കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. 21 പേര് കള്ള വോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ വരണാധികാരി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. കള്ളവോട്ട് ചെയതവരില്‍ സിപിഎമ്മിന്റെ വാര്‍ഡ് മെമ്പറും കൊലക്കേസ് പ്രതിയും ഉള്‍പ്പെടുന്നു. മണ്ഡലത്തില്‍ പതിനായിരക്കണക്കിന് കള്ളവോട്ട് നടന്നിട്ടുണ്ടെന്നാണ് സൂചന. മരണപ്പെട്ടവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ സിപിഎം സംഘം കൃത്യമായി ലിസ്റ്റെടുത്ത് പോള്‍ ചെയ്തിട്ടുണ്ട്. പിണറായി പഞ്ചായത്തിലെ സിപിഎം വാര്‍ഡ് മെമ്പര്‍ എം.നവ്യയും കള്ളവോട്ട് ചെയ്തവരില്‍പ്പെടും. മണ്ഡലത്തിലെ 133-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത നവ്യ വൈകുന്നേരം 05.12 ന് 132-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. മലയാളത്തിലെ പ്രമുഖ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇവര്‍ വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. 134-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകരായ എ.ഹരികൃഷ്ണന്, എ.വിജില്‍ വിനോദ് എന്നിവര്‍ വൈകുന്നേരത്തോടെ 132-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. 124-ാം നമ്പര്‍ ബൂത്തിലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷിനിലിന്റെ വോട്ട് ചെയ്തത് അതേ ബൂത്തിലെ പി.വിഷ്ണു എന്നയാളാണ്.
പിണറായിക്ക് റെക്കോഡ് ഭൂരിപക്ഷം നല്കാന് സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് വ്യാപക കള്ളവോട്ടെന്നാണ് സൂചന. ഇതിനായി സ്ഥിരം ക്രിമിനലുകളെയും ഉപയോഗിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കെ.നിജേഷാണ് കള്ളവോട്ട് ചെയ്യുന്നതിന് നേതൃത്വം നല്‍കിയത്. 124-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ നിജില്‍ 05.28 ന് 125-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. 133, 134 നമ്പര്‍ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്നത് പിണറായി വെസ്റ്റ് യുപി സ്കൂളിലാണ്. 138, 139 നമ്പര്‍ ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന സ്കൂളുകള്‍ സ്ഥിതി ചെയ്യുന്നത് സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ പാറപ്പുറം എന്ന സ്ഥലത്താണ്. സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം നടക്കുന്ന മിക്ക ബൂത്തുകളിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബൂത്തിലിരിക്കാന്‍ പോലും സാധിക്കാറില്ല. ചില ബൂത്തുകളില്‍ ബൂത്ത് ഏജന്റ് മാരുണ്ടായിരുന്നെങ്കിലും അവരെയെല്ലാം നിശ്ശബ്ദരാക്കിയാണ് വ്യാപകമായ കള്ളവോട്ട് നടന്നത്. എന്നാല്‍ സംഭവത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച സിപിഎം ജില്ലാ നേതൃത്വം ആരോപണം അടിസ്താന രഹിതമാണെന്ന് മാത്രമാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: