ന്യൂദല്‍ഹി: പശ്ചിമബംഗാളിലെയും കേരളത്തിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയം നേതാക്കള്‍ക്കിടയിലെ അതൃപ്തി രൂക്ഷമാക്കുന്നു. രാഹുല്‍ഗാന്ധിയുടെ സംഘത്തില്‍ പെടാത്ത നേതാക്കളാണ് നേതൃത്വത്തിന്റെയും പാര്‍ട്ടിയുടേയും നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപി സത്യവ്രത് ചതുര്‍വേദി പാര്‍ട്ടിക്കാവശ്യം കാര്‍ഡിയാക് സര്‍ജറിയാണെന്നും പരിഹസിച്ചു.
രാജ്യവ്യാപകമായി ഉപാധ്യക്ഷനായ രാഹുല്‍ഗാന്ധിയുടെ നിഷ്ക്രിയത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധത്തിലാണ്. 2014ലെ പൊതു തെരഞ്ഞെടുപ്പ് മുതല്‍ വിവിധ സംസ്ഥാനങ്ങള്‍ ദയനീയമായി തോല്‍ക്കുകയാണ്. ബംഗാളില്‍ ബദ്ധശത്രുക്കളായ സിപിഎമ്മുമായി കൈകോര്ത്തിട്ടുപോലും പരാജയപ്പെട്ടു. കേരളത്തിലും ആസാമിലും ഭരണം നഷ്ടമായി. രാഹുല്‍ഗാന്ധി പ്രചാരണ രംഗത്തുപോലും ഇറങ്ങാതെയിരുന്നത് മനപൂര്‍വ്വമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ശശി തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കു മാത്രമല്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുള്ള കാര്യങ്ങളില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രമേശ് ചെന്നിത്തലയ്ക്കും ഉത്തരവാദിത്വമുണ്ടെന്നും തരൂര്‍ സോണിയയെ ധരിപ്പിച്ചു. കേരളത്തില്‍ പാര്‍ട്ടി നേരിട്ട തോല്‍വി ഗൗരവമായി കാണുന്നുണ്ടെന്ന് സോണിയാഗാന്ധി അറിയിച്ചെന്ന് തരൂര്‍ പറഞ്ഞു.
പാര്‍ട്ടിക്കാവശ്യം സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയല്ലെന്നും ഹൃദയ ശസ്ത്രക്രിയയാണെന്നും പരസ്യമായി പറഞ്ഞാണ് സത്യവ്രത ചതുര്‍വേദിയുടെ പ്രതിഷേധം. ജില്ലാ, സംസ്ഥാന തലങ്ങളില്‍ മാത്രമല്ല ദേശീയ തലത്തിലും ആത്മപരിശോധന നടത്തേണ്ടിവരും. പാര്‍ട്ടിയില്‍ ശസ്ത്രക്രിയ വേണമെന്ന് മാധ്യമങ്ങളിലൊക്കെ വിളിച്ചുപറയുന്ന ചിലരാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും ദിഗ് വിജയ് സിങിനെ വിമര്‍ശിച്ചുകൊണ്ട് ചതുര്‍വേദി പറഞ്ഞു. ഇപ്പോഴവര്‍ ഭയപ്പാടിലാണ്. അതാണ് ശസ്ത്രക്രിയയെപ്പറ്റി ചിന്തിക്കുന്നതെന്നും ചതുര്‍വേദി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉള്‍പ്പെടെ പുനസംഘടിപ്പിക്കുകയെന്ന ആവശ്യമുയര്‍ത്തി മനു അഭിഷേക് സിങ്വിയും രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ രാജ്യത്തെ ഏറ്റവും പഴയ പാര്‍ട്ടിയുടെ കാലം കഴിഞ്ഞെന്നും 2019ലെ പൊതുതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അപ്രത്യക്ഷമാകുമെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: