ആലപ്പുഴ: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തോമസ് ചാണ്ടിക്കുതന്നെ, എന്സിപിക്കുള്ളിലെ എതിര്‍പ്പുകള്‍ ഫലം ചെയ്യില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ താന്‍ ജയിച്ചാല്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്ന് തോമസ് ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. പിണറായിയുമായുള്ള ഉറച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടി ഇത്തരത്തില്‍ പ്രഖ്യാപനം നടത്തിയത്.
മുന്‍പ് കിളിരൂര്‍ കേസില്‍ ചാണ്ടിയുടെ റിസോര്‍ട്ടും അന്വേഷണ പരിധിയില്‍ വന്നപ്പോള്‍ അച്യുതാനന്ദന് തള്ളിപറഞ്ഞെങ്കിലും, പിണറായിയുടെ ഉറച്ചപിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അക്കാലയളവില്‍ തോമസ് ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യാന്‍ വിഎസ് വിസമ്മതിച്ചത് വാര്‍ത്തയായിരുന്നു. കായല്‍ കയ്യേറ്റത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ ചാണ്ടിക്കെതിരെ പ്രഖ്യാപിച്ച പ്രക്ഷോഭം എങ്ങുമെത്താതെ അവസാനിച്ചതിനും കാരണം മറ്റൊന്നുമല്ല. കേന്ദ്ര നേതൃത്വത്തിലും പാര്‍ട്ടിയിലെ മറ്റു സംസ്ഥാന നേതാക്കളേക്കാള്‍ സ്വാധീനവും തോമസ് ചാണ്ടിക്കാണ്.
നേരത്തെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് പിന്തുണനല്കാന് എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചപ്പോള്‍ ചാണ്ടി ദേശീയ നേതൃത്വത്തിന് ഒപ്പമായിരുന്നു. അന്ന് ഉഴവൂര്‍ വിജയനും ശശീന്ദ്രനും അടക്കമുള്ള സംസ്ഥാന നേതാക്കള്‍ ദേശീയ നേതൃത്വത്തെ തള്ളിപ്പറഞ്ഞിരുന്നു. ഇതും മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഡിഐസിയില്‍ നിന്ന് എന്‍സിപിയില്‍ ചേക്കേറിയ ചാണ്ടിക്കു തുണയാകും. പാര്‍ട്ടിയിലും നിയമസഭയിലും സീനിയര്‍ ശശീന്ദ്രനാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പൊതുയോഗത്തില്‍ തോമസ് ചാണ്ടി മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനാല്‍തന്നെ മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് എന്‍സിപിയില്‍ തര്‍ക്കം മുറുകുമ്പോള്‍ പ്രഫുല്‍ പട്ടേലിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യത്തിലും സംശയിത്തിന് വകയില്ല.
സംസ്ഥാന നേതൃത്വത്തില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമാകാത്ത സാഹചര്യത്തില്‍ അന്തിമ തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിനു വിട്ടിരിക്കുകയാണ്. കേന്ദ്ര നേതൃത്വം എല്‍ഡിഎഫിനെ തീരുമാനം അറിയിക്കും. എംഎല്‍എമാരായ എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ്. ഇത് തര്‍ക്കത്തിന് വഴിവച്ചതിനെ തുടര്‍ന്ന് പ്രഫുല്‍ പട്ടേല്‍ രണ്ടര വര്‍ഷം വീതം ഇരുവര്‍ക്കും മന്ത്രിപദം നല്‍കാമെന്ന സമവായത്തിലെത്തി. എന്നാല്‍, ആദ്യം ആരു മന്ത്രിയാകുമെന്ന തര്‍ക്കത്തിലാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. പിണറായിയുടെയും എന്‍സിപി ദേശീയ നേതൃത്വത്തിന്റെയും പിന്തുണയില്‍ ചാണ്ടിതന്നെ ആദ്യം മന്ത്രിയാകാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: