പൂഞ്ഞാര്‍: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഇരുമുന്നണികളെയും പി.സി.ജോര്‍ജിനെയും പിന്നിലാക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥിഎം.ആര്. ഉല്ലാസിന്റെ മുന്നേറ്റം.
അവസരവാദ രാഷ്ട്രീയ നിലപാടുകള്‍ മൂലം മുന്നണികള്‍ മാറി മാറി നില്‍ക്കുന്നവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്. ഉല്ലാസിനെതിരെ മത്സരിക്കുന്ന പ്രധാന മൂന്നു സ്ഥാനാര്ത്ഥികളുമെന്നതാണ് പൂഞ്ഞാറിലെ മത്സരത്തിന്റെ പ്രത്യേകത. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. ജോസഫ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതുവരെ യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ജെ) പക്ഷത്തായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി പുതിയ പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെയാണ് പി.സി.ജോസഫ് ഇടതുപാളയത്തിലെത്തിയത്.
മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ചരിത്രവിജയം നേടിയ പി.സി. തോമസിനൊപ്പം ചേര്‍ന്ന് ജോസ് കെ. മാണിക്കെതിരെ ഏറ്റവും രൂക്ഷമായി പ്രചാരണം നടത്തുകയും പിന്നീട് പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള ഐഎഫ്ഡിപി കേരള കോണ്‍ഗ്രസ് (ജെ)യില്‍ ലയിക്കുകയും ചെയ്തശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പിന് അര്‍ഹതപ്പെട്ട സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ ജോസഫ് വാഴയ്ക്കനെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വാഴയ്ക്കനെ പരാജയപ്പെടുത്തിയ ജോര്‍ജ്ജുകുട്ടി ആഗസ്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഓരോ മുന്നണിയിലും മാറി മാറി നിലപാടെടുത്ത ശേഷം എല്‍ഡിഎഫ് പിന്തുണ ഉറപ്പാക്കി രംഗത്തുവന്ന പി.സി.ജോര്‍ജ്ജിനെ എല്‍ഡിഎഫ് കൈവിട്ടതോടെ സ്വതന്ത്രനായി മത്സരിക്കുന്നതും അവസരവാദ നിലപാടാണെന്നതാണ് പൂഞ്ഞറിലെ പൊതു അഭിപ്രായം. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ശക്തമായ പ്രചാരണം നടത്തി മുന്നേറ്റം തുടരുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.ആര്. ഉല്ലാസ്. എസ്എന്‍ഡിപിയ്ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പൂഞ്ഞാര്‍ മണ്ഡലത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൂന്നു യോഗങ്ങളില്‍ പങ്കെടുത്ത് ഉല്ലാസിനുവേണ്ടി പ്രചാരണം നടത്തി. സുരേഷ് ഗോപി എം.പി. അടക്കം നിരവധി നേതാക്കള്‍ പ്രചാരണത്തിനായി പൂഞ്ഞാറില്‍ എത്തി. വെള്ളിയാഴ്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പൂഞ്ഞാറില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. ഉച്ചയ്ക്ക് 2ന് പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രമൈതാനിയില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടക്കും. തുടര്‍ന്ന് പിണ്ണാക്കാനാട്ട് നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും. ശക്തമായ ചതുഷ്കോണ മത്സരത്തില്‍ മൂന്ന് പേരെയും പരാജയപ്പെടുത്തി ഫോട്ടോ ഫിനിഷിംഗില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പൂഞ്ഞാറില്‍ ചരിത്രവിജയം നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മാറിമാറി സംസ്ഥാനം ഭരിച്ച മുന്നണികള്‍ പൂഞ്ഞാറില്‍ കാര്യമായ വികസന പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നുള്ള പരാതി ശക്തമാണ്. ചികിത്സാ സൗകര്യങ്ങള്‍, കുടിവെള്ള ക്ഷാമം നേരിടാനുള്ള ശാശ്വത പദ്ധതികള്‍, പൊതുശ്മശാനം, ടൂറിസം മേഖലയുടെ വികസനം, ഗതാഗതസൗകര്യങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിരവധി ആവശ്യങ്ങള്‍ ഇന്നും പരിഹാരമില്ലാതെ നിലനില്‍ക്കുകയാണ്. ഇത്തരം ജനകീയ പ്രശ്നങ്ങള്‍ക്കുള്ള ശക്തമായ ഇടപെടലും, പരിഹാരവുമാണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: