പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ അടച്ചുറപ്പില്ലാത്ത ഒറ്റമുറിവീട്ടില്‍ അമ്മയ്ക്കൊപ്പം ഭയന്നുജീവിച്ച ജിഷയെ കൊലയ്ക്കുകൊടുത്ത കേരളമാണ് നാളെ പുലരുമ്പോള്‍ പോളിങ്ബൂത്തിലേക്ക് പോകുന്നത്. കേരളത്തിന്റെ മകള്‍ എന്ന് വാഴ്ത്താനും അവരുടെ ദുരിതങ്ങളിലേക്ക് കണ്ണുപായിക്കാനും ജിഷ കൊല്ലപ്പെടേണ്ടിവന്നു. ഒരുതുണ്ട് ഭൂമിക്കുവേണ്ടി, സൈ്വരമായി കിടന്നുറങ്ങാന്‍ ഒരു കൂരയ്ക്കുവേണ്ടി ജിഷയും അമ്മ രാജേശ്വരിയും നല്കിയ നിവേദനങ്ങള്‍ പഞ്ചായത്ത് മെമ്പറുടെയും സ്ഥലം എംഎല്‍എയുടെയും ഓഫീസ് മുറിയില്‍ നടപടിയില്ലാതെ കിടക്കുമ്പോഴാണ് ഈ അരുംകൊല നടക്കുന്നത്.
ഇപ്പോള്‍ ദിവസം പതിനെട്ട് പിന്നിടുന്നു. പെരുമ്പാവൂരിലുടനീളം നടന്ന് പോലീസ് വിരലടയാളം ശേഖരിക്കുകയാണ്. പ്രതിയുടെ പടം വരച്ചും കീറിക്കളഞ്ഞും വലവീശിക്കളിക്കാന് തുടങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിട്ടു. ഇതരസംസ്ഥാനത്തൊഴിലാളികളെ തേടി കേരളം വിട്ടും പോലീസ് വണ്ടികയറി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം പ്രതികളെ കണ്ടെത്താനുള്ള പ്രസ്താവനകളുമായി രംഗത്തുണ്ട്. അടച്ചുറപ്പുള്ള ഒരു കൂരയ്ക്കുവേണ്ടി ജിഷയുടെ അമ്മ നല്കിയ പരാതി അറയില്വെച്ചുപൂട്ടിയ സ്ഥലം എംഎല്‍എ സാജുപോള്‍ ഇപ്പോള്‍ ജിഷമോളെന്നേ വിളിക്കൂ. തെരഞ്ഞെടുപ്പില്‍ ആ പാവം പെണ്‍കുട്ടിയുടെ ജീവിതംകൊണ്ട് വോട്ട് തട്ടാന്‍ രാപ്പകല്‍ സമരം നടത്തുകയാണ് എംഎല്‍എയും കൂട്ടരും.
വിചിത്രമാണ് കാര്യങ്ങള്‍.
പെരുമ്പാവൂരില്‍ ജിഷ ക്രൂരമാംവിധത്തില്‍ കൊല്ലപ്പെട്ടിട്ട് ആറാം നാളിലാണ് നമ്മുടെ ചാനലുകള്‍ക്ക് നേരം പുലര്‍ന്നത്. അതോടെ സ്ഥിരം ചര്‍ച്ചയുമായി സാറാജോസഫും സംഘവും ചമയമിട്ട് അണിനിരന്നു. സൂര്യനെല്ലി വഴി പോയിട്ടേ ഇല്ലാത്ത പ്രൊഫ. പി.ജെ. കുര്യന് രാജ്യസഭയിലെ കുഷ്യനിട്ട കസേരയില്‍ അമര്‍ന്നിരുന്ന് പെരുമ്പാവൂരില്‍ നടന്നത് മലയാളികള്‍ക്കാകെ അപമാനം എന്ന് അലമുറയിടുന്നു. കിളിരൂരെ വിഐപിയെ കണ്ടിട്ടേയില്ലാത്ത പി.കെ. ശ്രീമതി പെരുമ്പാവൂരിലെ നിരത്തില്‍നിന്ന് മുദ്രാവാക്യം വിളിക്കുന്നു. അമ്മാതിരി വിഐപിമാരെ കയ്യാമം വെയ്പിച്ച് റോഡിലൂടെ നടത്തുമെന്ന് പറഞ്ഞിട്ടേയില്ലാത്ത വി.എസ് അച്യുതാനന്ദന് പിന്നെയും മുഷ്ടി ചുരുട്ടുന്നു.
കവിതാപിള്ളയെ പരിചയമില്ലാത്ത രമേശ് ചെന്നിത്തലയും സരിതയെന്ന് കേട്ടിട്ടുപോലുമില്ലാത്ത ഉമ്മന്‍ചാണ്ടിയും നെഞ്ചത്തടിച്ചു കരയുന്നു….. സിഡി തേടി കോയമ്പത്തൂരേക്ക് പാഞ്ഞ പോലീസേമാന്മാര് നാട്ടുകാരെയൊക്കെ ചോദ്യം ചെയ്ത് ആക്ഷന്‍ ഹീറോമാരാകുന്നു. എല്ലാം ശരിയാക്കാന്‍ രംഗത്തിറങ്ങിയ രായമംഗലം പഞ്ചായത്ത് മെമ്പര്‍ മുതല്‍ സ്ഥലം എംപി ഇന്നസെന്റ് വരെയുള്ളവര്‍ ആ പാവം പെണ്‍കുട്ടിയുടെ ഒറ്റമുറി വീടിനുമുന്നില്‍ നിന്ന് മനുഷ്യത്വമുള്ള വികസനത്തെക്കുറിച്ച് സംസാരിക്കുന്നു.
ജിഷയുടെ കൊലപാതകിയാരെന്ന് ചെന്നിത്തലയുടെ പോലീസിന് ഇനിയും തുമ്പ് കിട്ടിയിട്ടില്ല. ജിഷ നല്കിയ പരാതികളിന്മേല് അടയിരുന്ന പോലീസുദ്യോഗസ്ഥര്‍ തന്നെയാണ് പ്രതിയെ തേടി പരക്കം പായുന്നത്. സംഭവം മൂടിവെച്ചതിനെക്കുറിച്ച് അന്വേഷണമില്ല. കൊലപാതകം നടന്ന സ്ഥലം സീല്‍ ചെയ്യാതിരുന്നതിനെക്കുറിച്ച് അന്വേഷണമില്ല. പോസ്റ്റ്മോര്ട്ടത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണമില്ല. തെരഞ്ഞെടുപ്പ് കാലമായിരുന്നില്ലെങ്കില്‍ ചര്‍ച്ചിക്കാനും കൊടിപിടിക്കാനും ആരുമുണ്ടാകുമായിരുന്നില്ല.
ജിഷ ഒറ്റപ്പെട്ട സംഭവമല്ല. ഹൈദരബാദിലും ഫരീദാബാദിലും ദളിത് പീഡനമെന്ന് അലമുറയിട്ട ഇടതുവലതു രാഷ്ട്രീയക്കാരന്റെയും അവര്‍ക്കുവേണ്ടി നുണയെഴുതാനും പറയാനും അച്ചാരം വാങ്ങിയ മാധ്യമപ്രവര്‍ത്തകരുടെയും മൂക്കിനുതാഴെ എത്രയെത്ര ദളിത് പീഡനങ്ങളാണ് നടന്നത്. അടൂരിലെ രണ്ട് പെണ്‍കുട്ടികളെ കെട്ടിയിട്ട് അതിക്രൂരമായി മാനഭംഗം ചെയ്ത സംഭവം പുരോഗമനകേരളം എത്ര ലാഘവത്തോടെയാണ് തേച്ചുമായ്ച്ചു കളഞ്ഞത്. സൗമ്യയുടെ കൊലപാതകി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കരുതെന്ന് വാദിക്കാന്‍ എം.എ. ബേബി അടക്കമുള്ള മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് എത്ര നാവായിരുന്നു.
ബേബിയുടെ കൂട്ടികള്‍ പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലിന് കുഴിമാടമൊരുക്കിയാണ് യാത്രയയപ്പ് നല്‍കിയത്. ഒരു ദളിത് വനിത കോളേജ് പ്രിന്സിപ്പളായതിന്റെ ചൊരുക്ക് തീര്‍ക്കുകയായിരുന്നു ഇടത് അദ്ധ്യാപകസംഘടനയില്പെട്ട സഹപ്രവര്‍ത്തകര്‍. എംജി സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായ ഒരു ദളിത് പെണ്‍കുട്ടി നേരിട്ട അപമാനവും മാനസിക പീഡനവും അതിരില്ലാത്തതായിരുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ഒരു പാവം പെണ്‍കുട്ടി അവിടുത്തെ എസ്എഫ്ഐക്കാരന്റെ പീഡനത്തില്‍ ആത്മഹത്യയുടെ വക്കിലെത്തിയത് കേരളം മറന്നിട്ടില്ല.
ഒറ്റ വര്‍ഷത്തിനിടയില്‍ ഉമ്മന്‍ചാണ്ടിയുടെയും വിഎസിന്റെയും രാഷ്ട്രീയ പിണിയാളുകള്‍ കാട്ടിക്കൂട്ടിയ പീഡനത്തിന്റെ പുറത്തുവന്ന കഥകളില്‍ ചിലതുമാത്രമാണിത്. ഇതൊന്നും കാണാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കണ്ണുണ്ടായില്ല. ചര്‍ച്ച നടത്താന്‍ നേരമുണ്ടായില്ല. ക്യാമറയും തൂക്കി ഗുജറാത്തിലും മധ്യപ്രദേശിലും അലയുകയായിരുന്നു അവര്‍. അവിടങ്ങളിലെല്ലാം ഭദ്രമെന്ന് കണ്ടപ്പോള്‍ യുപിയിലും ആന്ധ്രയിലും നടന്ന സംഭവങ്ങള്‍ കേരളത്തില്‍ ചര്‍ച്ചചെയ്ത് മോദിവിരുദ്ധ അജണ്ട സെറ്റ് ചെയ്യുകയായിരുന്നു അവര്‍.
ഇപ്പോള്‍ ഒരു പാവം പെണ്‍കുട്ടിയെ കൊലയ്ക്ക് കൊടുത്തിട്ട് ഉമ്മന്‍ചാണ്ടി നിലവിളിക്കുകയാണ്. കേരളത്തെ സൊമാലിയയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചുപോലും. നട്ടാല്‍ കിളിര്‍ക്കാത്ത പച്ചക്കള്ളം ആവര്‍ത്തിച്ച് പറഞ്ഞാണ് കേരളത്തെ അപമാനിച്ചു എന്ന് ഉമ്മന്‍ചാണ്ടി അലമുറയിടുന്നത്. ഉമ്മന്‍ചാണ്ടിയെന്ന നാണക്കേടിനെ ഇത്രകാലം ചുമന്ന ഒരു നാടിനോടാണ് ഇപ്പോള്‍ കുഞ്ഞൂഞ്ഞ് കരഞ്ഞുകാണിക്കുന്നത്. കണ്ണൂരിലെ പേരാവൂരില്‍ വനവാസി ബാലന്മാര് മാലിന്യം ഭക്ഷണമാക്കുന്നതുകണ്ട് ലോകം ഞെട്ടിയിട്ടും കൂസലില്ലാതെ സരിതസല്ലാപം നടത്തുകയായിരുന്ന ഒരുവനാണ് സൊമാലിയ എന്നുകേട്ട പാടെ കയറെടുക്കുന്നത്. അട്ടപ്പാടിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ പോത്തിറച്ചി മഹോത്സവം കൊണ്ടാടി നടന്ന സഖാക്കന്മാര്ക്കാണ് ഇപ്പോള്‍ സൊമാലിയയെ പ്രതി നാണക്കേടുണ്ടാകുന്നത്.
ഒരുതുണ്ട് ഭൂമിക്കുവേണ്ടി സമരം ചെയ്ത ദളിതന് ശവപ്പറമ്പും പാറമലയും വീതിച്ചുനല്കി പറ്റിച്ച ഇടതുവലതു രാഷ്ട്രീയക്കാരന് ജിഷ ആരാണ്. മരിച്ചാലടക്കാന്‍ ആറടി മണ്ണ് സ്വന്തമായില്ലാത്ത ഒരു വലിയ ജനസമൂഹത്തിന്റെ പ്രതിനിധിയാണ് ജിഷ. ആറളത്തും മുത്തങ്ങയിലും ചെങ്ങറയിലും അരിപ്പയിലും അവളുടെ സഹോദരങ്ങളാണ് പൊരുതുന്നത്. മൂന്നാറിലെ പാവപ്പെട്ടവന്റെ പണം പിടുങ്ങി പാര്ട്ടികൊട്ടാരങ്ങള് പടുത്തുയര്‍ത്തിയ നരഭോജികള്‍ ഇപ്പോള്‍ കേരളത്തിന്റെ മുന്നില്‍ വികൃതമായി മോങ്ങുന്നത് പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. കൊടുംകുറ്റവാളിയായ സന്തോഷ്മാധവന് വരെ ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാരാണ് ജിഷയ്ക്ക് അന്തിയുറങ്ങാന്‍ ഒരു വീട് നല്‍കാതിരുന്നത്.
തലയിണയ്ക്കടിയില്‍ കൊടുവാളുമായി ഉറങ്ങേണ്ടിവന്ന ജിഷയുടെ ഓര്‍മ്മകള്‍ പൊള്ളിക്കുന്ന മനസ്സുമായാണ് കേരളം ഇക്കുറി പോളിങ് ബൂത്തിലേക്ക് പോകുന്നതെന്ന് അറിയുമ്പോള്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ഒരു സൊമാലിയന്‍ ഭീതി കുടുങ്ങുന്നത് സ്വാഭാവികമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: