തിരുവനന്തപുരം: മന്ത്രിമാരെ നിര്‍ണ്ണയിക്കുന്നതില്‍ സിപിഎമ്മില്‍ പ്രതിഷേധം പുറത്തുവന്നില്ലെങ്കിലും സിപിഐയില്‍ പ്രതിഷേധം പരസ്യമായി. മുതിര്‍ന്ന സിപിഐ നേതാക്കളെ ഒഴിവാക്കി നാല് പുതുമുഖങ്ങളെ ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ നിശ്ചയിച്ചു. ഇതില്‍ പ്രതിഷേധിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ മുല്ലക്കര രത്നാകരന് പാര്‍ട്ടിയെ ഉപജാപക സംഘമെന്നു വിളിച്ചു. പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലും കൗണ്‍സിലിലും നാടകീയ രംഗങ്ങള്‍ക്കും രൂക്ഷമായ തര്‍ക്കത്തിനും ശേഷമാണ് മന്ത്രിമാരുടെ പേരുകള്‍ നിശ്ചയിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ മുന്‍ മന്ത്രി മുല്ലക്കര രത്നാകരന് വിട്ടുനിന്നു. എന്നാല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ മുല്ലക്കര ശക്തമായ ഭാഷയില്‍ സംസാരിച്ചു.
മന്ത്രിസ്ഥാനത്തിന് താന്‍ അര്‍ഹനും യോഗ്യനുമാണെന്ന് മുല്ലക്കര എക്സിക്യൂട്ടീവ് യോഗത്തില്‍ പറഞ്ഞു. എന്നാല്‍ മുല്ലക്കരയുടെ വാക്കുകള്‍ക്ക് യോഗം വിലകല്‍പ്പിച്ചില്ല. എക്സിക്യൂട്ടീവിലും കൗണ്‍സിലിലും ഉപജാപകസംഘം പിടിമുറുക്കിയതായി മുല്ലക്കര ആരോപിച്ചു. ഈ ഉപജാപക സംഘത്തോടൊപ്പം ഇനി തുടരാന്‍ കഴിയില്ല. അതിനാല്‍ മേലില്‍ പാര്‍ട്ടി നേതൃയോഗങ്ങളില്‍ താന്‍ പങ്കെടുക്കില്ലെന്നും മുല്ലക്കര പറഞ്ഞു.
വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്, പി. തിലോത്തമന്, കെ. രാജു എന്നിവരെയാണ് ഒടുവില്‍ സിപിഐ മന്ത്രിമാരായി നിശ്ചയിച്ചത്. ചിറയിന്‍കീഴ് എംഎല്‍എ വി. ശശി ഡെപ്യൂട്ടി സ്പീക്കറാകും.
2006 ല്‍ മന്ത്രിമാരായിരുന്ന സി. ദിവാകരന്, മുല്ലക്കര രത്നാകരന് എന്നിവരെ ഒഴിവാക്കുകയായിരുന്നു. യോഗത്തില്‍ മുല്ലക്കര രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ തഞ്ചവുംതരവും നോക്കിയാണ് സി. ദിവാകരന് പ്രതികരിച്ചത്. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ സീനിയോറിറ്റി പരിഗണിച്ചില്ലെന്നായിരുന്നു ദിവാകരന്റെ പരാതി. പരിചയസമ്പന്നരെ ഉള്പ്പെടുത്തിയുള്ളതായിരിക്കണം മന്ത്രിസഭയെന്ന വാദം ദിവാകരന് ഉയര്‍ത്തിയെങ്കിലും ഫലവത്തായില്ല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കുന്നതിലും സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ദിവാകരന് കുറ്റപ്പെടുത്തി. ദിവാകരനെ മത്സരിപ്പിക്കാതിരിക്കാന്‍ സംസ്ഥാന നേതൃത്വം ശക്തമായ കരുക്കള്‍ നീക്കിയെങ്കിലും തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ പിന്‍ബലത്തോടെ ദിവാകരന് നെടുമങ്ങാട് സ്ഥാനാര്‍ത്ഥിയാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: