നാടിനെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ ആരെല്ലാം? അനധികൃതമായി ഉപയോഗിച്ച രാവസ്തുക്കള്‍ ഏതെല്ലാം? വെടിക്കട്ടിന് ആരാണ് അനുമതി നല്‍കിയത്? ദുരന്തത്തിന് ഇരയായവര്‍ക്കുള്ള പൂര്‍ണമായ സഹായ വാഗ്ദാനങ്ങള്‍ എവിടെ? ദുരന്തത്തിന് കാരണമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയ രാഷ്ട്രീയക്കാര്‍ ആരെല്ലാം? ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം? വെടിക്കെട്ടപകടത്തിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടെവിടെ? തുടങ്ങിയ ഒട്ടനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതായിട്ടുണ്ട്.
വെടിക്കെട്ടപകടത്തില്‍ നൂറിലധികം പേര് മരിക്കുകയും 400 ല്‍പ്പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ്. ഒരുപക്ഷേ മരിച്ചവരും പരിക്കേറ്റവരും സാധാരണക്കാരും പാവപ്പെട്ടവരുമായതിനാലായിരിക്കാം യുഡിഎഫ് സര്‍ക്കാര്‍ തികഞ്ഞ അലംഭാവം കാണിച്ചത്. അപകടത്തില്‍ മരിച്ചവര്‍ ‘രക്ഷപ്പെട്ടു.’ എന്നാല്‍ ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍, മകനെയും മകളെയും നഷ്ടപ്പെട്ടവര്‍, കുടുംബത്തിലെ ഏക വരുമാനസ്രോതസ്സ് നഷ്ടപ്പെട്ടവര്‍, അപകടം മൂലം വികലാംഗരായവര്‍, കിടപ്പാടംവരെ വിണ്ടുകീറി അപകടാവസ്ഥയിലായവര് എന്നിവരുടെ കാര്യം വലിയ കഷ്ടത്തിലാണ്. തെരഞ്ഞെടുപ്പായതിനാല്‍ ഉദ്യോഗസ്ഥര്‍, നിരുത്തരവാദികളായ രാഷ്ട്രീയക്കാര്‍ എന്നിവരെല്ലാം ദുരന്തബാധിതരെ അവഗണിക്കുകയാണ്.
വെടിക്കെട്ടപകടം പോലുള്ളത് സാമൂഹ്യദുരന്തങ്ങളാണ്. നിരപരാധികളായവരാണ് മരണപ്പെടുന്നതും അംഗവൈകല്യമുള്ളവരുമായി മാറുന്നത്. നിയമങ്ങള്‍ ലംഘിച്ച് നാട്ടുപ്രമാണിമാരുടെ കാടത്തത്തിന് നാട് വിധേയമാകുമ്പോള്‍ സംഭവിക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായം ലഭിക്കേണ്ടവര്‍ക്ക് മാനുഷിക പരിഗണന നല്കി എത്രയും വേഗം സഹായങ്ങള്‍ എത്തിക്കുകയും ചികിത്സിക്ക് പണം നല്‍കുകയുമാണ് വേണ്ടത്.
ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ വേണ്ടി ദുരന്തത്തിലെത്തിയ വെടിക്കെട്ടപകടത്തിന്റെ നാള്‍വഴി റിപ്പോര്‍ട്ട് ലഭ്യമാകുകയും പിഴവുണ്ടാക്കിയവരെ നിയമപ്രകാരം ശിക്ഷിക്കുകയുമാണ് വേണ്ടത്. എന്തായാലും യുഡിഎഫ് ഭരണകാലത്ത് അത് സംഭവിക്കുക അസാധ്യമാണെന്നാണ് ജനങ്ങള്‍ കരുതുന്നത്.
അതുകൊണ്ട് ദുരന്തത്തില്‍പ്പെട്ടവരെ മനുഷ്യത്വത്തിന്റെ പേരില്‍ നിയമത്തിന്റെ നൂലാമാലകള്‍ കീറിമുറിക്കാതെ സഹായമെത്തിക്കുവാന്‍ കനിവുള്ള ഉദ്യോഗസ്ഥരെങ്കിലും തയ്യാറാകണം.
പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണ സാധ്യത നേടിയ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. വന്‍സ്ഫോടകവസ്തു ശേഖരത്തിന്റെ ഉപയോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ദേശവിരുദ്ധശക്തികളുടെ പങ്ക്? ഭീകരപ്രവര്‍ത്തന നിരോധനനിയമം ഉള്‍പ്പെടെ രാജ്യസുരക്ഷയെ ബാധിക്കുന്ന നിയമപ്രകാരം അന്വേഷണം വേണമോ?
ലൈസന്‍സ് ഇല്ലെങ്കിലും വെടിക്കെട്ട് നടത്തുവാന്‍ അനുവദിക്കുന്ന ബാഹ്യ ഇടപെടലുകള്‍ എവിടെയുണ്ടായി? ഒറ്റരാത്രികൊണ്ട് ഇത്രയും വെടിക്കോപ്പുകള്‍ ഒരുക്കാനാകുമോ? ഇന്റലിജന്‍സ് വിഭാഗം എവിടെയായിരുന്നു? ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ വന്‍ അളവില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചത് എങ്ങനെ? ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചാല്‍ ജില്ലയിലെ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും വെടിക്കെട്ട് തടയുവാനുള്ള ബാധ്യതയില്ലേ? ഇതെല്ലാം സംഭവിച്ചത് സാക്ഷര കേരളത്തിലാണെന്ന് കേള്ക്കുമ്പോല് വിദ്യാസമ്പന്നരെന്ന് അഭിമാനിക്കുന്ന നമ്മുടെ ശിരസ്സ് കുനിയുന്ന അവസ്ഥയിലെത്തുന്നില്ലേ?
നമ്മള് ഒന്നു ചിന്തിക്കണം, കേരളത്തില്‍ ഒരു ജനകീയ സര്ക്കാരുണ്ടായിരുന്നെങ്കില് ഇത്തരത്തില്‍ ഒരു ജനവിരുദ്ധ നടപടി ഉണ്ടാകുമായിരുന്നോ? വെടിക്കെട്ടപകടത്തില്‍ തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇരകളെ സര്‍ക്കാര്‍ ആപ്പീസുകള്‍ കയറ്റിയിറക്കുന്ന രീതി മാറണം. പ്രത്യേക സെല്‍ രൂപീകരിച്ച് കേടുപാടിന്റെ വ്യാപ്തിയും പരിഹാരത്തിനുവേണ്ട തുകയും കണക്കാക്കി മഴക്കാലത്തിനുമുന്പ് പ്രശ്നപരിഹാരം ഉണ്ടാകണം. നിരപരാധികളായ ദുരന്തബാധിതര്‍ക്ക് പെട്ടെന്ന് ആശ്വാസം ഉണ്ടാക്കുന്ന തരത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം.
2007 ലെ കോടതിവിധിപ്രകാരം ലൈസന്‍സികള്‍ക്ക് ഗുണ്ട്, അമിട്ട്, പടക്കം, മിനി അമിട്ട് എന്നിവ നിര്‍മിക്കുവാനുള്ള അനുമതിയില്ല. കേന്ദ്രസര്‍ക്കാരിന്റെ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ് ഇറക്കിയ 2016 ലെ പ്രത്യേകം സര്‍ക്കുലര്‍ നിലവിലുണ്ട്. 125 ഡെസിബെല്‍ കൂടുതല്‍ ശബ്ദമുള്ള വെടിക്കോപ്പുകള്‍ക്ക് അനുമതിയില്ല. വെടിക്കെട്ട് നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രമേ പൊതുജനങ്ങളെ നിര്‍ത്താവൂ. വിദഗദ്ധരായവരാണ് വെടിക്കെട്ട് നടത്തേണ്ടത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പുറ്റിങ്ങല്‍ ലംഘിക്കപ്പെട്ടതിന് ഉത്തരവാദികളെ കണ്ടെത്തേണ്ടതുണ്ട്.
പുറ്റിങ്ങലില്‍ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. വെടിക്കെട്ട് അപകടരഹിതമാക്കുവാനുള്ള ഒട്ടനവധി നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പോലീസ് നിഷ്ക്രിയമായതാണ് വെടിക്കെട്ടപകടത്തിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജില്ലാ കളക്ടര്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് വഴി വെടിക്കെട്ട് നടത്തുവാന്‍ പുറ്റിങ്ങലില്‍ അനുവാദം നിഷേധിച്ച ഉത്തരവിന്റെ കോപ്പി എങ്ങനെയായാലും പോലീസ് വകുപ്പില്‍ ലഭിച്ചിരിക്കുവാനാണ് സാധ്യത.
എന്നിട്ടും പോലീസ് മത്സരകമ്പം തടയുവാനുള്ള നടപടി സ്വീകരിച്ചില്ല. വര്‍ക്കല രാധാകൃഷ്ണന് കുട്ടിയും കഴക്കൂട്ടം രാജേന്ദ്രനും തമ്മിലുള്ള മത്സര കമ്പം 2016 ഏപ്രില്‍ 9 ന് രാത്രി പത്തുമണി മുതല്‍ നടക്കുമെന്ന ഓണ്‍ലൈനില്‍ വന്ന പ്രചാരണം പോലീസ് കണ്ടില്ലെന്ന് പറയുന്നത് നിരുത്തരവാദപരമായ സമീപനമാണ്. നമ്മുടെ ഇന്റലിജന്‍സ് വിഭാഗം ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ മത്സര കമ്പത്തെ നേരിട്ടതിലാണ് അഴിമതി മണക്കുന്നത്. വെടിക്കെട്ട് സാമഗ്രികള്‍ കമ്പപ്പുരയില്‍ നിന്നും മൈതാനത്തേക്ക് കൊണ്ടുപോകും നേരത്ത് സൂര്യകാന്തി എന്ന പേരുള്ള അമിട്ട് ലക്ഷ്യം തെറ്റി വെടിക്കെട്ട് സാമഗ്രികളിലേക്ക് വീഴുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
തുടര്‍ന്ന് വന്‍ ശബ്ദത്തോടെ പൊട്ടിയ അമിട്ടുകളുടെ തീപ്പൊരി കമ്പപ്പുരയിലേക്ക് വീഴുകയും ഉഗ്രസ്ഫോടനത്തോടെ കമ്പപ്പുരയിലെ സ്റ്റോക്കിന് തീപിടിക്കുകയുമായിരുന്നുവത്രെ!
മത്സരമായതിനാല്‍ കണക്കറ്റ സ്ഫോടക വസ്തുക്കളാണ് കരാറുകാര്‍ ശേഖരിച്ചുവച്ചിരുന്നത് എന്നുവേണം അനുമാനിക്കുവാന്‍. അനധികൃതമായി വെടികെട്ട് ശേഖരിച്ചുവച്ചത് കണ്ടുപിടിക്കുവാനോ ലൈസന്‍സില്ലാത്ത വെടിക്കെട്ട് തടയുവാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ പോലീസിനോ കഴിഞ്ഞില്ലെന്നത് സര്‍ക്കാരിന്റെ വീഴ്ചയായി മാത്രമേ കാണാനാകൂ.
വെടിക്കെട്ട് ലോകത്ത് തുടങ്ങിയത് ഏഴാം നൂറ്റാണ്ടില്‍ ചൈനയിലാണെന്ന് കരുതപ്പെടുന്നു. പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ മരുന്നാണ് സ്ഫോടനത്തിനായി ഉപയോഗിക്കുന്നത് സ്ഫോടക വസ്തുക്കളില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ക്ക് ചൂട് പെട്ടെന്ന് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള കഴിവുള്ളവയാണ്. വിവിധ കോമ്പോസിഷനുകളിലാണ് സ്ഫോടക രാസപദാര്‍ത്ഥങ്ങള്‍ സ്ഫോടനത്തിന് ഉപയോഗിക്കുക. സ്ഫോടക വസ്തുക്കളിലെ പൊട്ടിത്തെറിക്കുന്ന അഗ്രഭാഗം നിമിഷനേരത്തില്‍ ഷോക്ക് തരംഗങ്ങളെ സ്ഫോടക രാസപദാര്ത്ഥങ്ങളിലെത്തിക്കുന്നു. ഇത് വന്‍ ഊര്‍ജവിസ്ഫോടനമായി നിമിഷ നേരത്തിനുള്ളില്‍ സ്വതന്ത്രമാകുന്നു. ഇതാണ് വന്‍ സ്ഫോടനമായി പുറത്തുവരുന്നത്.
സ്ഫോടക വസ്തുക്കളില്‍നിന്നും ശബ്ദം മാത്രമല്ല നിറങ്ങളും നാം പ്രതീക്ഷിക്കുന്നുണ്ട്. അതിനായി വിവിധങ്ങളായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നു. മെറ്റല്‍ ഓക്സൈഡുകളും മെറ്റല്‍ ലവണങ്ങളുമാണ് വിവിധ നിറങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ടൈറ്റാനിയം, ചെമ്പ്, പൊട്ടാസ്യം, അലുമിനിയം, ലിത്തിയം തുടങ്ങിയവ ചൂടാകുമ്പോള്‍ യഥാക്രമം വെള്ളനിറത്തിലുള്ള സ്പോര്ക്കുകള്, നീല, വൈലറ്റ്, വെള്ള ചുവപ്പ് നിറങ്ങള്‍ എന്നിവ ഉണ്ടാകുന്നു.
ബേരിയം (പച്ച), കാത്സ്യം (ഓറഞ്ച്), സീസിയം (ഇന്റിഗോ), റുബീഡിയം (വൈലറ്റ് റെഡ്), സോഡിയം (മഞ്ഞ) എന്നീ ലോഹ-രാസപദാര്‍ത്ഥങ്ങളും വെടിക്കെട്ടില്‍ വിവിധങ്ങളായ നിറങ്ങള്‍ ലഭിക്കുവാനായി ഉപയോഗിക്കുന്നു. പലപ്പോഴും നിരോധിത സ്ഫോടക വസ്തുക്കളാണ് കരാറുകാര്‍ ഉപയോഗിക്കുന്നത്. ശബ്ദത്തിന്റെ മുഴക്കം വര്ധിക്കുവാനും വെടിക്കെട്ട് കൂടുതല്‍ ആകര്ഷകമാക്കുവാനുമാണിങ്ങനെ ചെയ്യുന്നത്. നിയന്ത്രണമില്ലാത്ത സ്ഫോടക വസ്തുക്കളുടെ ഉപയോഗം പലപ്പോഴും മാരകവാതകങ്ങള്‍ അന്തരീക്ഷത്തെ മലിനീകരിക്കുന്നതിനും നിര്‍മിതികള്‍ക്ക് കേടുപാട് സംഭവിക്കുന്ന അതിഭീകരമായ ഷോക്ക് വെയ്വുകള് സൃഷ്ടിക്കുന്നതിനും കാരണമാക്കുന്നു.
ചില വെടിക്കെട്ടു കരാറുകാര്‍ ആന്റിമണി സള്‍ഫൈഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വെടിക്കെട്ടിനുശേഷം മഴവെള്ളത്തിലൂടെ ജലാശയത്തിച്ചേരുന്നു. ഇത് മത്സ്യക്കുരുതിക്ക് കാരണമാകും.
വെടിക്കെട്ടില്‍ കത്തിത്തീരുന്ന പല രാസപദാര്‍ത്ഥങ്ങളും മാരകമായ വായു-രാസമാലിന്യങ്ങളാണ് പുറത്തുവിടുന്നത്. മനുഷ്യനും ജീവജാലങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാണവയെല്ലാം. അനുവദിച്ചതിലും കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുക, അനുമതിയില്ലാതെ വെടിക്കെട്ട് നടത്തുക, വാശി കടന്നുവരുന്ന വെടിക്കെട്ട് കമ്പം നടത്തുക, ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതിരിക്കുക എന്നിവയെല്ലാം വന്‍ ദുരന്തങ്ങളിലാണെത്തുക.
1884 ലെ നിയമവും 2008 ലെ ചട്ടവും നടപ്പിലാക്കേണ്ടത് വെടിക്കെട്ടപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്. നിയമം നടപ്പാക്കേണ്ട പോലീസ് നിര്‍ജീവമായാല്‍ ഉത്സവപ്പറമ്പുകല് ശവപ്പറമ്പുകളായി മാറും. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ ഇലക്ട്രോണിക് വെടിക്കെട്ടും എല്‍ഇഡി ലൈറ്റുകളും ലേസര്‍ രശ്മികളും ഉപയോഗിച്ചുള്ള വെടിക്കെട്ടിലേക്ക് കേരളത്തിലെ ഉത്സവ കമ്പക്കാര് മാറണം. നിരുത്തരവാദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരും കഴിവുകെട്ട ഭരണവും വെടിക്കെട്ട് അപകടത്തില്‍പ്പെട്ടവരുടെ ദുരിതവും കാണുമ്പോള്‍ അങ്ങനെ ആശിച്ചുപോകും.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: