പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊലചെയ്തത് ഏപ്രില്‍ 28 നായിരുന്നു. എന്നാല്‍ 25 ദിവസം കഴിഞ്ഞിട്ടും പോലീസ് യാതൊരു തെളിവും ശേഖരിക്കാനാവാതെ ഇരുട്ടില്‍ത്തപ്പുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നടന്ന കൊലപാതകമായതിനാല്‍ ഭരണകക്ഷിയായായിരുന്ന യുഡിഎഫിന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷണത്തില്‍ മെല്ലെപ്പോക്ക് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലും സ്ത്രീസുരക്ഷയ്ക്കായി നിരവധിപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയെന്നാണ് ഡിജിപിയുടെ അവകാശവാദം.
സ്ത്രീസുരക്ഷയ്ക്ക് നിരവധി പരിപാടികള്‍ എന്നുതുടങ്ങുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ 1.67 കോടി രൂപ വനിതാ സ്വയംപ്രതിരോധ പരിശീലനത്തിന് ചെലവാക്കിയെന്നാണ് ഡിജിപി സെന്‍കുമാറിന്റെ അവകാശവാദം. വനിതാ സ്വയംപ്രതിരോധ പദ്ധതിയില്‍ 19 ജില്ലകളിലായി രണ്ടുലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പരിശീലനം നല്കി എന്നും 800 വനിതാ പോലീസുകാരും കുടുംബശ്രീ പ്രവര്‍ത്തകരായ 400 വനിതകളും ഉള്‍പ്പെടെ 1200 പേരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീലിപ്പിച്ചുവെന്നാണ് ഡിജിപി പറയുന്നത്. പരിശീലനം ലഭിച്ചവര്‍ സ്കൂളുകളിലും കോളേജുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും മറ്റുള്ളവര്‍ക്ക് പരിശീലനം നല്കുന്നുണ്ടത്രെ. 2015 ല്‍ 22,019 പരാതികള്‍ തീര്‍പ്പാക്കി എന്നും 2000 പരാതികള്‍ തീര്‍പ്പാക്കാനുണ്ടെന്നും ഡിജിപി കുറിക്കുന്നു.
ദേശീയ വനിതാ കമ്മീഷന് പറഞ്ഞത് ജിഷയുടെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്നും കേരളാ പോലീസ് മനഃപൂര്‍വം അന്വേഷണം അട്ടിമറിക്കുകയാണെന്നുമാണ്. അന്വേഷണക്കാര്യത്തിലുള്ള പോലീസിന്റെ മെല്ലെപ്പോക്കിനെ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധിയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കുറ്റം നടന്ന സ്ഥലംപോലും സീല്‍വെച്ച് സംരക്ഷിക്കാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നും മനഃപൂര്‍വമുണ്ടായ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ചതുപോലുമില്ല.
കൊലചെയ്യപ്പെട്ട ജിഷയും മാതാവും ഒരു അയല്‍വാസിയില്‍നിന്നും ഉണ്ടായ ഭീഷണിയെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യമാണ് സ്ത്രീ സുരക്ഷക്കായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയെന്ന ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിഹാസ്യമാകുന്നത്. ജിഷ വധക്കേസന്വേഷണത്തില്‍ ഇടതു-വലതുപക്ഷം ഒരുപോലെ നിസ്സംഗത പുലര്‍ത്തി. ഉമ്മന്‍ചാണ്ടിയാകട്ടെ ബിജെപി അനാവശ്യമായി ഇതില്‍ ഇടപെടുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ജിഷയുടെ സഹോദരി ദീപയുടെ അന്യസംസ്ഥാന തൊഴിലാളിയുമായുള്ള സൗഹൃദത്തെപ്പറ്റി അന്വേഷിച്ചിരുന്നു.
നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയുടെ മൃഗീയമായ കൊലപാതകത്തില്‍ പോലീസിന് പറ്റിയ വീഴ്ച നവമാധ്യമങ്ങളിലും പുറത്തും ചര്‍ച്ചാവിഷയമായിരിക്കുമ്പോഴാണ് പോലീസ് മേധാവി നിരര്‍ത്ഥകമായ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. കേരളാ പോലീസ് എത്ര നിഷ്ക്രിയവും നിസ്സംഗവും ആണെന്ന് കേരളം ചര്‍ച്ച ചെയ്യുമ്പോഴാണ് അധികാരമേല്‍ക്കുന്ന ഇടതുമുന്നണിയില്‍ മതിപ്പുളവാക്കാന്‍ വേണ്ടിയുള്ള സെന്‍കുമാറിന്റെ വിഫലശ്രമം. ജിഷവധക്കേസിന്റെ അന്വേഷണം വഴിതെറ്റുന്നുവെന്നും വഴിമുട്ടുന്നുവെന്നും മറ്റും ആരോപണമുയര്‍ന്നപ്പോള്‍ പോലീസിന് തെറ്റുപറ്റിയിട്ടില്ലെന്നും പ്രതിയായി ആരെയെങ്കിലുമൊരാളെ പിടിച്ചാല്‍പ്പോരെന്നും പറഞ്ഞ് ഇതേ ഡിജിപി തന്നെ രംഗപ്രവേശം ചെയ്തത് ജനങ്ങള്‍ മറന്നിട്ടില്ല.
അന്ന് അത് യുഡിഎഫ് സര്‍ക്കാരിനെ പ്രീണിപ്പിക്കാനായിരുന്നെങ്കില്‍ ഇപ്പോള്‍ എല്‍ഡിഎഫ് യജമാനന്മാരെ പ്രീതിപ്പെടുത്താനാണ് സെന്‍കുമാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന സത്യത്തിന് അടിവരയിടുന്നതാണ് ദൈനംദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡനങ്ങള്‍. ജിഷയുടെ കൊലയാളിയെ നിയമത്തിന്റെ മുന്പില് കൊണ്ടുവരാന്‍ വൈകുന്ന ഓരോ നിമിഷവും കേരളത്തിലെ സ്ത്രീകളുടെ മനസ്സില്‍ തീകോരിയിടുകയാണ്. സ്ത്രീകള്‍ക്ക് വീട്ടിലും റോഡിലും വാഹനങ്ങളിലും ട്രെയിനിലും സുരക്ഷിതത്വമില്ലാത്ത അവസ്ഥ തുടരുകയാണ്.
ജിഷയുടെ മാതാവ് നല്കിയ പരാതിയിന്മേല് പോലീസ് സത്വരനടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്ര കിരാതമായ അന്ത്യം ജിഷ എന്ന പെണ്‍കുട്ടിക്ക് ഉണ്ടാകില്ലായിരുന്നു. ഇവിടെയാണ് സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്രൂരമായ ഫലിതമായി മാറുന്നത്. ഡിജിപിയുടെ കണക്കുകള്‍തന്നെ സൂചിപ്പിക്കുന്നത് കേരളത്തില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെ വ്യാപ്തിയെയാണ്. മാധ്യമങ്ങള്‍ നിരന്തരം സ്ത്രീകള്‍ക്ക് കേരളം ഒട്ടും സുരക്ഷിതമല്ലെന്നും രാത്രികള്‍ അവര്‍ക്ക് അന്യമാകുന്നുവെന്നും എഴുതിയിട്ടും സ്ത്രീകളുടെ സുരക്ഷിതത്വം കുറയുകതന്നെയാണ്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ മാത്രമല്ല, അടച്ചുറപ്പുള്ള വീടുകളിലും വയോവൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. ഗവണ്മെന്റുകള് മാറിമാറി വന്നാലും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. സ്ത്രീവോട്ടര്‍മാരാണ് അധികമെന്നിരിക്കെ എന്തുകൊണ്ട് അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നുവെന്ന് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: