കഴക്കൂട്ടത്ത് വി.മുരളീധരനും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചിട്ടുണ്ട്. ബിജെപിയെ തോല്പിക്കാന് തന്ത്രപരമായ സമീപനം സ്വീകരിച്ചു എന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുമ്പോള്‍ ‘ഒരു വെടി നീ വയ്ക്ക്, ഒരു വെടി ഞാന്‍ വയ്ക്കാം’ എന്ന തന്ത്രം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും പയറ്റി. സിറ്റിംഗ് എംഎല്‍എയാണ് കഴക്കൂട്ടത്ത് മൂന്നാം സ്ഥാനത്ത്.
സിപിഎം കോട്ടയായ വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മാണ് മൂന്നാംസ്ഥാനത്ത്. ഈ അടവുനയം ഇരുകൂട്ടരെയും ബംഗാളിലേതുപോലെ ഒരു കുടക്കീഴിലെത്തിക്കും. അതിലേക്ക് വഴികാട്ടിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജിയെ നേരിടാന്‍ ഒറ്റക്കെട്ടായ സിപിഎമ്മിനും കോണ്‍ഗ്രസിനും ദയനീയ തോല്‍വി നല്‍കിയതോര്‍മ്മയുണ്ടല്ലോ.
തലമറന്നെണ്ണ തേക്കരുതെന്നത് പഴമക്കാരുടെ ഉപദേശമാണ്. അതിനെ അവഗണിക്കുന്നവര്‍ക്ക് ഫലവും അനുഭവിക്കേണ്ടിവരും. അതാണിപ്പോള്‍ കോണ്‍ഗ്രസിനേറ്റ പതനം. ജനങ്ങളുടെ അംഗീകാരമാണ് അധികാരസ്ഥാനത്തിലേക്കെത്താനുള്ള വഴി. അധികാരത്തിലെത്തിയാല്‍ ജനങ്ങളെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്. ആ കുറ്റം കുറേ കടന്നുപോയി.
അത് അഹങ്കാരത്തിലേക്കുയര്‍ന്നു. കേരള നിയമസഭയില്‍ ബിജെപിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ധിക്കാരം പറയാന്‍ ആ അഹങ്കാരമാണ് പ്രേരിപ്പിച്ചത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ജയിപ്പിക്കുന്നത് മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല, ജനങ്ങളാണ്. ആ ജനങ്ങളെ അവഹേളിക്കുകയാണ് എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനുമെല്ലാം ചെയ്തത്.
ബിജെപിക്കാര്‍ക്ക് നിയമസഭയിലെ വിസിറ്റേര്‍സ് ഗ്യാലറിയിലേ കയറാന്‍ പറ്റൂ എന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതോടൊപ്പം നിയമസഭയുടെ പടിചവിട്ടാന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. എ.കെ.ആന്റണിയാകട്ടെ ബിജെപി കേരള നിയമസഭയിലെത്തിയാല്‍ കേരളം കലാപഭൂമിയാകുമെന്നും പ്രസ്താവിച്ചു. ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണ് ഈ നേതാക്കളെല്ലാം ചെയ്തതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതിന് നേതാക്കള്‍ കനത്തവില നല്‍കേണ്ടിവന്നു. അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഇനി യാദവവംശത്തെപ്പോലെ മുടിയുന്ന കാഴ്ച കാണാന്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അത് ആരംഭിച്ചു.
പ്രതിപക്ഷനേതാവാരായിരിക്കും എന്നതിനെക്കുറിച്ച് ചൂടേറിയ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. ഭരണത്തെ നയിക്കുന്ന കക്ഷിയില്‍ മുറിവേറ്റ പടക്കുതിരയുള്ളപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷനേതാവിന് ശോഭിക്കാനൊന്നും വകകാണുമെന്ന് തോന്നുന്നില്ല. അതിരിക്കട്ടെ.
കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് കക്ഷികളുടെ ഒരു കാരണവശാലും ബിജെപിയെ നിയമസഭ കാണിക്കില്ലെന്ന ശപഥം വൃഥാവിലായി.
ആരുടെയും ഓസിപാസ്സില്ലാതെ സഭയില്‍ കടക്കാന്‍ ബിജെപി അവകാശമുറപ്പിച്ചു. ഒന്നെങ്കിലൊന്ന്. അത് മുക്കുപണ്ടമല്ല. തങ്കക്കട്ടിയാണ്. ആറുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതംവഴി ഊതിക്കാച്ചിയ പൊന്ന്. ഒ.രാജഗോപാല്‍ എന്ന രാജേട്ടന്. വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തൊട്ടടുത്ത് ഏഴുപേരുണ്ട്. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ജയിച്ച മണ്ഡലമാണല്ലോ മലമ്പുഴ.
മലമ്പുഴയിലിരുന്ന് അച്യുതാനന്ദന് പ്രവചിച്ചത് ‘താമര കുളത്തിലേ വിരിയൂ, അത് വാടിപ്പോവുകയും ചെയ്യും’. കുളത്തില്‍ മാത്രമല്ല, പുഴയിലും വിരിയുമെന്ന് തെളിയിച്ചു. മലമ്പുഴയില്‍ അച്യുതാനന്ദന് തൊട്ടുതാഴെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറുമുണ്ട്. വിജയത്തിന്റെ ആഹ്ലാദം അച്യുതാനന്ദന് 24 മണിക്കൂര്‍ പോലും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫിനെ നയിക്കുന്നത് പിണറായി വിജയനാണെന്ന തീരുമാനത്തോടെ വി.എസിന്റെ ഓജസ്സും തേജസ്സും ഏതുവഴിക്കൊക്കെ പോയി എന്ന് അന്വേഷിക്കേണ്ടതില്ല.
വി.എസിന്റെ സ്വന്തം അനുയായി എന്ന് കരുതിപോന്ന കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി പാലക്കാട്ട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന് നില്ക്കുന്നു. കൊല്ലം ജില്ല ബിജെപിക്ക് ഇല്ലംകെട്ടാന്‍ ഇടം നല്‍കില്ലെന്ന് പ്രഖ്യാപിച്ചതാണ്. അവിടെ ചാത്തന്നൂരില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. നരേന്ദ്രമോദിയുടേത് ബഡായി മാത്രമാണെന്ന് പരിഹസിച്ച വി.എസിന് ജനങ്ങള്‍ നല്കിയ മറുപടിയാണത്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ദുഃഖം പങ്കുവയ്ക്കാന്‍ പറന്നുവന്ന നരേന്ദ്രമോദിക്ക് ജനങ്ങള്‍ നല്കിയ ആദരവാണ് ചാത്തന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും കാസര്‍കോഡ് രവീശ തന്ത്രിയും ശക്തരായ രണ്ടാം സ്ഥാനാക്കാരാണ്.
കഴക്കൂട്ടത്ത് വി.മുരളീധരനും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചിട്ടുണ്ട്. ബിജെപിയെ തോല്പിക്കാന് തന്ത്രപരമായ സമീപനം സ്വീകരിച്ചു എന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുമ്പോള്‍ ‘ഒരു വെടി നീ വയ്ക്ക്, ഒരു വെടി ഞാന്‍ വയ്ക്കാം’ എന്ന തന്ത്രം വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും പയറ്റി. സിറ്റിംഗ് എംഎല്‍എയാണ് കഴക്കൂട്ടത്ത് മൂന്നാം സ്ഥാനത്ത്. സിപിഎം കോട്ടയായ വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മാണ് മൂന്നാംസ്ഥാനത്ത്. ഈ അടവുനയം ഇരുകൂട്ടരെയും ബംഗാളിലേതുപോലെ ഒരുകുടക്കീഴിലെത്തിക്കും.
അതിലേക്ക് വഴികാട്ടിയിരിക്കുകയാണ് ബിജെപി. മമതാ ബാനര്‍ജിയെ നേരിടാന്‍ ഒറ്റക്കെട്ടായ സിപിഎമ്മിനും കോണ്‍ഗ്രസിനും ദയനീയ തോല്‍വി നല്‍കിയതോര്‍മ്മയുണ്ടല്ലോ. അതാണ് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കാണാന്‍ പോകുന്നത്. അതുണ്ടാക്കാന്‍ ബിജെപി കടുംകൃഷിക്ക് തന്നെ തയ്യാറാകേണ്ടിയിരിക്കുന്നു.
കേരളം ഇന്ന് ബിജെപിക്ക് ഏറെ വളക്കൂറുള്ള മണ്ണാണ്. മുന്തിയ ഇനം വിത്താണ് വിതറിയിരിക്കുന്നത്. സമയാസമയം വളവും വെള്ളവും നല്കിയാല് നൂറുമേനി കൊയ്യാന്‍ കഴിയും. ഇത്തവണത്തെ ജനപിന്തുണ അതിന്റെ ഒന്നാന്തരം തെളിവാണ്. സിപിഎം സഖ്യം 91 സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ കിട്ടിയവോട്ട് 69,71,669 ആണ്. 43.37 ശതമാനമാണിത്. കോണ്‍ഗ്രസ് സഖ്യം നേടിയത് 47 സീറ്റും 61,64,202 വോട്ടും. ശതമാനക്കണക്കില്‍ 38.4. എന്‍ഡിഎയാകട്ടെ ഒരു സീറ്റില്‍ മാത്രമേ ജയിച്ചുള്ളൂ. എന്നാല്‍ 30,20,670 വോട്ടുനേടി. 15.02 ശതമാനമാണിത്. ഇരുമുന്നണികളും നേടിയ വോട്ടിന്റെ നേര്‍പകുതിയോളം വോട്ട് ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി നേടാന്‍ കഴിഞ്ഞു.
ഒരു സീറ്റില്‍ ജയിച്ച സ്വതന്ത്രന്മാരും ഇരുകക്ഷികളിലേയും ഘടകകക്ഷികളുമുണ്ട്. അവരുടെ വോട്ടും ശതമാനവും നോക്കിയാലറിയാം എന്‍ഡിഎ നേടിയ ഒരു സീറ്റിന്റെ മൂല്യം.
കേരളാ കോണ്‍ഗ്രസ് (ബി) ക്ക് ലഭിച്ചത് 0.37 ശതമാനം വോട്ട്. കേരളാ കോണ്‍ഗ്രസ് (ജെ) 0.37 ശതമാനം. സിഎംപി (അരവിന്ദാക്ഷന്) 0.32 ശതമാനം. കോണ്‍ഗ്രസ് (എസ്) 0.27 ശതമാനം. പി.സി. ജോര്‍ജ് 0.32 ശതമാനം.
ബിജെപിക്ക് മാത്രമായി 10.75 ശതമാനം വോട്ടുള്ളപ്പോഴാണ് ഒരു സീറ്റിന്റെ മാത്രം പ്രാതിനിധ്യമുണ്ടായത്. എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ട് വിഹിതം നോക്കിയാല്‍ 40 സീറ്റെങ്കിലും ലഭിക്കേണ്ടതാണ്. ഈ ജനസ്വാധീനവും പിന്തുണയും വച്ചുതന്നെ അഞ്ചുവര്‍ഷം കഠിനാദ്ധ്വാനം ചെയ്താല്‍ ലഭിക്കുന്ന ഫലം കണക്കുകൂട്ടാനാകും. 71+1 എന്ന സംഖ്യ. അതാണ് എന്‍ഡിഎയുടെ ലക്ഷ്യം. അത് സാര്‍ത്ഥകമാകുമ്പോള്‍ ബിജെപിക്ക് ഗ്യാലറി പ്രവചിച്ചവര്‍ക്ക് സഭ കാണാന്‍ ഗ്യാലറിയെ ആശ്രയിക്കേണ്ടിവരും.
പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും. ഇടതുപക്ഷത്തെ നയിക്കുക പിണറായി വിജയനാണ്. വിജയികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുമ്പോള്‍തന്നെ ഒരുകാര്യം ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നു. അക്രമമാണ് സിപിഎം ഭരണത്തിന് കളങ്കമാകുന്നത്. ഒന്നാം മന്ത്രിസഭ മുതല്‍ കേട്ട ഈ പേരുദോഷം അവരെ വിടാതെ പിന്തുടരുന്നു. പുതിയ ഫലം വന്നതോടെ കോഴിക്കോട് ജില്ലയില്‍ പരക്കെ അക്രമം.
തൃശൂരില്‍ ഒരാളുടെ കൊലപാതകം. പിണറായിയുടെ സ്ഥാനാരോഹണം കുരുതിയോടെ ആരംഭിക്കുന്നത് ശരിയായ ലക്ഷണമല്ല. അക്രമം ആവര്‍ത്തിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനും ഏറെ ചുമതല ജയിച്ചവര്‍ക്കും ഭരിക്കുന്നവര്‍ക്കുമാണ്. അതില്ലാതെ ഒന്നും ശരിയാകില്ലെന്ന് ഓര്‍ക്കുന്നതാകും നല്ലത്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: