ന്യൂദല്‍ഹി: സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്ന് ലിബിയയിലേക്കുള്ള ഭാരതീയരുടെ യാത്ര ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഭാരത വംശജരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നതിനാല്‍ ലിബിയയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ അത് മാറ്റി വയ്ക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ മാസം മൂന്ന് മുതല്‍ ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഭീകര സംഘടനയായ ഐസിസ് ലിബിയന്‍ സര്‍ക്കാരുമായി തുടരുന്ന ആഭ്യന്തര യുദ്ധമാണ് രാജ്യത്തെ സ്ഥിതി ഗതികള്‍ രൂക്ഷമാക്കിയത്. ലിബിയയില്‍ കുടുങ്ങിയ ഭാരതീയരെ കേന്ദ്രസര്‍ക്കാര്‍ തിരികെ കൊണ്ട് വന്നിരുന്നു.
2011 ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സൈനിക ഇടപെടലിന് ഒടുവില്‍ മുഅമ്മര്‍ ഗദ്ദാഫി വീണതോടെ രാജ്യം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് വീഴുകയായിരുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും നിയന്ത്രണത്തിലായെന്നു മാത്രമല്ല, മൂന്നു സമാന്തര സര്‍ക്കാറുകള്‍ ഭരണം അവകാശപ്പെട്ട് രംഗത്തെത്തുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം അടക്കി ഭരിച്ച ഗദ്ദാഫിയെ അധികാര ഭ്രഷ്ടനാക്കിയപ്പോള് രാജ്യത്ത് വരാനിരിക്കുന്നത് അരാജകത്വത്തിന്റെ നാളുകളാണെന്നു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല.
അഞ്ച് വര്‍ഷത്തിനിടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ട ലിബിയയില്‍ നാല് ലക്ഷത്തിലേറെ പേര് അഭയാര്‍ത്ഥികളായിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന പ്രബലവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന രാജ്യം പിന്നീട് ഇതുവരെ ശാന്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: