ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 76.37ശതമാനം പോളിങ്. ഇന്നലെ രാത്രി ഒന്പതുമണി വരെയുള്ള വിവരമാണിത്. അന്തിമ വിവരശേഖരണത്തില്‍ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. മുന്‍വര്‍ഷത്തേക്കാല്‍ 2.74ശതമാനം കുറവാണ് പോളിങ്. രണ്ടരമാസത്തിലേറെ പ്രചാരണത്തിനുണ്ടായിട്ടും മുന്നണികള്‍ ശക്തമായ പോരാട്ടം കാഴ്ചവച്ചട്ടും പോളിങ് ശതമാനത്തില്‍ നേരിയ കുറവുണ്ടായത് ആശങ്കയിലാക്കിയിട്ടുണ്ട്. അരൂര്‍ 82.9, ചേര്‍ത്തല 84.1, ആലപ്പുഴ 73.59, അമ്പലപ്പുഴ 72.1, കുട്ടനാട് 71.4, ഹരിപ്പാട് 76.9, കായംകുളം 75.8, ചെങ്ങന്നൂര്‍ 74.12, മാവേലിക്കര 76.5 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
രാവിലെയുണ്ടായ വേനല്‍മഴയെ അവഗണിച്ച് തുടക്കം മുതല്‍തന്നെ നല്ല പോളിങാണ് ജില്ലയില്‍ അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് ശേഷമാണ് പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായത്. രാവിലെ എട്ടിന് ജില്ലയിലെ പോളിങ് ശതമാനം 7.3 ആയിരുന്നു. ഒന്‍പത് മണിയായപ്പോള്‍ അത് ക്രമാനുഗതമായി വര്‍ദ്ധിച്ചു. ചേര്‍ത്തലയിലായിരുന്നു ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം. രാവിലെ ഒന്‍പതിനകം ഇവിടെ 14.5 ശതമാനമാണ് ഇവിടെ വോട്ടു രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 12.30 ആയപ്പോള്‍ ജില്ലയിലെ പോളിങ് ശതമാനം 36.08 ആയി വര്‍ദ്ധിച്ചു. ഒന്നരയായപ്പോള്‍ അത് 47.20 ശതമാനമായി. ഉച്ചയ്ക്ക് രണ്ടായപ്പോള്‍ പോളിങ് ശതമാനം 48.5 ശതമാനമായി വര്‍ദ്ധിച്ചു. വൈകിട്ട് മൂന്നുമണിയോടെ പോളിങ് കുതിച്ചുയര്‍ന്ന് 58.57 ആയി വര്‍ദ്ധിച്ചു. 5.45ന് അരൂരില്‍ 81.4 ശതമാനം, ചേര്‍ത്തലയില്‍ 84.2, ആലപ്പുഴയില്‍ 71.9, അമ്പലപ്പുഴയില്‍ 73.8, കുട്ടനാട്ടില്‍ 71.2, ഹരിപ്പാട് 76.9, കായംകുളം 75.8, മാവേലിക്കര 75, ചെങ്ങന്നൂര്‍ 69.4 എന്നിങ്ങനെയായിരുന്നു പോളിങ് ശതമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 79.11 ആയിരുന്നു. അരൂര്‍ 83.96, ചേര്‍ത്തല 84.65, ആലപ്പുഴ 80.65, അമ്പലപ്പുഴ 79.33, കുട്ടനാട് 79.03, ഹരിപ്പാട് 79.46, കായംകുളം 77.61, മാവേലിക്കര 75.79, ചെങ്ങന്നൂര്‍ 71.18 എന്നിങ്ങനെയായിരുന്നു പോളിങ് നില. ഹരിപ്പാടും ചെങ്ങന്നൂരുമൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചു. അരൂരില്‍ 16,852, ചേര്‍ത്തലയില്‍ 18,315, ആലപ്പുഴയില്‍ 16,342, കുട്ടനാട്ടില്‍ 7,971, അമ്പലപ്പുഴയില്‍ 16,580, കായംകുളത്ത് 1,315, മാവേലിക്കരയില്‍ 5,149 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഹരിപ്പാട് 5,520, ചെങ്ങന്നൂരില്‍ 12,500 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചു.
എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 76.19 ആയി കുറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ടു ലോക്സഭാ സീറ്റിലും യുഡിഎഫ് വിജയിച്ചു. മാത്രമല്ല, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ,കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് മേല്‍ക്കൈ നേടുകയും ചെയ്തു. കായംകുളവും മാവേലിക്കരയും മാത്രമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.
കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 79.7 ശതമാനം ആയിരുന്നു. പഞ്ചായത്തുകളില്‍ 81.38ഉം നഗരസഭകളില്‍ 77.95 മായിരുന്നു പോളിങ് ശതമാനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ ഇടതുപക്ഷവും നഗരസഭകളില്‍ വലതുപക്ഷത്തിനുമായിരുന്നു ആധിപത്യം. ബിജെപി ഒരു പഞ്ചായത്തുഭരണം പിടിച്ചെടുത്തു. 150ഓളം ജനപ്രതിനിധികളെ വിജയിപ്പിക്കാനുമായി.
ഇടയ്ക്കിടെയെത്തിയ ചാറ്റല്‍ മഴയിലും ചേര്‍ത്തലയില്‍ കനത്ത പോളിങ്. തീരദേശത്തെ ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായി. വൈദ്യുതി മുടക്കമുണ്ടായത് ചില ബൂത്തുകളില്‍ വോട്ടിങ് വൈകുവാന്‍ കാരണമായി. എമര്‍ജന്‍സി വിളക്കുകളും മെഴുകുതിരികളും തെളിച്ചാണ് വെളിച്ചക്കുറവ് പരിഹരിച്ചത്.
ചേര്‍ത്തല ഈസ്റ്റ് എല്‍പി സ്കൂളിലെ 66-ാം ബൂത്തില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാറിനെ തുടര്‍ന്ന് മുക്കാല്‍മണിക്കൂറോളം പോളിങ് വൈകി. പുതിയ യന്ത്രം സ്ഥാപിച്ചാണ് പോളിങ് പുനരാരംഭിച്ചത്. കടക്കരപ്പള്ളി പഞ്ചായത്തില്‍ വട്ടക്കര പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയുള്ള സ്റ്റിക്കല്‍ വോട്ടിങ് യന്ത്രത്തിന് സമീപം ഒട്ടിച്ചുവച്ചുവെന്ന പരാതിയെ തുടര്‍ന്ന് അല്പസമയം പോളിങ് തടസ്സപ്പെട്ടു. എന്‍ഡിഎ ഏജന്റുമാര്‍ തര്‍ക്കമുന്നയിച്ചതോടെ പ്രിസൈഡിങ് ഓഫിസര്‍ ഇത് നീക്കം ചെയ്തു. ചേര്‍ത്തല നൈപുണ്യ കോളജിലെ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നില്ലെന്ന് പരാതിയുണ്ടായി. അര്‍ത്തുങ്കലിലെ 98-ാം നമ്പര്‍ ബൂത്തില്‍ കാഴ്ചകുറവുള്ളയാളെ സഹായിക്കുവാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വോട്ട് രേഖപ്പെടുത്തിയതായും ആക്ഷേപമുണ്ടായി.
ചേര്‍ത്തല തെക്ക് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പോളിങ് ബൂത്തിന് സമീപത്തെ മതിലുകളില്‍ സ്ഥാപിച്ചിരുന്ന ഇടത് വലത് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ പോളിങ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കി. പോളിങ് സമയം കഴിഞ്ഞും വെള്ളിയാകുളം സ്കൂളിലെ ബൂത്തില്‍ വോട്ടിങ് നടന്നു. വൈകിട്ട് ആറിന് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് സ്ലിപ്പ് നല്‍കിയാണ് വോട്ട് ചെയ്യിച്ചത്. ഇവിടെ 6.45നാണ് പോളിങ് അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: