ഭുവനേശ്വര്‍: ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ഭൂതല-ഭൂതല ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി രണ്ടിന്റെ പരീക്ഷണം വിജയം. ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള വിക്ഷേപണത്തറയില്‍ നിന്നാണ് തൊടുത്തത്. ഇന്നലെ രാവിലെ 9.40നായിരുന്നു പരീക്ഷണം.
സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെയും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെയും മേല്‍നോട്ടത്തിലായിരുന്നു വിക്ഷേപണം. പരീക്ഷണ നിരീക്ഷണത്തിന് ബംഗാള്‍ ഉള്‍ക്കടലിലും സാങ്കേതിക സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു.
അഞ്ഞൂറു മുതല്‍ ആയിരം കിലോ വരെയുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുണ്ട് പൃഥ്വി രണ്ടിന്. പ്രഹരപരിധി 350 കലോമീറ്റര്‍. ആദ്യത്തേതിനു ശേഷം തുടര്‍ പരീക്ഷണത്തിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു. 2009ലും ഈ വര്‍ഷം ഫെബ്രുവരിയിലും നടത്തിയ പരീക്ഷണങ്ങളും വിജയമായിരുന്നു. 2003ലാണ് ഈ മിസൈല്‍ സൈന്യത്തിന്റെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: