ന്യൂദല്‍ഹി: രണ്ടു ദിവസത്തെ ഇറാന് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരതത്തില്‍ തിരിച്ചെത്തി. ഇറാന് സന്ദര്‍ശനം വിജയമായിരുന്നെന്നും ഗുണപ്രദമായ മാറ്റങ്ങള്‍ക്ക് ആരംഭം കുറിക്കാന്‍ സാധിച്ചെന്നും മോദി ടെഹ്റാനില്‍നിന്ന് ദല്‍ഹിയിലേക്ക് തിരിക്കും മുമ്പ് ട്വീറ്റ് ചെയ്തു. ഇറാന്-ഇന്ത്യ സൗഹൃദം ഉഷ്മളപ്പെടുത്താന് സന്ദര്‍ശനത്തിലൂടെ കഴിഞ്ഞെന്നും മോദി അറിയിച്ചു.
ദ്വിദിന സന്ദര്‍ശനത്തിനിടെ ഇറാനിലെ തീരനഗരമായ ഛബറില്‍ തുറമുഖം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട 12 സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി, അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഘനി എന്നിവര്‍ക്കൊപ്പമാണ് മോദി തുറമുഖ കരാറില്‍ ഒപ്പിട്ടത്.
ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി ഛബര്‍ മാറും. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞു. ഭാരതവും അഫ്ഗാനിസ്ഥാനും അടക്കം നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സിരാകേന്ദ്രമാകും ഇത്. അദ്ദേഹം തുടര്‍ന്നു. തുറമുഖ വികസനത്തിന് ഭാരതം 5000 ലക്ഷം ഡോളറാണ് നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരത, മയക്കുമരുന്ന് കടത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഭാരതവും ഇറാനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും മോദി പറഞ്ഞു.
ഇതിനു പുറമേ ഛബര്‍ തുറമുഖത്തിനടുത്ത് ഛബര്‍ സ്വതന്ത്രവ്യാപാര മേഖലയില്‍ അലൂമിനിയം ഉരുക്കുന്ന പല്‍ന്റ് മുതല്‍ യൂറിയ പല്‍ന്റ് വരെ ഭാരതം നിര്‍മ്മിക്കും.ഛബറില്‍ തുറമുഖം നിര്‍മ്മിക്കുന്നതു വഴി ഭാരതത്തിന് ഇറാനില്‍ കാലുറപ്പിക്കാന്‍ അവസരം ലഭിക്കും, അങ്ങനെ പാക്കിസ്ഥാന്റെ സഹായമില്ലാതെ അഫ്ഗാന്, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വളരെ വേഗം എത്താന്‍ കഴിയും. കണ്ട്ലയും ഛബറും തമ്മില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള ദൂരം പോലുമില്ല.
ഇതിനു പുറമേ സ്വതന്ത്രവ്യാപാര മേഖലയില്‍ ഭാരതത്തിന് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനും കഴിയും. ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ 45000 കോടി രൂപയാണ് യൂറിയ സബ്സിഡിയിനത്തില്‍ ഭാരതം ചെലവിടുന്നത്. ഇത് ഛബറില്‍ നിര്‍മ്മിച്ച് കണ്ട്ല തുറമുഖത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് അത്രയും തുക ലാഭിക്കാന്‍ കഴിയും.
നാല്ക്കോയാകും അവിടെ അലുമിനിയം പല്‍ന്റ് നിര്‍മ്മിക്കുക.
ഇതിനു പുറമേ ഛബറില്‍ ഇന്ത്യന്‍ റെയില്‍വേ 500 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കും. ഈ റെയില്‍പ്പാത വഴി അഫ്ഗാനിസ്ഥാനില്‍ വരെ നമുക്ക് സാധനങ്ങള്‍ എത്തിക്കാം.
2003ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ഛബറില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ധാരണയായത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ വന്നതോടെ ഇത് ഉപേക്ഷിച്ചു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ വന്നതോടെയാണ് ഈ പദ്ധതിക്ക് ജീവന് വച്ചത്.
തെക്കന്‍ ഇറാന് തീരത്തെ സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഛബര്‍ തുറമുഖം.
ഭാരതവും ഇറാനും തമ്മിലുള്ളത് പുതിയ സൗഹൃദമല്ല. പുരാതന കാലം മുതല്‍ക്കെ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. മോദി പറഞ്ഞു. 2001ല്‍ ഗുജറാത്തിനെ ഭൂകമ്പം തകര്‍ത്തെറിഞ്ഞ കാലത്ത് സഹായവുമായി ആദ്യം എത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്. അദ്ദേഹം അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ രണ്ടു രാജ്യങ്ങളുടേയും സാമ്പത്തികവളര്‍ച്ചയ്ക്ക് വളരെ ഗുണകരമാകും.
ത്രിരാഷ്ട്ര ചരക്ക് വാണിജ്യ കരാര്‍ ്രപകാരം ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് ഛബറില്‍ നിന്ന് അഫ്ഗാനിലേക്ക്് പുതിയ റെയില്‍, റോഡ് മാര്‍ഗം നിര്‍മ്മിക്കും. ഈ പാത മൂന്നു രാജ്യങ്ങള്‍ക്കും യൂറോപ്പിലേക്കുള്ള ചരക്ക് കടത്ത് സുഗമമാക്കും. ഇതോടെ ഭാരതത്തില്‍ നിന്ന് യൂറോപ്പിലേക്കുള്ള ചരക്കു കടത്ത് ചെലവ് പകുതി കുറയും. മോദി പറഞ്ഞു.
ഇറാന് പ്രസിഡന്റ് റൂഹാനിയെ ഭാരതം സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചു. ഇറാനെതിരെ ആണവ പരീക്ഷണത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധം പിന്‍വലിച്ച് മാസങ്ങള്‍ക്കുള്ളിലാണ് മോദി ഇറാനില്‍ എത്തിയതെന്ന പ്രധാന്യവുമുണ്ട്. ഉപരോധം പിന്‍വലിച്ചതോടെ വാണിജ്യ, നിക്ഷേപ, അടിസ്ഥാന സൗകര്യ വികസന, ഊര്‍ജ്ജ മേഖലയില്‍ ഭാരതത്തിന് ഇറാനുമായി കൂടുതല്‍ സഹകരിക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞിരുന്നു.
My gifts to the Hon'ble Supreme Leader of Iran and to President Rouhani. https://t.co/KYl9yhPuT4
— Narendra Modi (@narendramodi) May 23, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: