പേട്ട: ഇന്നലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് വേളി പൊഴിക്കരയില്‍ നൂറോളം കുടിലുകള്‍ വെള്ളത്തിലായി. വേളി ഗണപതിക്ഷേത്രം മുതല്‍ പൊഴിക്കര വരെയുള്ള തീരപ്രദേശത്താണ് കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കൃത്യസമയത്ത് പൊഴി മുറിക്കാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാവാന്‍ കാരണമായതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കുടുംബങ്ങള്‍ക്ക് ഒരു വീടെന്ന ക്രമത്തില്‍ സര്‍ക്കാര്‍ വച്ച് കൊടുത്ത വീടുകളാണ് ഇവിടെയുള്ളത്. വെള്ളം ഒഴുകിപ്പോകുന്നതിന് ഓടയോ ഡ്രൈയിനേജ് സംവിധാനമോ ശരിയായ വിധത്തില്‍ കുടിവെള്ള സൗകര്യമോ ഒരുക്കാതെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ വീടുകളെല്ലാം തന്നെ അപകട ഭീഷണിയിലാണ്. വീടുകള്‍ക്ക് ചോര്‍ച്ചയും വിള്ളലുകളും ഉണ്ടായിട്ടുണ്ട്. മഴപെയ്താല്‍ വീടിനുള്ളില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. മഴ വന്നതോടെ വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. ശുചിമുറികള്‍ നിറഞ്ഞ് ഡ്രൈയിനേജ് മാലിന്യം പുറത്തേക്ക് ഒഴുകുന്നു. രാവിലെയുണ്ടായ വെള്ളക്കെട്ടില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാതായതോടെ ഇന്നലെ വൈകുന്നേരം പ്രദേശവാസികള്‍ വേളി റോഡ് ഉപരോധിച്ചു.
സംഭവസ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ അടിയന്തരമായി പൊഴി മുറിക്കാനുള്ള സംവിധാനം ഒരുക്കുകയും നാശനഷ്ടം സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം നല്‍കാമെന്ന് കളക്ടറുടെ അസാന്നിധ്യത്തില്‍ ഉറപ്പുനല്‍കി.
പൊഴിക്കരയിലെ ദുരിതം കേട്ടറിഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ശ്രീശാന്തും സ്ഥലം സന്ദര്‍ശിച്ചു. പൊഴി മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കൈക്കുഞ്ഞുങ്ങളുമായി കഴിയുന്ന അമ്മമാര്‍ക്ക് വീടിനുള്ളില്‍ സൈ്വര്യമായി കിടന്നുറങ്ങാന്‍ പോലും സാധിക്കാതെ വന്നിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ബിജെപി ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: