വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനൊരുങ്ങുന്ന ഹിലരിയും ഇവരുടെ ഭര്‍ത്താവും മുന്‍ പ്രസിഡന്റുമായ ബില്‍ ക്ലിന്റണും കഴിഞ്ഞവര്‍ഷം പ്രസംഗിച്ച് സമ്പാദിച്ചത് അറുപത്തേഴ് ലക്ഷം ഡോളര്‍. തൊട്ട് മുന്‍ വര്‍ഷത്തെക്കാള്‍ കുറവാണ് ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രസംഗങ്ങള്‍ക്ക് ഹിലരി കാശ് വാങ്ങുന്നതിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുളളത്.
വാള് സ്ട്രീറ്റ് ജേര്‍ണലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം വിമര്‍ശനമുയര്‍ത്തിയത്. വിദേശകാര്യ സെക്രട്ടറി പദം ഒഴിഞ്ഞശേഷം വന്‍കിട ബാങ്കുകളില്‍ പ്രസംഗിക്കുന്നതിന് ഇവര്‍ വലിയ തുക പ്രതിഫലം വാങ്ങിയിരുന്നു. ആരോപണം വന്നതോടെ പ്രസംഗത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി ഒപ്പം മത്സരിക്കുന്ന ഹിലരിയുടെ മുഖ്യ എതിരാളി ബെര്‍ണി സാന്‍ഡേഴ്സും ആവശ്യപ്പെട്ടു. എന്നാല്‍ അന്ന് അവര്‍ അതിന് തയാറായില്ല.
ഇപ്പോള്‍ ഹിലരിയുടെ പ്രചാരണവിഭാഗമാണ് കണക്കുകള്‍ പുറത്ത് വിട്ടിട്ടുളളത്. കഴിഞ്ഞ വര്‍ഷം ആറ് പ്രസംഗങ്ങള്‍ക്കാണ് ഹിലരി കാശ് വാങ്ങിയത്. ഇതിലൂടെ ഇവര്‍ക്ക് ഇരുപത് ലക്ഷത്തോളം ഡോളര്‍ ലഭിച്ചു. ഇബേയില്‍ 2015 മാര്‍ച്ച് മൂന്നിന് നടത്തിയ പ്രസംഗത്തിനാണ് ഏറ്റവും കൂടുതല്‍ പണം വാങ്ങിയത്, 315000 ഡോളര്‍. കനേഡിയന്‍ ഇംപീരിയല്‍ ബാങ്ക് ഓഫ് കൊമേഴ്സില്‍ നിന്നാണ് ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങിയിട്ടുളളത്. ഒന്നരലക്ഷം ഡോളര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഇവര്‍ ഒരു ബാങ്കിന് വേണ്ടിയും പ്രസംഗിക്കാന്‍ പോയിട്ടുമില്ല. പണം വാങ്ങിയിട്ടുമില്ല.
കഴിഞ്ഞ കൊല്ലം ബില്‍ ക്ലിന്റണ് 22 പ്രസംഗങ്ങള്‍ക്ക് പ്രതിഫലം കൈപ്പറ്റി. ഇതിനായി അമ്പത്തൊന്ന് ലക്ഷത്തോളം ഡോളര്‍ പ്രതിഫലം വാങ്ങി. ഇതില്‍ പതിനൊന്നെണ്ണം ഹിലരി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പ്രചാരണം തുടങ്ങിയ ശേഷമാണ്. ഇതിന് മുമ്പ് യുബിഎസില്‍ നിന്ന് ഒരു പ്രസംഗത്തിന് വേണ്ടി 225000 ഡോളര്‍ ഇദ്ദേഹം കൈപ്പറ്റി. പ്രഖ്യാപനത്തിന് ശേഷം അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് എന്ന സ്വകാര്യ ഇക്വിറ്റി കമ്പനിയില്‍ പ്രസംഗിച്ചതിന് 250000 ഡോളറും കൈപ്പറ്റി.
ഹിലരി സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിയതോടെ പ്രതിഫലം വാങ്ങുന്ന പ്രസംഗങ്ങള്‍ ഇരുവരും കാര്യമായി കുറച്ചിട്ടുണ്ട്. 2014ല്‍ ഇരുവരും കൂടി ഏകദേശം നൂറോളം വേദികളില്‍ പ്രസംഗിച്ച് പതിനെട്ട് മില്യന്‍ ഡോളറോളം സമ്പാദിച്ചു. ഇതിലേറെയും ബാങ്കുകള്‍ക്ക് വേണ്ടി ആയിരുന്നു. പ്രസംഗത്തിന് പുറമെ ഇവരുടെ പുസ്തകങ്ങളില്‍ നിന്ന് റോയല്‍റ്റി ഇനത്തിലും വന്‍തുകകള്‍ ലഭിക്കുന്നുണ്ട്. ഹാര്‍ഡ് ചോയ്സ് എന്ന ഏറ്റവും പുതിയ പുസ്തകത്തിന് അമ്പത് ലക്ഷം ഡോളറാണ് റോയല്‍റ്റി ഇനത്തില്‍ ലഭിച്ചത്.
ഈ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും നികുതി അടച്ച കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ പതിനാല് വര്‍ഷത്തെ ഹിലരിയുടെ നികുതി കണക്കുകള്‍ അവരുടെ വെബ്സൈറ്റില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഈ കണക്കുകള്‍ പ്രകാരം 2014ല്‍ ഹിലരിയും ഭര്‍ത്താവും കൂടി 35.7ശതമാനം നികുതി അടച്ചിട്ടുണ്ട്. ഇത്തരമൊന്ന് 2015ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
ഇത് കൂടി പ്രസിദ്ധപ്പെടുത്തിയാല് ഡൊണാള്‍ഡ് ട്രംപിനെതിരെയുളള നല്ലൊരു പ്രചാരണായുധമാകും. കാരണം തന്റെ നികുതി കണക്കുകള്‍ വെളിപ്പെടുത്തില്ലെന്ന് കോടീശ്വരനായ അയാള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കുന്ന ഒരാളുടെ നികുതി കണക്കുകള്‍ വെളിപ്പെടുത്തേണ്ടത് നിയമപരമായ ആവശ്യമാണ്. മുന്‍പേ പോയവരുടെ പാത പിന്തുടര്ന്ന് ട്രംപ് നികുതി കണക്കുകള്‍ വെളിപ്പെടുത്തുമോ എന്നാണ് ഇനി അറിയേണ്ടതെന്ന് ഹിലരിയുടെ വക്താവ് ക്രിസ്റ്റീന റിനോള്‍ഡ്സ് പറഞ്ഞു. ഹിലരിയുടെ വെബ്സൈറ്റിലെ നികുതി കണക്കുകള്‍ പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യം കാണാനാകുക ട്രംപ് നികുതി അടവുകളുടെ കണക്കുകള്‍ പ്രഖ്യാപിക്കണമെന്ന ഒരു സന്ദേശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: