് മണിയോടെ കാട്ടാക്കടയുടെ കര്മസാരഥിയെയും വഹിച്ച് പ്രചാരണരഥം കല്ലടിമല കവലയിലെത്തി. സ്വീകരണസ്ഥലത്ത് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം വന്‍ ജനാവലിയാണ് കാത്തുനിന്നിരുന്നത്. നിറപുഞ്ചിരിയോടെ തൊഴുകയ്യോടെ കാത്തുനിന്ന നാട്ടുകാരെ അഭിവാദ്യം ചെയ്ത് കൃഷ്ണദാസിന്റെ ചെറുപ്രസംഗം. കാച്ചിക്കുറുക്കിയ വാക്കുകളില്‍ ഇടതുവലതു ദുര്‍ഭരണത്തി
ന്റെ കാഠിന്യം തുറന്നുകാട്ടി സ്വതസിദ്ധമായ ശൈലിയില്‍ കൃഷ്ണദാസ് കത്തിക്കയറി. കുടിവെള്ളത്തിനായി കേഴുന്ന ജനതയുടെ ഗതികേടുമുതല് അക്രമരാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന ഓര്മപ്പെടുത്തലുകള് വരെ ആ പ്രസംഗത്തിലുണ്ടായിരുന്നു.
കുടുംബന്നൂരിലും പ്രാവച്ചമ്പലത്തും താമര മാലയണിയിച്ച് പുഷ്പവൃഷ്ടി നടത്തിയാണ് കൃഷ്ണദാസിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്നവരെ കൂടാതെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ അവസരംതേടി ആളുകള്‍ മത്സരിക്കുന്ന കാഴ്ചയാണ് പ്രധാന കവലകളിലെല്ലാം കണ്ടത്. അതുകൊണ്ടു തന്നെ ഓരോ സ്വീകരണ സ്ഥലങ്ങളിലും മണിക്കൂറുകള്‍ വൈകിയാണ് സ്ഥാനാര്‍ത്ഥി എത്തിയത്. ഇടയ്ക്കോട്, മായംകോട്, അരിക്കടമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനരഥമെത്തിയപ്പോള് രാത്രി ഏറെ വൈകിയെങ്കിലും ആളുകള്‍ പരിഭവമില്ലാതെ പ്രിയനേതാവിന് സ്വാഗതമരുളി കാത്തുനിന്നിരുന്നു. ഒലിപ്പുനടയിലെ ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, സംസ്ഥാന സമിതിയംഗം തകിടി അപ്പുക്കുട്ടന്, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് കുടുംബന്നൂര്‍ ശ്രീകുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പള്ളിച്ചല്‍ ബിജു തുടങ്ങിയവര്‍ കൃഷ്ണദാസിനെ അനുഗമിച്ചു. രാത്രി പത്തു മണിയോടെ കൃഷ്ണദാസ് കാട്ടാക്കടയിലെ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കാര്യാലയത്തില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. യോഗം കഴിഞ്ഞപ്പോള്‍ സമയം ഒന്നര. അല്‍പ്പസമയം പ്രവര്‍ത്തകരും നേതാക്കളുമായി കുശലം പറച്ചില്. പുലര്‍ച്ചെ ആറിന് വിളപ്പിലിലെ പ്രധാന വോട്ടര്‍മാരെ നേരില്‍ കാണാന്‍ പോകണമെന്ന് പറഞ്ഞാണ് പ്രവര്‍ത്തകരോട് കൃഷ്ണദാസ് കാര്യാലയത്തില്‍ നിന്ന് യാത്ര ചോദിച്ചിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: