കണ്ണൂർ: നിയമസഭാതെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് നടന്ന ആഹ്ലാദ പ്രകടനത്തിന്റെ മറവിൽ സിപിഎം ക്രിമിനൽ സംഘം നടത്തിയ കിരാതമായ അക്രമത്തിൽ സർവ്വതും നഷ്ടപ്പെട്ട പിണറായിയിലെ പതിനഞ്ചോളം കുടുംബങ്ങൾ ഇപ്പോഴും ജീവിക്കുന്നത് ഭയവും ആശങ്കയും വിട്ടു മാറാതെ. അക്രമത്തിന് ശേഷം എല്ലാവരുടെയും മുഖത്ത് ഒരു തരം നിസംഗതയും ഇനിയും തങ്ങൾ അക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയുമാണ്.
തലമുറയായി കുടുംബത്തിന് കൈമുതലായതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ബന്ധുവീടുകളിൽ അഭയം തേടിയവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ഇനിയെന്ത് ചെയ്യണമെന്നറിയില്ല. മനുഷ്യ മന:സാക്ഷി മരവിച്ച് പോകുന്ന അക്രമം നടന്ന് രണ്ട് ദിവസത്തിന് ശേഷം പോലീസ് സംരക്ഷണത്തിൽ ആർഎസ്എസ്-ബിജെപി നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചപ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻമാർ പോലും നാണിച്ച് പോകുന്ന കൊടും ക്രൂരത പുറം ലോകമറിയുന്നത്. അക്രമം അരങ്ങേറിയ ശേഷം പോലീസിൽ പരാതി നൽകാനോ പോലീസിനെ സംഭവസ്ഥലം സന്ദർശിക്കാനോ പ്രദേശത്തെ സിപിഎമ്മുകാർ അനുവദിച്ചിരുന്നില്ല. സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്കിൽ വാർത്താമാധ്യമങ്ങളും, നിയമ പാലകരും കണ്ണടക്കുകയായിരുന്നു.
ഇന്നലെ ആർഎസ്എസ് പ്രാന്ത കാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ സംഭവ സ്ഥലം സന്ദർശിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് കൊണ്ടാണ് വീട്ടമ്മമാർ തങ്ങൾ നേരിടേണ്ടി വന്ന ദുരന്തം വിശദീകരിച്ചത്. ഞങ്ങൾ എങ്ങിനെ ജീവിക്കും. എങ്ങോട്ട് പോകും എന്ന് വിലപിച്ച് കൊണ്ട് വീട്ടമ്മമാർ എത്തിയപ്പോൾ~ഒരു നിമിഷം ഗോപാലൻകുട്ടി മാസ്റ്ററും പകച്ച് പോയി. വീട്ടമ്മമാരാണ് അക്രത്തിന്റെ യഥാർത്ഥ ചിത്രം അദ്ദേഹത്തിന് നൽകിയത്. തന്നെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് ഒരു വീട്ടമ്മ പറഞ്ഞത്. പണവും സ്വർണവും അക്രമികൾ കൊണ്ട് പോയി. അക്രമത്തിനിരയായ മിക്ക വീടുകളും കല്ലോട് കല്ല് തകർത്തിരുന്നു. ചില വീടുകളിലെ കിണറുകൾ ഭാഗികമായി മൂടുകയും ബാർബർ ഷോപ്പുകളിൽ നിന്ന് ശേഖരിച്ച മുടി നിക്ഷേപിക്കുകയും ചെയ്തു. വീട്ട് മുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തിക്കുകയോ, തകർത്ത് കിണറ്റിലിടുകയോ ചെയ്ത നിലയിലായിരുന്നു. തകർക്കപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയോ ആർക്കും കുടിവെള്ളം പോലും നൽകുകയോ ചെയ്യരുതെന്ന സിപിഎം വിലക്കുള്ളതിനാൽ അക്രമിക്കപ്പെട്ട വീടുകൾ ഇപ്പോൾ ഒറ്റപ്പെട്ട നിലയിലാണ്.
ഞങ്ങൾ മന:സാക്ഷിയില്ലാത്തവരല്ല, സിപിഎം ഭീഷണി കാരണമാണ് ആരെയും സഹായിക്കാത്തതെന്നാണ് പേര് പുറത്ത് പറയരുതെന്ന അപേക്ഷയോടെ ഒരാൾ ജന്മഭൂമിയോട് പ്രതികരിച്ചത്. ടിപിയുടെ ഗതിയറിയാമല്ലോ എന്ന് പ്രദേശത്തെ പാർട്ടി നേതാക്കൾ രാത്രി തന്നെ ഭീഷണി മുഴക്കിയിരുന്നു. പാർട്ടി വിലക്ക് ലംഘിച്ചാൽ അടുത്ത ഇര തങ്ങളായിരിക്കുമെന്ന് ഇവർക്കറിയാം. ചൂഴ്ന്ന് നിൽക്കുന്ന ഒരുതരം മൂകതയും ഭയപ്പാടും പിണറായിയിലെ അന്തരീക്ഷത്തിൽ നമുക്ക് അനുഭവഭേദ്യമാകും.
ഏതോ ഒരു അജ്ഞാത ശക്തിയോടുള്ള ഭയമാണ് എല്ലാവർക്കും. നിയമ പാലകരും ഇതിൽ നിന്ന് മുക്തരല്ല. അതു കൊണ്ടാണ് മനഷ്യ മന:സാക്ഷിയെ നടുക്കുന്ന അക്രമം നടന്ന് ~ഒരാഴ്ചയായിട്ടും പോലീസ് പ്രാഥമിക അന്വേണണം പോലും നടത്താത്തത്. എല്ലാ നിയമ സംവിധാനങ്ങളെയും കാറ്റിൽ പറത്തിയും എല്ലാവരെയും ഭയപ്പെടുത്തിയും പരിഷ്കൃതമെന്ന് നാം അഭിമാനിക്കുന്ന ഈ കൊച്ചു കേരളത്തിലെ പിണറായി എന്ന പ്രദേശത്ത് നടന്ന ക്രൂരമായ അക്രമം പുറം ലോകത്തെ കാണിക്കാത്ത പക്ഷം അധികാരത്തിന്റെ ഹുങ്കിൽ ഇനിയും ഒരുപാട് പിണറായി ആവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: