ഇടുക്കി: മറയൂരെന്ന പേര് കേട്ടാല്‍ വനിതാ പോലീസുകാര്‍ തിരിഞ്ഞോടും. ഇരുപത്തെട്ടോളം വനവാസി കുടികളുള്ള മേഖല, തമിഴ് സ്ത്രീകളുടെ കനത്ത ആധിപത്യമുള്ള സ്ഥലം; ഇതാണ് മറയൂര്‍. സാഹചര്യം ഇങ്ങനെയൊക്കെ ആയിട്ടും ഇവിടത്തെ സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ ഇല്ല. ഇല്ലെന്നല്ല, ഇങ്ങോട്ട് ആരും വരാന്‍ തയ്യാറാകുന്നില്ല എന്നതാണ് ശരി. മറയൂര്‍ പോലീസ് സ്റ്റേഷനില്‍ നിലവില്‍ മൂന്ന് വനിതാ പോലീസുകാരുടെ ഒഴിവുണ്ടെങ്കിലും ഇതു നികത്തിയിട്ടില്ല. നിലവില്‍ 30ലധികം പോലീസുകാരാണിവിടെ സേവനം അനുഷ്ഠിക്കുന്നത്. ഇങ്ങോട്ട് സ്ഥലംമാറ്റവും പോസ്റ്റിങ്ങും ലഭിക്കുന്ന വനിതാ പോലീസുകാര്‍ ഇവിടെ ജോലിക്കെത്താറില്ല. സ്വാധീനമുപയോഗിച്ച് മറ്റിടങ്ങളിലേക്ക് മാറി പോകുകയാണ് പതിവ്.
പ്രത്യേക ജീവിതരീതിയുള്ള ആളുകളാണ് മറയൂരിലധികവും. സ്റ്റേഷനിലെ അസൗകര്യങ്ങളും തമിഴ്നാടിനോട് അടുത്ത് കിടക്കുന്നതുമാണ് മറയൂരില്‍നിന്നു വനിതാ പോലീസുകാരെ അകറ്റുന്നത്. ഇങ്ങോട്ട് തൊടുപുഴയില്‍നിന്നും എത്തണമെങ്കില്‍ ആറര മണിക്കൂറോളം യാത്ര ചെയ്യണം. വാഹന സൗകര്യക്കുറവും താമസിക്കുന്നതിന് ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതും പോലീസുകാരെ അലട്ടുന്നു. ചന്ദനക്കാടുകളാല് ചുറ്റപ്പെട്ട പ്രദേശം വനംവകുപ്പിനും നൂറുകണക്കിന് ജീവനക്കാരുള്ള ഇടമാണ്.
കാന്തല്ലൂര്‍, പട്ടികാട്, കീഴാന്തൂര്‍, ചിന്നാര്‍ തുടങ്ങിയ സ്ഥലങ്ങളും ഈ സ്റ്റേഷനു കീഴില്‍ വരും. സ്റ്റേഷന് പരിധിയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ സ്ത്രീകളടക്കം പ്രതികളാണ്. ഇവരെ പിടികൂടുന്നതിനും പരിശോധന നടത്തുന്നതിനും വനിതാ പോലീസിന്റെ സേവനം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ വനിതാ പോലീസിന്റെ അഭാവം മറയൂര്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. തമിഴ് ആധിപത്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക പരിഗണനയുള്ള സംസ്ഥാനത്തെ സ്റ്റേഷനുകളിലൊന്നുമാണ് മറയൂര്‍.
ഇവിടങ്ങളിലെ കുടികളില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയാല്‍ സ്ത്രീകളെ മുന്‍നിര്‍ത്തിയാണ് ഗൃഹനാഥന്മാര് ഒളിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വനിതാ പോലീസുകാര്‍ ഇല്ലാത്തതിനാല്‍ പോലീസിനിവിടെ പരിശോധന നടത്താനോ കുടികള്ക്കുള്ളില് കയറാനോ സാധിക്കാറില്ല. പണിഷ്മെന്റ് സ്റ്റേഷനായാണ് മറയൂരിനെ പലരും കാണുന്നത്. നിരവധി കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ള മേഖലയായതിനാല്‍ പ്രത്യേക പരിഗണന നല്കി സ്റ്റേഷനില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: