ആലപ്പുഴ: ഇടതുവലതു മുന്നണികളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിധിയെഴുത്ത് ഉറപ്പായതോടെ ബിജെപി നയിക്കുന്ന എന്‍ഡിഎ ജില്ലയില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നു. ജില്ലയില്‍ നിന്ന് ഒന്നിലേറെ എംഎല്‍എമാര്‍ എന്ഡിഎയ്ക്കുണ്ടാകുമെന്ന എതിരാളികള്‍ പോലും സമ്മതിച്ചു കഴിഞ്ഞു. കടുത്ത പോരാട്ടം എല്ലാ മണ്ഡലങ്ങളും നടക്കുന്നതിനാല്‍ പോളിങ് ശതമാനം ഇത്തവണ വര്‍ദ്ധിക്കാനാണ് സാദ്ധ്യത. കഴിഞ്ഞ തവണ ഏഴു സീറ്റ് നേടിയ ഇടതുപക്ഷം ഇത്തവണ ആഭ്യന്തര കുഴപ്പങ്ങളില്പ്പെട്ടുഴലുകയാണ്. ശ്രീനാരായണ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇടതുപക്ഷത്തിന് ഇന്നത്തെ ജനവിധിയിലും തിരിച്ചടി നേരിടാനുള്ള സാദ്ധ്യതയാണുള്ളത്. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച യുഡിഎഫിന് തിരിച്ചു വരവ് അസാദ്ധ്യമായിരിക്കുകയാണ്. ബിഡിജെഎസ് എന്ന പുതിയ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്ന് മത്സരിക്കുന്നത് ഇടതുവലതു മുന്നണികളുടെ കണക്കുകൂട്ടല്‍ പാടെ തെറ്റിച്ചിരിക്കുകയാണ്. അടിയൊഴുക്കുകള്‍ക്കും സാദ്ധ്യതകള്‍ ഏറെയുണ്ട്. ഒമ്പത് മണ്ഡലങ്ങളിലും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മൂന്നുമുന്നണികള്‍ ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര മണ്ഡലങ്ങളില്‍ എന്‍ഡിഎ ഇരുമുന്നണികളെയും പ്രചാരണത്തില്‍ മറികടന്നു.
എന്‍ഡിഎ എറ്റവും കൂടുതല്‍ വിജയസാദ്ധ്യത പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. മറ്റു മുന്നണികളെ എന്‍ഡിഎ ഇവിടെ എല്ലാ രംഗത്തും ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. ഇന്നത്തെ ജനവിധിയിലൂടെ കേരളത്തില്‍ താമര വിരിയുന്ന മണ്ഡലങ്ങളിലൊന്നായി ചരിത്രത്തില്‍ ഇടംനേടും ചെങ്ങന്നൂര്‍. എന്‍ഡിഎയുടെ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, യുഡിഎഫിലെ പി.സി.വിഷ്ണുനാഥ്, എല്‍ഡിഎഫിലെ കെ.കെ.രാമചന്ദ്രന്‍നായര്‍, സ്വതന്ത്ര ശോഭനാജോര്‍ജ് എന്നിവരാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ബിഎസ്പിയുടെ അലക്സും സ്വതന്ത്രന് ഇ.ടി.ശശിയും രംഗത്തുണ്ട്.
ത്രികോണമത്സരച്ചൂടേറിയ, സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായ കുട്ടനാട് എന്‍ഡിഎ വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. ഇവിടുത്തെ വിജയവും രണ്ട്, മൂന്ന് സ്ഥാനങ്ങളുമെല്ലാം ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസിന്റെ സുഭാഷ് വാസുവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍സിപിയുടെ തോമസ് ചാണ്ടിയും യുഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് എമ്മിലെ അഡ്വ. ജേക്കബ് എബ്രഹാമും ത്രികോണമത്സരത്തിലാണ്. യുഡിഎഫിന് ഇവിടെ റിബലും, അപരനുമുണ്ട്. എസ്യുസിഐ (സി) സ്ഥാനാര്‍ഥി നന്ദനന്‍ വലിയപറമ്പില്‍, സ്വതന്ത്രന് ജോസ് കോയിപ്പള്ളി തുടങ്ങിയവരാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍.
ആലപ്പുഴ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജിത് ശ്രീനിവാസനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ അഡ്വ. ലാലി വിന്സന്റുമായാണ് പ്രധാന മത്സരം. എസ്യുസിഐ (സി)യുടെ കെ. വിനോദ്, പിഡിപിയുടെ കെ. മുജീബ്, എസ്ഡിപിഐയുടെ പി.എ സുലൈമാന്‍കുഞ്ഞ്, സ്വതന്ത്രന്മാരായ അഡ്വ. പ്രശാന്ത്, കെ.പി പ്രേംജി എന്നിവരും രംഗത്തുണ്ട്.
അമ്പലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപിയുടെ എല്‍.പി ജയചന്ദ്രന് കടുത്ത മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. സിപിഎമ്മിലെ ജി. സുധാകരന് ഹാട്രിക് വിജയമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ ജനതാദള്‍യു. സ്ഥാനാര്‍ത്ഥി ഷേക്ക് പി. ഹാരീസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ തുടക്കത്തില്‍ പിന്നാക്കാമായിരുന്നു. എസ്യുസിഐ (സി) സ്ഥാനാര്‍ഥി ആര് അര്ജുനന്, എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ.എസ് ഷാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നാസര്‍ ആറാട്ടുപുഴ, പിഡിപിയുടെ എ. അന്‍സാരി, കോണ്‍ഗ്രസ് വിമതന് അഡ്വ. നാസര്‍ പൈങ്ങാമഠം എന്നിവരും മത്സരരംഗത്തുണ്ട്.
ചേര്‍ത്തലയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്.രാജീവ് ഉറച്ച ആത്മവിശ്വാസത്തിലാണ്. ഇടത് സ്ഥാനാര്‍ഥി സിപിഐയുടെ പി.തിലോത്തമന് എതിര് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നു. യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ്.ശരത്താണ്. ശരത്തിന് ഇവിടെ അപരസാന്നിദ്ധ്യവും ഉണ്ട്. അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.
അരൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.അനിയപ്പന് ഇവിടെ അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്. മൂന്നാം ജയം തേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ എ.എം. ആരീഫ് രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ അഡ്വ. സി.ആര്.ജയപ്രകാശാണ്.
കായംകുളത്ത് ഇഞ്ചോടിഞ്ച് മത്സരമാണ്. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഷാജി.എം.പണിക്കര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ യു. പ്രതിഭാഹരി, യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ എം.ലിജുവും തമ്മിലാണ് പ്രധാന മത്സരം. പിഡിപിയുടെ അഡ്വ.മുട്ടം നാസര്‍, സ്വതന്ത്രരായ അജിത്ത്.പി, പി. മണിയപ്പനാചാരി, ലിജു.എം, ജി.വീണ എന്നിവരും രംഗത്തുണ്ട്മാവേലിക്കരയില് എന്‍ഡിഎയുടെ പി.എം.വേലായുധന് എല്‍ഡിഎഫിലെ ആര്.രാജേഷ്, യുഡിഎഫിലെ ബൈജു കലാശാല എന്നിവരുടെ പോരാട്ടമാണ്. കറ്റാനം സുരേഷ്, ടി.ആശ, അജീഷ്കുമാര്‍ എന്നിവരും രംഗത്തുണ്ട്.
ഹരിപ്പാട്ട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡി.അശ്വിനിദേവ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയുടെ പി. പ്രസാദ് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. ഇവരെ കൂടാതെ 10 സ്ഥാനാര്‍ഥികള്‍ കൂടി അങ്കത്തട്ടിലുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് ഹരിപ്പാട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: