തിരുവനന്തപുരം: കഴിഞ്ഞദിവസം മുംബൈയില്‍ ചേര്‍ന്ന അസോസിയേറ്റ് ബാങ്കുകളുടെ യോഗം പ്രതീക്ഷകളും ഒപ്പം ആശങ്കകളും ഒരുപോലെ സമ്മാനിച്ചിരിക്കുന്നു.
അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍(എസ്ബിഎം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് (എസ്ബിഎച്ച്), സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജയ്പൂര്‍ (എസ്ബിബിജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല (എസ്ബിപി) എന്നിവയുടെ എസ്ബിഐയിലേക്കുള്ള ലയനമാണ് ഇവയ്ക്കാധാരം.
അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിലൂടെ നിലവില്‍ ഇവയ്ക്കുള്ള ശാഖകളും സേവനങ്ങളും എസ്ബിഐയുടെ കീഴില്‍വരും. ദേശസാല്‍കൃതബാങ്കുകളുടെ എണ്ണം ചുരുക്കി ഗുണമേന്മ മെച്ചപ്പെടുത്തുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കം.
അസോസിയേറ്റ് ബാങ്കുകളെ മാതൃബാങ്കില്‍ ലയിപ്പിക്കുന്നതിലൂടെ നിലവില്‍ നല്കുന്ന സേവനങ്ങള്‍ വിപുലപ്പെടുത്താനും ഭരണപരമായ തടസ്സങ്ങള്‍ പരിഹരിക്കാനും സാധിക്കും. മാത്രമല്ല ഇതിലൂടെ ഈ ബാങ്കുകളില്‍ ജോലി ചെയ്തിരുന്ന ഉദേ്യാഗസ്ഥര്‍ക്ക് ഇനി രാജ്യത്തിന്റെ ഏതുഭാഗത്തും ജോലി ചെയ്യുകയുമാകാം.
പ്രധാനമായും പ്രാദേശികതലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന അസോസിയേറ്റ് ബാങ്കുകള്‍ക്ക് ഇതിലൂടെ ദേശീയധാരയുമായി ഇഴുകിചേരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആഗോള മാന്ദ്യം സംഭവിച്ച 2008ല്‍ സമാനരീതിയില്‍ സൗരാഷ്ട്ര ബാങ്കിനെയും ഇന്‍ഡോര്‍ ബാങ്കിനെയും എസ്ബിഐയില്‍ ലയിപ്പിച്ചിരുന്നു. ഈ ലയനത്തിലൂടെ എസ്ബിഐ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയെക്കാള് അഞ്ചിരട്ടി മിച്ചവരുമാനം ഉണ്ടാക്കിയിരിക്കുകയാണ്.
ലോകബാങ്കിങ് മേഖലയിലെ വളരുന്ന ശക്തിയെന്നനിലയില്‍ ഭാരതത്തിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ആഗോള റേറ്റിങ് ഏജന്‍സിയായ ബൂംബെര്‍ഗിന്റെ കണക്കുപ്രകാരം ഈ ലയനത്തിലൂടെ എസ്ബിഐയുടെ സ്ഥാനം 52ല്‍നിന്നു 45 ആയി ഉയര്‍ന്നിട്ടുണ്ട്. ലയന തീരുമാനം പുറത്തുവന്നയുടന്‍ അസോസിയേറ്റ് ബാങ്കുകളുടെ ഓഹരികളില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്.
സൗരാഷ്ട്ര ബിക്കനീര്‍ (എസ്ബിബിജെ) ബാങ്കിന്റെ ഓഹരി 4.22% ഉയര്‍ന്ന് 508.95ല്‍ ക്ലോസ് ചെയ്തപ്പോള്‍ മൈസൂരിന്റേത് 12.76% ഉയര്‍ന്ന് 426.70ല്‍ ക്ലോസ് ചെയ്തു. ട്രാവന്‍കൂര്‍ ബാങ്ക് 9.87% ഉയര്‍ന്ന് 399.10ലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ എസ്ബിഐയുടെ ഓഹരികള്‍ 81ല്‍ ക്ലോസ് ചെയ്തത് പ്രാദേശികതലത്തില്‍ ലയനത്തിനു ലഭിച്ച സ്വീകാര്യതയാണ്.
ലയന തീരുമാനം വഴി തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് എസ്ബിഐ ചെയര്മാന് അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കിയിട്ടുണ്ട്. അസോസിയേറ്റ് ബാങ്കുകള്‍ക്ക് പുറമെ ഭാരതീയ മഹിളാബാങ്കിനെയും സമാനരീതിയില്‍ ലയിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. ഈ ലയനനീക്കത്തിലൂടെ ആഗോളരംഗത്ത് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ മത്സരക്ഷമത ഉയരുന്നതോടൊപ്പം വരുന്ന മാന്ദ്യത്തെ ഇന്ത്യ എങ്ങനെ പ്രതിരോധിക്കുമെന്ന സൂചനകള്‍ കൂടിയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: