കൊച്ചി: അമോണിയ പോലുള്ള രാസപദാര്‍ഥങ്ങള്‍ ബാര്‍ജ് വഴി കൊണ്ടുപോകുന്നത് നിരോധിച്ചു കൊണ്ട് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. അമോണിയ ചോര്‍ച്ച സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അനേഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഫാക്ടിലേക്കു കൊണ്ടു പോയ അമോണിയ അടങ്ങിയ ബാര്‍ജ് തൈക്കൂടത്തിനു സമീപം ചോര്‍ന്ന സംഭവം ഫാക്ടിന്റെ സുരക്ഷാ വീഴ്ചയെന്ന് കളക്ടര്‍ വ്യക്തമാക്കി. ഫാക്ടറിയും ബോയ്ലറും ബാര്‍ജും വിശദമായി പരിശോധിക്കുകയും ബാര്‍ജ് രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകാന്‍ പര്യാപ്തമാണോ എന്നും അന്വേഷിച്ച് ജൂണ്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 33 പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഈ ബാര്‍ജില്‍ അമോണിയ കൊണ്ടുപോകുന്നത് കളക്ടര്‍ നിരോധിച്ചത്. സെക്ഷന്‍ സിആര്‍പിസി 144, ദുരന്തനിവാരണ നിയമം 33,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. വാട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ബോട്ട് ഫ്ളോട്ടിംഗ് പംപ്, മാസ്ക് സഹിതമുള്ള ഒക്സിജന്‍ സിലിണ്ടര്‍, എഎസ്കെഎ ലൈറ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ രണ്ടു മാസത്തിനകം ഏര്‍പ്പാടാക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ബാര്‍ജ് വഴി അമോണിയ കൊണ്ടുപോകുന്നത് പൂര്‍ണ്ണമായി നിരോധിക്കേണ്ടി വരുമെന്നും ജില്ല കളക്ടര്‍ വ്യക്തമാക്കി.
അമോണിയെ കൊണ്ടുപോയ ബാര്‍ജിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. ബാര്‍ജിന്റെ ഫിറ്റ്നെസ് സംബന്ധിച്ചും സംശയമുണ്ട്. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഫാക്ടിന്റെ ഭാഗത്ത് നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നില്ല.
ഫയര്‍ എഞ്ചിനീയറുടെ സേവനവും ലഭ്യമാക്കിയില്ല. ഇതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജനവാസ മേഖലയില്‍ കൂടി അമോണിയ കൊണ്ടു പോയത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ദിനംപ്രതി കാര്യങ്ങള്‍ വിലയരുത്തുമെന്നും കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് വൈറ്റില ചമ്പക്കരയ്ക്കു സമീപം ഫാക്ടിലേക്ക് അമോണിയ കൊണ്ടു പോയ ബാര്‍ജ് ചോര്‍ന്നത്. ജില്ല കളക്ടറുടെ നേത്ൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സംഘം, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ എന്നിവര്‍ സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈറ്റിലയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളെയും വളര്‍ത്തു മൃഗങ്ങളെയുമടക്കം തൃപ്പൂണിത്തുറയിലെ സ്കൂളിലേക്കു മാറ്റിയിരുന്നു. 200 ഓളെ പേരെയാണ് രാത്രി ഒഴിപ്പിച്ചത്. രാത്രി 12 മണിയോടെയാണ് ചോര്‍ച്ച അടച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: