ലണ്ടന്‍: ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ദ വെജിറ്റേറിയന്‍ എന്ന പുസ്തകത്തിനാണ് പുരസ്കാരം. അയ്യായിരം പൗണ്ട്് (ഏകദേശം നാല്‍പ്പത്തെട്ടര ലക്ഷം രൂപ) ആണ് പുരസ്കാരത്തുക. ഇവരുടെ പരിഭാഷകയ്ക്ക് കൂടി തുക നല്‍കണം. ദക്ഷിണ കൊറിയയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന ഹാന്‍ കാങ് നാല്‍പ്പത്തഞ്ച് വയസിനകം തന്നെ സര്‍ഗാത്മക എഴുത്തില്‍ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. മാന്‍ബുക്കര്‍ പുരസ്കാരത്തോടെ ഇവരുടെ പുസ്തകത്തിന് രാജ്യാന്തരതലത്തില്‍ ആവശ്യക്കാരേറുമെന്നും വിലയിരുത്തുന്നു.
ആദ്യമായാണ് കൊറിയയിലേക്ക് മാന്‍ ബുക്കര്‍ എത്തുന്നത്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ഹാന്‍കാങ്ങിന്റെ ആദ്യ പുസ്തകമാണിത്. മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരിയാകുന്ന ഒരു കുടുംബത്തിലെ പ്രശ്നങ്ങളാണ് പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
കൊറിയന്‍ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളാണ് ഹാന്‍കാങ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യത്തില്‍ ബിരുദം നേടി. ആദ്യ ഘട്ടത്തില്‍ കവിതകളാണ് ഇവര്‍ എഴുതിയിരുന്നത്. 1993ല്‍ ഇവരുടെ ആദ്യ കവിതകള്‍ പ്രസിദ്ധീകരിച്ചു. ആദ്യകവിതാസമാഹാരം 1995ല്‍ പുറത്തിറങ്ങി.
ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിംഗ്, ഗ്രീക്ക് ലെസണ്‍സ് തുടങ്ങിയവയാണ് ഇവരുടെ പ്രധാന കൃതികള്‍. സംഗീതജ്ഞ കൂടിയായ ഇവര്‍ ടുഡേയ്സ് യങ് ആര്‍ട്ടിസ്റ്റ് പുരസ്കാരം, സാങ്ങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് പുരസ്കാരം, കൊറിയന്‍ ലിറ്റേച്ചര്‍ നോവല്‍ പുരസ്കാരം തുടങ്ങിയവയും സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: