കൊച്ചി: പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. 2000 സി.സിക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍, പൊതുഗതാഗതത്തിനും തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തിനുമുള്ള വാഹനങ്ങള്‍ ഒഴികെയുള്ളവ രജിസ്റ്റര്‍ ചെയ്യുന്നതും താല്കാലികമായി തടഞ്ഞിട്ടുണ്ട്.
കേരളത്തില്‍ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുക മൂലമുള്ള മലിനീകരണം രൂക്ഷമാണെന്നും ഇതുതടയണമെന്നും ചൂണ്ടിക്കാട്ടി എറണാകുളത്തെ ലോയേഴ്സ് എന്‍വയോണ്‍മെന്റല്‍ അവേര്‍നസ് ഫോറം നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍, വിദഗ്ദ്ധാംഗം ബിക്രം സിംഗ് സജ്വാന് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഹെവി, ലൈറ്റ് മോട്ടോര്‍ ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ പ്രവേശിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. മുപ്പതു ദിവസത്തിനുള്ളില്‍ സര്‍ക്യൂട്ട് ബെഞ്ചിന്റെ നിര്‍ദ്ദേശം നടപ്പാക്കണം. ട്രാഫിക് പൊലീസിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വാഹനപരിശോധന നടത്താം.
ഉത്തരവ് ലംഘിച്ച് നഗരങ്ങളില്‍ പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് 5000രൂപ പിഴ ഈടാക്കണമെന്നും ഈ തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നഗരങ്ങളിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച് തുക ചെലവിടാനാവുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കേരളത്തില്‍ വാഹനങ്ങളില്‍ സി.എന്‍.ജി വാതകം ഉപയോഗിക്കാനുള്ള സൗകര്യമുണ്ടോ എന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍
വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ജൂലായ് 29 നാണ് അടുത്ത സിറ്റിംഗ്.
ദല്ഹിയിലേപ്പോലെ കേരളത്തിലും പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകളും ലോറികളും കാറുകളും ഓട്ടോകളുമെല്ലാം വിഷം തുപ്പുന്നവയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. യാതൊരു നിയന്ത്രണവമില്ലാതെ ഡീസല്‍ വാഹനങ്ങള്‍ വിപണിയിലിറക്കുന്നത് പരിസ്ഥിതിക്ക് നാശകരമാണ്. ഡീസല്‍ വാഹനങ്ങളിലെ പുകയിലൂടെ സള്‍ഫേറ്റ്, അമോണിയം നൈട്രേറ്റ്, കാര്‍ബണ്‍ എന്നിവ വന്‍തോതില്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നുണ്ട്. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: