കാസര്‍കോട്: ജില്ലയില്‍ കനത്ത പോളിംഗ്. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ ത്രികോണ മത്സരം നടക്കുന്ന ഉദുമയിലും കാസര്‍കോടും കനത്ത പോളിങ് രേഖപ്പെടുത്തി. മഞ്ചേശ്വരത്ത് രാവിലെ മന്ദഗതിയില്‍ ആരംഭിച്ച പോളിങ് ഉച്ചയോടെ കനത്തു.
ഉദുമയില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 150 ലധികം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു. കനത്ത പോളിങ് തന്നെയാണ് കാസര്‍കോട് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണിയാകുമ്പോഴേക്കും ജില്ലയുടെ വോട്ടിങ് ശതമാനം 28 ലെത്തിയപ്പോള്‍ കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ പല ബൂത്തുകളിലും 45 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ 44.2 ശതമാനത്തിലെത്തിയ ജില്ലയിലെ പോളിങ് ഉച്ചയ്ക്ക് ശേഷം കനക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് മണിക്ക് 51.72 ശതമാനവും, നാലു മണിക്ക് 64.7 ശതമാനവും പേര് വോട്ട് ചെയ്തു. ആറ് മണി വരെ ലഭിച്ച കണക്കനുസരിച്ച് ജില്ലയിലെ ആകെയുളള 9,90,513 വോട്ടര്‍മാരില്‍ 70 ശതമാനം പേര് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.
മഞ്ചേശ്വരം മണ്ഡലത്തില്‍ 2,08,145 വോട്ടര്‍മാരില്‍ 68.7 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് മണ്ഡലത്തില്‍ ആകെയുളള 1,88,848 വോട്ടര്‍മാരില്‍ 68.9 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ഉദുമയില്‍ ആകെയുളള 1,99,829 വോട്ടര്‍മാരില്‍ 76.6 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2,04,445 വോട്ടര്‍മാരില്‍ 70.1 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആകെയുളള 1,89,246 വോട്ടര്‍മാരില്‍ 72.3 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ആറ് മണിക്ക് ശേഷവും പല ബൂത്തുകള്‍ക്ക് മുന്നിലും നീണ്ട വോട്ടര്‍മാരുടെ നിരകള്‍ കാണാമായിരുന്നു. സ്ത്രീകളാണ് ആവേശത്തോടെ കൂടുതലായി വോട്ട് ചെയ്യാനെത്തിയതെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
ഉദുമ നിയോജക മണ്ഡലത്തില്‍ വ്യാപകമായ കള്ളവോട്ടിന് ശ്രമം നടന്നു. ഉദുമയില്‍ സിറ്റിങ് എംഎല്‍എ കുഞ്ഞിരാമന്റെ 112ാം നമ്പര്‍ ബൂത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ സിപിഎമ്മുകാരനെ തടഞ്ഞപ്പോള്‍ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. മണ്ഡലത്തില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം വ്യാപകമായ അക്രമണം അഴിച്ച് വിടുകയായിരുന്നു.
മഞ്ചേശ്വരം മണ്ഡത്തിലെ ഹോളി ഫാമിലി സ്കൂള്‍ കുമ്പളയിലെ 123-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്ര തകരാറുമൂലം ഒരു മണിക്കൂറോളം വൈകിയാണ് വോട്ടിങ് ആരംഭിച്ചത്. ഉദുമ മണ്ഡലത്തിലെ പാക്കം സ്ക്കൂളിലെ 95-ാം നമ്പര്‍ ബൂത്തിലും അര മണിക്കൂറിന് ശേഷമാണ് വോട്ടിങ് ആരംഭിച്ചത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചാത്തമുക്ക് ഗവ.യുപി സ്ക്കൂളിലെ ബൂത്ത് നമ്പര്‍ 27ലെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ മൂലം ഇവിടെ രണ്ട് മണിക്കൂര്‍ വൈകിയാണ് വോട്ടിങ് ആരംഭിച്ചത്.
വോട്ടിങ് അവസാനിച്ച ശേഷം കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമണം അഴിച്ച് വിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: