തൃശൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് പാടെ നിലംപറ്റി. എന്നും യുഡിഎഫിന്റേയും കോണ്‍ഗ്രസ്സിന്റെയും കോട്ടയായി അറിയപ്പെട്ടിരുന്ന തൃശൂരില്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 13ല്‍ പന്ത്രണ്ടിടത്തും മുന്നണിക്ക് പരാജയം. ഒരിടത്ത് ജയിച്ചതാകട്ടെ മൂന്ന് വോട്ടിനും. ഇതോടെ മുതിര്‍ന്ന നേതാക്കളടക്കം ഡിസിസി നേതൃത്വം ഒന്നടങ്കം പ്രതിക്കൂട്ടിലായിരിക്കുകയാണ്.
കെപിസിസി പ്രസിഡണ്ടിന്റെ സ്വന്തം ജില്ലയില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞതോടെ അണികളോട് എന്ത് സമാധാനം പറയുമെന്ന ആശങ്കയിലാണ് നേതൃത്വം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും കോണ്‍ഗ്രസ്സിന് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. സിറ്റിങ്ങ് എംഎല്‍എമാരായ സി.എന്‍. ബാലകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന്, ടി.എന്‍. പ്രതാപന്, പി.എ.മാധവന് എന്നിവര്‍ ഇക്കുറി മത്സരരംഗത്തുണ്ടായിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നല്‍കാതിരുന്നത് പരാജയകാരണമായെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം മന്ത്രിസഭക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും മറ്റുമാണ് കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാക്കിയതെന്ന് മറുവിഭാഗവും പറയുന്നു. മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ ഉയര്‍ന്ന കണ്‍സ്യൂമര്‍ ഫെഡ് അഴിമതി ആരോപണം ജില്ലയില്‍ കോണ്‍ഗ്രസ്സിനെതിരെ ജനവികാരം ഉണ്ടാക്കി. എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കിയത് കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ വിള്ളല്‍ വരുത്തിയെന്ന വിലയിരുത്തലുമുണ്ട്. 13 മണ്ഡലങ്ങളിലും എന്‍ഡിഎ വോട്ടുകള്‍ അഞ്ചിരട്ടിയായി വര്‍ദ്ധിച്ചു. ഇത് കോണ്‍ഗ്രസ്സിന്റെ അടിത്തറ ഇളക്കിയതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: