കൊച്ചി: ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട മന്ത്രി കെ. ബാബു തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടു. കാല് നൂറ്റാണ്ടായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബാബുവിന്റെ പരാജയം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. ഇത് ബാബുവിന്റെ രാഷ്ട്രീയഭാവിയെ തന്നെ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ദുര്‍ബലമായ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ കഴിയാതെ പോയത് പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരപ്രശ്നത്തിനിടയാക്കും. വി.എം. സുധീരന്റെ നോമിനിയായ പി.ടി. തോമസിന്റെ തൃക്കാക്കരയിലെ വിജയം ഉമ്മന്‍ചാണ്ടിക്കും ബാബുവിനും തിരിച്ചടിയായി.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ആശയക്കുഴപ്പത്തിലായിരുന്ന സിപിഎമ്മിന് ബാബുവിനെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍പോലും ആദ്യംകഴിഞ്ഞില്ല. വിഷമിച്ച പാര്‍ട്ടി അവസാനം ബലിയാടാക്കാനായി കൊണ്ടു നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയാണ് എം.സ്വരാജ്. എന്നാല്‍ പാര്‍ട്ടിയെ പോലും ഞെട്ടിച്ചാണ് സ്വരാജ് വിജയിച്ചത്.
1991 ല്‍ സിപിഎമ്മിലെ എം.എം. ലോറന്‍സിനെ പരാജയപ്പെടുത്തി ബാബുവിന്റെ ആദ്യ വിജയം. പിന്നീട് കാല്‍നൂറ്റാണ്ടായി മണ്ഡലത്തില്‍ എന്നും വിജയം ബാബുവിനായിരുന്നു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ എക്സൈസ് മന്ത്രിയായി. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സുക്ഷിപ്പുകാരനായാണ് ബാബു അറിയപ്പെടുന്നത്.
ബാര്‍ കോഴ സംഭവത്തില്‍ വിജിലന്‍സ് കോടതി ബാബുവിനെതിരെ എഫ്ഐആര്‍ ചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചു. വിധി ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തപ്പോള്‍ വീണ്ടും മന്ത്രിയായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം മറികടന്നാണ് ഉമ്മന്‍ചാണ്ടിയുടെ പിന്‍ബലത്തില്‍ മത്സരത്തിന് തയ്യാറായത്. 4467 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇതോടെ കാല്‍നൂറ്റാണ്ടായി നിലനിന്നിരുന്ന കോണ്‍ഗ്രസ് ആധിപത്യം ഇല്ലാതായി.
പാര്‍ട്ടിക്ക് വേണ്ടാത്തവനെന്ന ചിത്രീകരണം പരാജയകാരണം: ബാബു
കൊച്ചി: പാര്‍ട്ടിക്ക് പോലും വേണ്ടത്തവന്‍ എന്ന ചിത്രീകരണം പ്രതികൂലമായി ബാധിച്ചെന്ന് കെ. ബാബു. കെപിസിസി പ്രസിഡണ്ടിന്റെ എതിര്‍പ്പ് തിരഞ്ഞെടപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ നിലപാട് സിപിഎമ്മും ബിജെപിയും ഭംഗിയായി മുതലെടുക്കുകയായിരുന്നു.
തൃപ്പൂണിത്തുറ മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളില്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളുടെ സ്വാധീനം ഏറ്റവുമധികം പ്രകടമായ മണ്ഡലമാണ് തൃപ്പൂണിത്തുറയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: