ന്യൂദല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന ബ്രഡ്ഡ്, ബണ്‍ ഉല്‍പ്പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ നിര്‍ദ്ദേശം നല്കി. മാരകമായ രാസവസ്തുക്കളാണ് ഇന്ത്യയില്‍ ഉണ്ടാക്കുന്ന ബ്രെഡ്ഡുകളില്‍ അടങ്ങിയിട്ടുള്ളതെന്നാണ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.
ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് ഗുരുതരമായ കണ്ടെത്തലുകളുള്ളത്. സിഎസ്ഇ പരിശോധിച്ച ബ്രിട്ടാനിയ, ഹാര്‍വെസ്റ്റ് ഉള്‍പ്പെടെയുള്ള ബ്രഡ്ഡ് ഇനങ്ങളില്‍ 84 ശതമാനത്തിലും ക്യാന്‍സറിന് വഴിവെയ്ക്കുന്ന പൊട്ടാസ്യം ബ്രോമൈറ്റ് കണ്ടെത്തിയിട്ടുണ്ട്.
വേഗത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഭക്ഷണഇനമെന്ന നിലയില്‍ ഭൂരിപക്ഷം കുടുംബങ്ങളും വാങ്ങുന്ന ഉല്‍പ്പന്നമാണ് ബ്രഡ്ഡും ബണ്ണും. ബിസ്ക്കറ്റുകളും പിസയും ഉള്‍പ്പെടെ നിരവധി ഭക്ഷണ സാധനങ്ങളില്‍ പൊട്ടാസ്യം ബ്രോമൈറ്റും പൊട്ടാസ്യം അയഡൈഡും അളവിലും അധികം അടങ്ങിയിട്ടുണ്ടെന്ന് സിഎസ്ഇ നടത്തിയ പഠനത്തില്‍ കണ്ടെത്തി. അന്താരാഷ്ട്ര ക്യാന്‍സര്‍ റിസര്‍ച്ച് ഏജന്‍സി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാരക രാസപദാര്‍ത്ഥമാണ് പൊട്ടാസ്യം ബ്രോമൈറ്റ്. പൊട്ടാസ്യം അയഡൈറ്റ് ആകട്ടെ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.
ഭക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഇതുരണ്ടും ഉപയോഗിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളും ശ്രീലങ്ക, ചൈന, പെറു, കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ ഭക്ഷണ വസ്തുക്കളില്‍ ഉപയോഗിക്കാന്‍ ഭാരതത്തില്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അനുമതിയുണ്ട്. സിഎസ്ഇ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: